ലിലിയം, ബൈക്ക് പോലെ വീട്ടില്‍ ഉപയോഗിക്കാവുന്ന ഒരു വിമാനം. ചിരിച്ച് തള്ളാന്‍ വരട്ടെ സംഭവം ഉടന്‍ സത്യമാകും. യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയാണ് ഈ കണ്ടുപിടുത്തത്തിനു പിന്നില്‍. ഗതാഗതമേഖലയിലെ വമ്പന്‍ കുതിച്ചുചാട്ടമായേക്കാവുന്ന കണ്ടുപിടുത്തം രണ്ട് വര്‍ഷത്തിനുള്ളില്‍ വാണിജ്യ അടിസ്ഥാനത്തില്‍ രംഗത്ത് എത്തുമെന്നാണ് റിപ്പോര്‍ട്ട്. 

ഇത് പറത്തുവാന്‍ റണ്‍വേ ആവശ്യമില്ല, ഒരു ഹെലിപ്പാടിന് സമാനമായ സംവിധാനം മതിയാകും. അന്തരീക്ഷ മലിനീകരണത്തിനു കാരണമാകുന്ന ഇന്ധനങ്ങള്‍ക്ക് പകരം വൈദ്യുതിയിലാണ് ലിലിയം പ്രവര്‍ത്തിക്കുക. നിൽക്കുന്നിടത്തു നിന്നും നേരെ മുകളിലേക്ക് ഉയരാനും കഴിയും. ജര്‍മനിയില്‍ രൂപ കൽപന ചെയ്ത ഈ ഇലക്ട്രിക് ജെറ്റിനു മണിക്കൂറില്‍ 400 കിലോ മീറ്റര്‍ വേഗതയില്‍ പറക്കാം. 500 കിലോമീറ്റര്‍ വരെ ഒരു തവണ സഞ്ചരിക്കാം. വെറും ഇരുപതു മണിക്കൂര്‍ നേരത്തെ പരിശ്രമം മതി ഈ വിമാനം പറത്തുവാന്‍ പഠിക്കാന്‍.

കഴിഞ്ഞ വര്‍ഷം മ്യൂണിച് സര്‍വകലാശാലയിലെ ഡാനിയൽ വീഗാൻഡ്, പാട്രിക് നാഥൻ, സെബ്സ്റ്റ്യൻ ബോൺ, മാത്യാസ് മീനർ എന്നീ നാലു ഗവേഷണ വിദ്യാര്‍ഥികളുടെ തലയിലാണ് ഈ ആശയം ആദ്യം ഉദിച്ചത്. പ്രതിദിന ഉപയോഗത്തിന് സഹായിക്കുന്ന ജെറ്റ് നിര്‍മ്മിക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. 

സാധാരണക്കാര്‍ക്ക് കൂടി താങ്ങാന്‍ പറ്റാവുന്ന വിലയില്‍ ഈ വിമാനം വിപണിയില്‍ എത്തിക്കുക എന്നതാണ് തങ്ങളുടെ അടുത്ത ദൗത്യമെന്ന് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി പറയുന്നു.