പാക് അതിര്‍ത്തിയില്‍ ഇന്ത്യക്ക് ശക്തമായ എസ്-400 എന്ന റഷ്യന്‍ നിര്‍മ്മിത വ്യോമ പ്രതിരോധ സംവിധാനമുണ്ട്, അടുത്തിടെ പാകിസ്ഥാന്‍റെ എല്ലാ ആക്രമണ ശ്രമങ്ങളും തകര്‍ത്തത് എസ്-400 ആയിരുന്നു 

ദില്ലി: സമകാലിക പോര്‍മുഖങ്ങളില്‍ രാജ്യങ്ങളുടെ കരുത്തും ഏറ്റവും ശക്തമായ പ്രതിരോധ മാര്‍ഗവുമാണ് എയര്‍ ഡിഫന്‍സ് സിസ്റ്റംസ്. വായുമുഖേന വരുന്ന ശത്രുവിന്‍റെ ആക്രമണങ്ങളെ റഡാര്‍ സംവിധാനം ഉപയോഗിച്ച് കണ്ടെത്തി, സര്‍ഫേസ്-ടു-എയര്‍ മിസൈലുകള്‍ ഉപയോഗിച്ച് പ്രത്യാക്രമണം നടത്തി തരിപ്പിണമാക്കുന്ന സംവിധാനമാണിത്. പാക് അതിര്‍ത്തിയില്‍ ഇന്ത്യക്ക് ശക്തമായ എസ്-400 എന്ന റഷ്യന്‍ നിര്‍മ്മിത വ്യോമ പ്രതിരോധ സംവിധാനമുണ്ട്. അടുത്തിടെ പാകിസ്ഥാന്‍റെ ഡ്രോണ്‍, മിസൈല്‍ ആക്രമണങ്ങളെ ഇന്ത്യ നിര്‍വീര്യമാക്കിയത് എസ്-400 വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചായിരുന്നു. ഇന്ത്യന്‍ കരുത്ത് പാകിസ്ഥാന് മുന്നില്‍ കാട്ടിയ എസ്-400 അടക്കം ലോകത്തെ ഏറ്റവും കരുത്തുറ്റ 10 എയര്‍ ഡിഫന്‍സ് സംവിധാനങ്ങള്‍ ഏതൊക്കെയെന്ന് പരിശോധിക്കാം. 

എസ്-400 ട്രയംസ് (റഷ്യ)

റഷ്യയുടെ അല്‍മാസ് സെന്‍ട്രല്‍ ഡിസൈന്‍ ബ്യൂറോ വികസിപ്പിച്ചെടുത്ത വ്യോമ പ്രതിരോധ സംവിധാനമാണ് എസ്-400. ഇന്ത്യ സുദര്‍ശന ചക്ര എന്ന പേരില്‍ ഉപയോഗിക്കുന്ന എയര്‍ ഡിഫന്‍സ് സംവിധാനമാണിത്. നവീനമായ റഡാര്‍, ഡിറ്റക്ഷന്‍, ടാര്‍ഗറ്റിംഗ് ടെക്നോളജിയോടെ വരുന്ന ഈ സംവിധാനം യുദ്ധവിമാനങ്ങളെയും ഡ്രോണുകളെയും ക്രൂയിസ് മിസൈലുകളെയും ബാലിസ്റ്റിക് മിസൈലുകളെയും തകര്‍ക്കാന്‍ ശേഷിയുള്ളതാണ്. 400 കിലോമീറ്ററാണ് പരമാവധി റേഞ്ച് പരിധി. ഉയര പരിധി 30-56 കിലോമീറ്റര്‍ വരെയും. ഒരേസമയം വ്യത്യസ്ത ലക്ഷ്യങ്ങള്‍ തകര്‍ക്കാനുള്ള ശേഷിയും എസ്-400നുണ്ട്. 

ഡേവിഡ്‌സ് സ്ലിംഗ് (ഇസ്രയേല്‍)

ഇസ്രയേലിന്‍റെ റഫേലും റേതിയോണും ചേര്‍ന്ന് വികസിപ്പിച്ച വ്യോമ പ്രതിരോധ സംവിധാനം. മീഡിയം, ലോങ് റേഞ്ച് മിസൈലുകളെയും യുദ്ധവിമാനങ്ങളെയും നേരിടാന്‍ ശേഷി. 15 കിലോമീറ്റര്‍ വരെ ഉയരെ 70-300 കിലോമീറ്റര്‍ റേഞ്ചിലുള്ള ലക്ഷ്യങ്ങളെ നേരിടാനാകും. ഇസ്രയേലിന്‍റെ അയേണ്‍ ഡോമിന്‍റെയും ആരോ സിസ്റ്റംസിന്‍റെയും ഇടയിലാണ് കരുത്തില്‍ ഡേവിഡ്‌സ് സ്ലിംഗിന്‍റെ സ്ഥാനം. 

എസ്-300വിഎം (റഷ്യ)

റഷ്യയുടെ മറ്റൊരു എയര്‍ ഡിഫന്‍സ് സംവിധാനമാണ് എസ്-300വിഎം. ഇതിന് Antey-2500 എന്നൊരു പേര് കൂടിയുണ്ട്. ഇതൊരു മള്‍ട്ടി-ചാനല്‍ ലോങ് റേഞ്ച് സിസ്റ്റമാണ്. ഷോര്‍ട്ട് ആന്‍ഡ് മീഡിയം റേഞ്ചിലുള്ള ബാലിസ്റ്റിക് മിസൈലുകളെയും ക്രൂയിസ് മിസൈലുകളെയും വിമാനങ്ങളെയുമാണ് ഇവയ്ക്ക് കീഴടക്കാനാവുക. 200 കിലോമീറ്റര്‍ വരെയാണ് ആക്രമണ പരിധി. 

താഡ് (യുഎസ്എ)

ദി തെര്‍മിനല്‍ ഹൈ ആള്‍ട്ടിറ്റ്യൂഡ് ഏരിയ ഡിഫന്‍സ് ആണ് താഡ് എന്നറിയപ്പെടുന്നത്. ബാലിസ്റ്റിക് മിസൈലുകളെ ടെര്‍മിനല്‍ ഘട്ടത്തില്‍ തന്നെ തകര്‍ക്കാന്‍ പാകത്തിലാണ് താഡ് വിഭാവനം ചെയ്തിരിക്കുന്നത്. 200 കിലോമീറ്റര്‍ വരെ പരിധിയും 150 കിലോമീറ്റര്‍ വരെ ആള്‍ട്ടിറ്റ്യൂഡും താഡ് നല്‍കുന്നു. 

എംഐഎം-104 പാട്രിയറ്റ് (യുഎസ്എ)

അമേരിക്കയുടെ മറ്റൊരു എയര്‍ ഡിഫന്‍സ് സംവിധാനം. യുഎസിലെ ലോക്ക്‌ഹീഡ് മാര്‍ട്ടിനും ഇസ്രയേലിലെ റേതിയോണും ചേര്‍ന്ന് വികസിപ്പിച്ചു. ലോകത്ത് മിക്കയിടങ്ങളിലും വിന്യസിച്ചിട്ടുള്ള വ്യോമ പ്രതിരോധ സംവിധാനമാണിത്. ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകളെ തകര്‍ക്കാന്‍ കെല്‍പ്പുള്ള ഇവയ്ക്ക് 160-170 കിലോമീറ്റര്‍ വരെയാണ് ലക്ഷ്യ പരിധി. പരമാവധി ആള്‍ട്ടിറ്റ്യൂഡ് 24 കിലോമീറ്റര്‍. 

എച്ച്ക്യു-9 (ചൈന)

റഷ്യയുടെ സി-300 വ്യോമ പ്രതിരോധ സംവിധാനവുമായി സാമ്യതകളുള്ള ഉപകരണം. എയര്‍ക്രാഫ്റ്റുകളും യുഎവികളും ക്രൂയിസ് മിസൈലുകളും ബാലിസ്റ്റിക് മിസൈലുകളും തകര്‍ക്കാന്‍ ശേഷി. 125 കിലോമീറ്റര്‍ വരെ കുതിക്കും. 27 കിലോമീറ്റര്‍ വരെയാണ് നിരീക്ഷണ ഉയര പരിധി. നവീനമായ റഡാര്‍ സംവിധാനം എച്ച്ക്യു-9ല്‍ ഉള്‍ക്കൊള്ളുന്നു. 

ആസ്റ്റര്‍ 30 സാംപ്/ടി (ഫ്രാന്‍സ്/ഇറ്റലി)

യൂറോപ്യന്‍ ആന്‍റി മിസൈല്‍ നിര്‍മ്മാതാക്കളായ യൂറോസാം നിര്‍മ്മിച്ച എയര്‍ ഡിഫന്‍സ് സംവിധാനമാണ് ആസ്റ്റര്‍ 30 സാംപ്/ടി. 120 കിലോമീറ്ററാണ് ഇതിന്‍റെ ദൂര പരിധി. 20 കിലോമീറ്റര്‍ വരെ ഉയര പരിധിയുമുണ്ട്. യുദ്ധവിമാനങ്ങളും ബാലിസ്റ്റിക് മിസൈലുകളും തകര്‍ക്കുകയാണ് പ്രദാന ലക്ഷ്യം. വിവിധ യൂറോപ്യന്‍, ഏഷ്യന്‍ രാജ്യങ്ങള്‍ ഉപയോഗിച്ചുവരുന്നു.

മീഡ്‌സ് (യുഎസ്എ/ജര്‍മ്മനി, ഇറ്റലി)

40-70 കിലോമീറ്റര്‍ പരിധിയിലുള്ള ലക്ഷ്യങ്ങളെ നേരിടാനുള്ള ശേഷിയാണ് മീഡ്‌സിനുള്ളത്. 20 കിലോമീറ്ററാണ് പരമാവധി ആള്‍ട്ടിറ്റ്യൂഡ്. നവീനമായ റഡാറുകളും വേഗത്തില്‍ മിസൈലുകളെ റീലോഡ് ചെയ്യാനും ഇതിനാകും. 

ബരാക്-8 (ഇസ്രയേല്‍/ഇന്ത്യ)

ഇസ്രയേല്‍-ഇന്ത്യ സംയുക്ത സംരംഭമാണ് ബരാക്-8. ഹെലികോപ്റ്ററുകള്‍, ആന്‍ഡി-ഷിപ്പ് മിസൈലുകള്‍, യുഎവികള്‍ എന്നിവയെ നേരിടാന്‍ ശേഷി. 70 കിലോമീറ്റര്‍ വരെയാണ് പരിധി. ഒരേസമയം വിവിധ ലക്ഷ്യസ്ഥാനങ്ങള്‍ ആക്രമിക്കാനാകും. 

അയേണ്‍ ഡോം (ഇസ്രയേല്‍)

കരുത്തുറ്റ ഷോര്‍ട്-റേഞ്ച് വ്യോമ പ്രതിരോധ സംവിധാനമാണ് അയേണ്‍ ഡോം. റോക്കറ്റുകളെ കീഴടക്കാന്‍ ശേഷിയുള്ള ഇവയുടെ പരിധി 70 കിലോമീറ്റര്‍ വരെയാണ്. വ്യോമ പ്രതിരോധത്തില്‍ 90 ശതമാനം വരെ വിജയം അയേണ്‍ ഡോം അവകാശപ്പെടുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം