ദില്ലി: ദില്ലി ഐ.ഐ.ടിയുടെയും അലിഗഡ് മുസ്ലിം സര്‍വകലാശാലയുടെയും വെബ്സൈറ്റുകള്‍ പാകിസ്ഥാനില്‍ നിന്നുള്ള ഹാക്കര്‍മാര്‍ തകര്‍ത്തു. സൈറ്റുകളില്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യങ്ങള്‍ രേഖപ്പെടുത്തി.

PHC Pakistani l33t w4s h3r3 എന്ന ഹാക്കര്‍ സംഘമാണ് ദില്ലി ഐ.ഐ.ടി വെബ്സൈറ്റ് ഹാക്ക് ചെയ്തത്. പാകിസ്ഥാന്‍ റെയില്‍വെയുടെ സൈറ്റ് ഇന്ത്യന്‍ ഹാക്കര്‍മാര്‍ തകര്‍ത്തതില്‍ പ്രതിഷേധിച്ചുള്ള ആക്രമണമാണെന്നും ഇന്ത്യന്‍ സൈന്യം വധിക്കുന്ന നിരപരാധികളായി കശ്മീരികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നുമുള്ള സന്ദേശങ്ങളാണ് ഹോം പേജില്‍ രേഖപ്പെടുത്തിയത്. സൈറ്റുകളില്‍ നിന്ന് വിവരങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല. ഹാക്കിങ് തിരിച്ചറിഞ്ഞതിന് പിന്നാലെ മിനിറ്റുകള്‍ക്കകം സൈറ്റുകള്‍ പൂര്‍വ്വ സ്ഥിതിയിലാക്കി. ഇരു രാജ്യങ്ങളിലെയും ഹാക്കര്‍മാര്‍ സൈബര്‍ ആക്രമണങ്ങള്‍ നടത്തുന്നത് പതിവാണെങ്കിലും ഒരു പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിന് നേരെ ആദ്യമായാണ് ഹാക്കിങ് ശ്രമമുണ്ടായത്.