ഫേസ്ബുക്കിലോ ട്വിറ്ററിലോ അക്കൗഡ് ഇല്ലെങ്കിലും നേരത്തെയുളള അക്കൗഡ് ഡിലീറ്റ് ചെയ്താലും ഒരാളുടെ സ്വകാര്യത അപകടത്തിലായേക്കാമെന്ന് പഠനം.

വാഷിംഗ്ടണ്‍: ഫേസ്ബുക്കിലോ ട്വിറ്ററിലോ അക്കൗഡ് ഇല്ലെങ്കിലും നേരത്തെയുളള അക്കൗഡ് ഡിലീറ്റ് ചെയ്താലും ഒരാളുടെ സ്വകാര്യത അപകടത്തിലായേക്കാമെന്ന് പഠനം. യുഎസിലെ യൂണിവേഴ്സിറ്റി ഓഫ് വെര്‍മൊണ്ട്, ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് അഡ്ലെയ്ഡെ എന്നിവ നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍.

സോഷ്യല്‍ മീഡിയയിലെ അക്കൗഡ് ഉപേക്ഷിച്ചവരും ഒരിക്കലും ചേരാത്തവരുമായ വ്യക്തികളെ കുറിച്ചുള്ള വിവരങ്ങള്‍ എങ്ങനെ ലഭിക്കും? എന്നാല്‍ ലഭിക്കും എന്നാണ് ഈ പഠനം പറയുന്നത്. സുഹൃത്തുക്കള്‍ ഇടുന്ന പോസ്റ്റുകളില്‍നിന്നും അവര്‍ പരാമര്‍ശിക്കുന്ന വാക്കുകളില്‍ നിന്നും ഒരു വ്യക്തിയെ പ്രവചിച്ചെടുക്കാനുളള 95 ശതമാനം വിവരങ്ങളും ലഭിക്കുമെന്ന് പഠനം സൂചിപ്പിക്കുന്നു. ഒരാള്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റ് ഇടുമ്പോള്‍ അയാളുടെ മാത്രമല്ല, അയാളുമായി ബന്ധമുള്ള ആളുകളുടെയും വിവരങ്ങള്‍ കൂടിയാണ് നല്‍കുന്നത്. 

'നാച്വര്‍ ഹ്യൂമന്‍ ബിഹേവിയര്‍' എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്. ട്വിറ്ററിലെ മൂന്ന് കോടി പബ്ലിക് പോസ്റ്റുകള്‍ ഇവര്‍ ഇതിനായി ഉപയോഗിച്ചു. സമൂഹ മാധ്യമങ്ങളില്‍ ഒളിച്ചിരിക്കാന്‍ ഇടമില്ല എന്നാണ് ഗവേഷക സംഘത്തിലെ ലൂയി മിഷേല്‍ പറഞ്ഞുവെക്കുന്നത്.