നിയമങ്ങള്‍ ലംഘിച്ചതിന് ടെക്‌നോളജി ഭീമനായ ഗൂഗിളിന് യൂറോപ്യന്‍ യൂണിയനില്‍ വന്‍ പിഴ ചുമത്തി. 270 കോടി ഡോളറാണ് ഗൂഗിള്‍ പിഴ അടക്കേണ്ടത്. സെര്‍ച്ച് ചെയ്യുമ്പോള്‍ തങ്ങള്‍ക്ക് താല്‍പര്യമുള്ള സൈറ്റുകളെ മുന്നിലെത്തിക്കാന്‍ കമ്പനി ഇടപെട്ടു എന്നാണ് ഗൂഗിളിനെതിരെ ചുമത്തിയിരിക്കുന്ന കുറ്റം.

90 ദിവസത്തിനകം ഗൂഗിള്‍ സെര്‍ച്ചിലെ വിവേചനം ഒഴിവാക്കണമെന്നും അല്ലാത്തപക്ഷം കൂടുതല്‍ പിഴ ഈടാക്കുമെന്നും യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ അറിയിച്ചു. യൂറോപിലെ ഇന്‍റര്‍നെറ്റ് സെര്‍ച്ചിങ്ങിലെ 90 ശതമാനനും കൈയ്യാളുന്ന ഗൂഗിള്‍ തങ്ങളുടെ മേധാവിത്തം ഉപയോഗിച്ച് ഉപഭോക്താക്കളെ വഴിതെറ്റിച്ചു എന്നാണ് പ്രധാന ആരോപണം. 

വിപണിയില്‍ മത്സരിക്കുന്നതിന് മറ്റ് കമ്പനികളെ മാറ്റി നിര്‍ത്തുന്നതിലേക്കും ഗൂഗിളിന്‍റെ നടപടി വഴിവെച്ചുവെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഗൂഗിള്‍ ഇത് നിഷേധിച്ചിട്ടുണ്ട്. ഉപഭോക്താക്കള്‍ക്കും ഓണ്‍ലൈന്‍ മൊത്തകച്ചവടക്കാര്‍ക്കും ഓണ്‍ലൈന്‍ ഷോപ്പിങ് എളുപ്പമാക്കുകയാണ് ചെയ്തതെന്നാണ് ഗുഗിളിന്‍റെ വാദം. കമ്മീഷന്‍ തീരുമാനത്തിനെതിരെ അപ്പീല്‍ പോകുമെന്നും കമ്പനി അറിയിച്ചു.