ദില്ലി: കണ്‍സ്യൂമര്‍ ഇന്റര്‍നെറ്റ് പ്ലാറ്റ്‌ഫോം ആയ ആസ്‌ക് മീ പ്രവര്‍ത്തനം നിര്‍ത്തുന്നു. കമ്പനിയിലെ പ്രമുഖ നിക്ഷേപകര്‍ പിന്‍വലിഞ്ഞതോടെയാണ് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ആസ്‌ക് മീ പൂട്ടുന്നത്. ഇതോടെ 4000 ജീവനക്കാരുടെ തൊഴില്‍ നഷ്ടപ്പെടും. 

ഗുഡ്ഗാവ് ആസ്ഥാനമായുള്ള കമ്പനിയുടെ ഇ-കൊമേഴ്‌സ് പ്ലാറ്റ് ഫോം ഇപ്പോളും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, പുതിയ ഓര്‍ഡറുകളൊന്നും സ്വീകരിക്കുന്നില്ല. മലേഷ്യന്‍ ശതകോടീശ്വരനായ അനന്തകൃഷ്ണന്റെ നേതൃത്വത്തിലുള്ള ആസ്‌ട്രോ ഗ്രൂപ്പ് കഴിഞ്ഞ മാസമാണ് ആസ്‌ക് മീ ഗ്രൂപ്പില്‍നിന്ന് പന്മാറിയത്. 

ആസ്‌ക് മീയുടെ 97 ശതമാനം ഓഹരികളും കൈയാളിയിരുന്നത് ആസ്‌ട്രോ ഗ്രൂപ്പാണ്. കഴിഞ്ഞ മാസം 150 കോടി രൂപയുടെ നിക്ഷേപമായിരുന്നു ആസ്‌ട്രോ ഗ്രൂപ്പ് നടത്തിയത്. പ്രതിസന്ധി രൂക്ഷമായതിനാല്‍ 650ലധികം ജീവനക്കാര്‍ ആസ്‌ക് മീയില്‍നിന്ന് രാജിക്കത്ത് സമര്‍പ്പിച്ചിട്ടുണ്ട്. 

പരസ്യ സൈറ്റായി 2010ലാണ് ആസ്‌ക് മീ ഡോട്ട് കോം പ്രവര്‍ത്തനമാരംഭിച്ചത്. പിന്നീട് 2012ല്‍ ആസ്‌ക് മീ ബസാര്‍ എന്ന പേരില്‍ ഷോപ്പിംഗ് പോര്‍ട്ടല്‍ ആരംഭിച്ചു. 2013ല്‍ ഗെറ്റ് ഇറ്റിനെ ആസ്‌ക് മീ ഏറ്റെടുത്തിരുന്നു. ഇന്ത്യയിലെ 70 നഗരങ്ങളിലായി 12,000 വ്യാപാരികള്‍ ആസ്‌ക് മിയുമായി സഹകരിച്ചിരുന്നു.