ദില്ലി: ജിയോയുടെ കടന്ന് വരവ് ഐഡിയ സെല്ലുലാറിന് വൻ നഷ്ടമുണ്ടാക്കിയെന്ന് കണക്കുകള്‍. നടപ്പു സാമ്പത്തിക വർഷത്തെ കണക്കുകൾ പ്രകാരം ഐഡിയയുടെ വരുമാനത്തിൽ 385 കോടി രൂപയുടെ നഷ്ടമാണ് നേരിട്ടതെന്നാണ് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. റിലയന്‍സ് ജിയോ കടന്നുവരവ് ഏറ്റവും ഭീകരമായി ബാധിച്ച ടെലികോം കമ്പനികളില്‍ ഒന്ന് ഐഡിയ ആണെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

2007 നു ശേഷം 40 പാദങ്ങളിലും മുന്നേറ്റം നടത്തിയ ശേഷമാണ് ഐഡിയയ്ക്ക് ആദ്യമായി. കഴിഞ്ഞ വർഷം മൂന്നാം പാദത്തിൽ കമ്പനിയുടെ അറ്റാദായം 655.6 കോടി രൂപയായിരുന്നു. ഇതിനു പുറമെ കഴിഞ്ഞ പാദത്തിൽ 90 കോടി രൂപയും നേട്ടത്തിലായിരുന്നു.ഐഡിയയുടെ മൊത്തം വരുമാനം 3.79 ശതമാനം ഇടിഞ്ഞ് 8662.7 കോടി രൂപയായി. ജിയോ വന്നതോടെ രാജ്യത്തെ ടെലികോം മേഖല തന്നെ മാറി. 

പലരും ജിയോയ്ക്കൊപ്പം പിടിച്ചു നിൽക്കാൻ നിരക്കുകൾ കുത്തനെ കുറച്ചും ഓഫറുകൾ പ്രഖ്യാപിച്ചതും നഷ്ടം ഇരട്ടിയാക്കി. ജിയോ ഭീഷണി നേരിടാന്‍ വോഡഫോണും ഐഡിയയും ലയിക്കാന്‍ ഒരുങ്ങുന്നതിനിടയിലാണ് പുതിയ വാര്‍ത്ത വരുന്നത്.

അതേ സമയം സെപ്തംബര്‍ 5 ന് തുടങ്ങിയ റിലയന്‍സ് ജിയോ തങ്ങളുടെ ഫ്രീ ഓഫര്‍ ജനവുരിയില്‍ മാര്‍ച്ചുവരെ നീട്ടിയിരുന്നു. ഇതും ടെലികോം കമ്പനികള്‍ക്ക് ഭീഷണിയായി എന്നാണ് കണക്കുകള്‍ പറയുന്നത്.