ഫീനിക്സ് പക്ഷിയായി ബിഎസ്എന്‍എല്‍; 2007ന് ശേഷം ആദ്യമായി ലാഭത്തിലെത്തിയതിന് നാല് പ്രധാന കാരണങ്ങള്‍

ബിഎസ്എന്‍എല്ലിനെ കരുത്താര്‍ജിപ്പിക്കാനുള്ള ഉത്തേജന പാക്കേജുകളുടെയും ചിലവ് ചുരുക്കിയും പുത്തന്‍ സേവനങ്ങളൊരുക്കിയും മോടി പിടിപ്പിച്ചതിന്‍റെയും ഫലമാണ് കമ്പനിയുടെ ശക്തമായ തിരിച്ചുവരവ് 

How BSNL returns to profit after 17 years here are the 4 key reasons

ദില്ലി: നീണ്ട 17 വര്‍ഷത്തിന് ശേഷം, അതായത് 2007ന് ശേഷം ആദ്യമായി പൊതുമേഖല ടെലികോം ഓപ്പറേറ്റര്‍മാരായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍) ലാഭത്തിലെത്തിയിരിക്കുകയാണ്. തകര്‍ച്ചയില്‍ നിന്ന് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്ന കമ്പനിയാണ് ഇടവേളയ്ക്ക് ശേഷം ലാഭത്തിന്‍റെ ട്രാക്കിലേക്ക് മടങ്ങിയെത്തിയത്. കേവലം യാഥര്‍ശ്ചികമായ മടങ്ങിവരവല്ല ബിഎസ്എന്‍എല്ലിന്‍റെത്, ബിഎസ്എന്‍എല്ലിനെ കരുത്താര്‍ജിപ്പിക്കാനുള്ള ഉത്തേജന പാക്കേജുകളുടെയും ചിലവ് ചുരുക്കിയും പുത്തന്‍ സേവനങ്ങളൊരുക്കിയും മോടി പിടിപ്പിച്ചതിന്‍റെയും ഫലമാണ് നടപ്പു സാമ്പത്തിക വര്‍ഷത്തിന്‍റെ മൂന്നാം പാദം (2024 ഒക്ടോബര്‍- ഡിസംബര്‍) കമ്പനിക്കുണ്ടായ 262 കോടി രൂപയുടെ ലാഭം. 

1. കേന്ദ്ര സഹായം

നഷ്ടങ്ങളുടെ കണക്കുകള്‍ മാത്രമുള്ള ബിഎസ്എന്‍എല്ലിനെ പുനരുജ്ജീവിപ്പിക്കാന്‍ 2019 മുതല്‍ വിവിധ പാക്കേജുകളിലായി മൂന്ന് ലക്ഷം കോടിയിലേറെ രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചത്. മറ്റൊരു പൊതുമേഖല ടെലികോം കമ്പനിയായ എംടിഎന്‍എല്ലും ഈ സഹായ പരിധിയില്‍ ഉള്‍പ്പെടുന്നു. പ്രധാനമായും ഇരു കമ്പനികളുടെയും 4ജി സേവനം ഒരുക്കാനായാണ് ബിഎസ്എന്‍എല്‍ ഈ തുക ചിലവഴിച്ചത്. 4ജി സേവനം പൂര്‍ത്തിയാക്കാന്‍ അടുത്തിടെ 6,000 രൂപ കൂടി ബിഎസ്എന്‍എല്ലിന് അനുവദിക്കുകയും ചെയ്തു. 

2. നെറ്റ്‌വര്‍ക്ക് വ്യാപനം 

രാജ്യമെങ്ങും 4ജി സേവനം വ്യാപിപ്പിക്കുന്നത് ബിഎസ്എന്‍എല്ലിന്‍റെ തിരിച്ചുവരവിന് പ്രചോദനമായ ഘടകങ്ങളിലൊന്നായി വിലയിരുത്തപ്പെടുന്നു. തദ്ദേശീയമായി വികസിപ്പിച്ച 4ജി സാങ്കേതികവിദ്യയിലാണ് 4ജി ടവറുകള്‍ ബിഎസ്എന്‍എല്‍ ഒരുക്കുന്നത്. ഒരു ലക്ഷം 4ജി ടവറുകളാണ് ബിഎസ്എന്‍എല്ലിന്‍റെ ലക്ഷ്യം. ഇതിനകം 65,000ത്തിലേറെ 4ജി സൈറ്റുകള്‍ പൂര്‍ത്തീകരിക്കാന്‍ കമ്പനിക്കായി. വരിക്കാരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കഴിഞ്ഞത് സാമ്പത്തികമായും ബിഎസ്എന്‍എല്ലിന് നേട്ടമായി. ഇതിന് പുറമെ, ഫൈബര്‍-ഒപ്റ്റിക് ശൃംഖല പുതുക്കാനും ബിഎസ്എന്‍എല്‍ തീവ്രശ്രമങ്ങള്‍ നടത്തി. നഗരപ്രദേശങ്ങള്‍ക്ക് പുറമെ ഗ്രാമമേഖലയിലും കണക്റ്റിവിറ്റി ബിഎസ്എന്‍എല്‍ മെച്ചപ്പെടുത്തിയതും ഗുണകരമായി. 

നെറ്റ്‌വർക്ക് വിപുലീകരണത്തിന് പുറമെ ഉപഭോക്തൃ കേന്ദ്രീകൃത സേവന മെച്ചപ്പെടുത്തലുകൾ, ചിലവ് ഒപ്റ്റിമൈസേഷൻ നടപടികൾ തുടങ്ങിയവയിലും ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ബിഎസ്എന്‍എല്‍ ശ്രദ്ധപുലര്‍ത്തി. മൊബിലിറ്റി, എഫ്‌ടിടിഎച്ച്, ലീസ്‌ഡ് ലൈനുകള്‍ എന്നിവയില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ യഥാക്രമം 15, 18, 14 ശതമാനത്തിന്‍റെ വര്‍ധനവ് ബിഎസ്എന്‍എല്‍ രേഖപ്പെടുത്തി. 

3. ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തല്‍ 

നവീകരണത്തിന്‍റെ ഭാഗമായി 2024 ഒക്ടോബറില്‍ ബിഎസ്എന്‍എല്‍ ഏഴ് പുത്തന്‍ സേവനങ്ങള്‍ പ്രഖ്യാപിച്ചിരുന്നു. സ്പാം-ഫ്രീ-നെറ്റ്‌വര്‍ക്ക്, ബിഎസ്എന്‍എല്‍ നാഷണല്‍ വൈ-ഫൈ റോമിംഗ്, ബിഎസ്എന്‍എല്‍ ഐഎഫ്‌ടിവി, എനി ടൈം സിം (എടിഎം) കിയോസ്ക്സ്, ഡയറക്ട്-ടു-ഡിവൈസ് സര്‍വീസ്, പബ്ലിക് പ്രൊട്ടക്ഷന്‍ ആന്‍ഡ് ഡിസാസ്റ്റര്‍ റിലീഫ്, പ്രൈവറ്റ് 5ജി ഇന്‍ മൈന്‍സ് എന്നിവയായിരുന്നു ഇത്. ഇവയില്‍ മിക്കതും ബിഎസ്എന്‍എല്ലിന്‍റെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതായിരുന്നു. മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് ബിഐടിവിയും, എഫ്ടിടിഎച്ച് ഉപഭോക്താക്കള്‍ക്ക് ഐഎഫ്‌ടിവി സേവനവും കമ്പനി അവതരിപ്പിച്ചത് ശ്രദ്ധേയമായി. ബിഎസ്എന്‍എല്‍ സേവന വരിക്കാര്‍ക്ക് ലൈവ് ടിവി ചാനലുകളും മറ്റ് വിനോദങ്ങളും എത്തിക്കുകയാണ് ബിഐടിവിയും ഐഎഫ്‌ടിവിയും വഴി കമ്പനി ചെയ്തത്. 

4. ചിലവ് ചുരുക്കല്‍

ആകെ ചിലവില്‍ ഗണ്യമായ കുറവ് വരുത്താന്‍ ബിഎസ്എന്‍എല്ലിനായി. ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ ബിഎസ്എന്‍എല്‍ വലിയ ശ്രദ്ധ പതിപ്പിച്ച മേഖലകളിലൊന്ന് ചിലവ് ചുരുക്കലാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നഷ്ടത്തിൽ 1,800 കോടിയിലധികം രൂപയുടെ കുറവുണ്ടായി. കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ഓട്ടോമേഷനും സ്ട്രാറ്റജിക് റിസോഴ്സ് മാനേജ്മെന്‍റ് രീതികളും സ്വീകരിച്ചും തുണയായി. 

അടുത്ത ലക്ഷ്യം

4ജി വിന്യാസം തുടരുന്നതിനിടയിലും ബിഎസ്എന്‍എല്‍ നെറ്റ്‌വര്‍ക്കിന്‍റെ ഗുണനിലവാരത്തെ കുറിച്ച് പല ഉപഭോക്താക്കള്‍ക്കും പരാതിയുണ്ട്. കോള്‍ ഡ്രോപ്പ് അടക്കമുള്ള പ്രശ്നങ്ങള്‍ പരിഹരിച്ച് ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനുള്ള തീവ്ര ശ്രമങ്ങളും ബിഎസ്എന്‍എല്‍ നടത്തിവരികയാണ്. 4ജി വിന്യാസം തീരുന്നപക്ഷം ബിഎസ്എന്‍എല്‍ 5ജി സാങ്കേതികവിദ്യയിലേക്ക് കടക്കും. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ 20 ശതമാനത്തിലേറെ സാമ്പത്തിക വളര്‍ച്ചയുണ്ടാകും എന്ന ഉറച്ച പ്രതീക്ഷയിലാണ് ബിഎസ്എന്‍എല്‍. 

Read more: കിംഗ് ഈസ് ബാക്ക്! ബിഎസ്എന്‍എല്‍ 17 വര്‍ഷത്തിന് ശേഷം ലാഭത്തില്‍, 262 കോടി രൂപയുടെ നേട്ടം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം


 

Latest Videos
Follow Us:
Download App:
  • android
  • ios