മോസ്കോ: സൈബര്‍ ഹാക്കിങ്ങുകളുടെ ചരിത്രം തന്നെ തിരുത്തുന്ന ഹാക്കിങ്ങ് സംഭവിച്ചിരിക്കുന്നു. സോഷ്യൽനെറ്റ്‌വർക്കിങ് വെബ്സൈറ്റായ ട്വിറ്ററിലെ 3.2 കോടി അക്കൗണ്ടുകൾ ഹാക്കർമാർ മോഷ്ടിച്ചത്. ലീക്ഡ് സോർസസ് എന്ന വെബ്സൈറ്റാണ് ഹാക്കിങ് വിവരങ്ങള്‍ പുറത്തുവിട്ടത്.

32,888,300 അക്കൗണ്ടുകളിലെ ഇ–മെയിൽ, യൂസർനെയിം, പാസ്‌വേർഡ് എന്നിവയെല്ലാം മോഷ്ടിച്ചവയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ചോർത്തിയ വിവരങ്ങൾ വിൽപനയ്ക്ക് വച്ചിരിക്കുകയാണ്. ഫയർഫൊക്സ്, ക്രോം എന്നീ ബ്രൗസറുകളില്‍ നടത്തിയ മാല്‍വെയര്‍ ആക്രമണം വഴിയാണ് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയത്.

റഷ്യയിൽ നിന്നുള്ള അക്കൗണ്ടുകളാണ് കൂടുതലായി ഹാക്ക് ചെയ്യപ്പെട്ടവയില്‍ അറുപത് ശതമാനവും എന്നാണ് റിപ്പോര്‍ട്ട്. ഹാക്ക് ചെയ്ത വിവരങ്ങളിൽ ഇ–മെയിൽ ഡൊമെയിനുകൾ പത്തിൽ ആറും റഷ്യയിൽ നിന്നുള്ളതാണ്. അതേസമയം, ഇത്രയും സുരക്ഷാപ്രശ്നങ്ങൾ ഉണ്ടായിട്ടും ഉപയോക്താക്കൾ വളരെ ലളിതമായ പാസ്‌വേർഡുകളാണ് ഉപയോഗിക്കുന്നതെന്നും ഹാക്കർമാർ കണ്ടെത്തി.

പുറത്തായ ലിസ്റ്റിൽ 17,471 പേരും 123456 പാസ്‌വേർഡാണ് ഉപയോഗിച്ചിരിക്കുന്നത്. എന്നാൽ ഇത് സംബന്ധിച്ച് പ്രതികരിക്കാൻ ട്വിറ്റർ തയാറായിട്ടില്ല. കഴിഞ്ഞ ദിവസം ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്‍റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടത് വലിയ പ്രശ്നം സൃഷ്ടിച്ചിരുന്നു.