ദില്ലി: ഇന്ത്യന്‍ വിപണിയില്‍ 'അധാര്‍മിക' ഇടപെടല്‍ സ്വീകരിച്ചെന്നാരോപിച്ച് ഗൂഗിളിന് 1135.86 കോടി രൂപ പിഴ. കോംബിനേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് പിഴ ചുമത്തിയത്. 2012ല്‍ മാട്രിമണി.കോം, കണ്‍സ്യൂമര്‍ യൂണിറ്റി ആന്‍ഡ് ട്രസ്റ്റ് സൊസൈറ്റി എന്നിവ നല്‍കിയ പരാതിയിലാണ് വിധി.

ഇന്റര്‍നെറ്റ് തിരച്ചില്‍സൈറ്റുകളില്‍ ഏറ്റവും പ്രശസ്ത കമ്പനിയായ ഗൂഗിള്‍, തിരച്ചില്‍ ഫലങ്ങളില്‍ തിരിമറിയും വിവേചനവും കാണിക്കുന്നുവെന്നാരോപിച്ചാണ് പരാതിക്കാര്‍ കമ്മിഷനെ സമീപിച്ചത്. ഇത് ഉപഭോക്താക്കള്‍ക്കും മറ്റ് കമ്പനികള്‍ക്കും ദോഷകരമാണ്. വിശ്വാസ്യതയെ തകര്‍ക്കുന്ന നടപടിയാണ് ഗൂഗിളിന്റേതെന്ന് കമ്മിഷന്‍ വിലയിരുത്തി. സെര്‍ച്ച് ഫലങ്ങളില്‍ തെറ്റായ ബിസിനസ് രീതികള്‍ പിന്‍തുടര്‍ന്നതായി കണ്ടത്തിയാതിനെ തുടര്‍ന്നാണ് നടപടി. 2013-15 കാലത്ത് ഇന്ത്യയില്‍നിന്നുള്ള ഗൂഗിളിന്റെ വരുമാനത്തിന്റെ അഞ്ചുശതമാനമാണ് പിഴത്തുകയായി നിശ്ചയിച്ചത്. 

അടുത്ത 60 ദിവസത്തിനുള്ളില്‍ പിഴയായി ചുമത്തിയിരിക്കുന്ന 135 കോടി രൂപ കമ്മീഷനില്‍ നിക്ഷേപിക്കണമെന്നാണ് ഉത്തരവ്. കോംബിനേഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയുടെ അധ്യക്ഷന്‍ ഡി.കെ. സിക്രിയടക്കം കമ്മിഷനിലെ മൂന്നംഗങ്ങളാണ് ഗൂഗിളിനെതിരേ വിധിയെഴുതിയത്. രണ്ടംഗങ്ങള്‍ വിയോജിച്ചു. സമാനമായ പരാതി ഉന്നയിച്ച് യുറോപ്യന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ഗൂഗിളില്‍ നിന്ന് 18000 കോടി രൂപ പിഴ ഈടാക്കുമെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ നിയമപോരാട്ടം നടത്തി നടപടികള്‍ നീട്ടിവെപ്പിക്കാനായിരുന്നു ഗൂഗിളിന്റെ നീക്കം.