ദില്ലി: വാട്ട്സ്ആപ്പിന്‍റെ പേമന്‍റ് സംവിധാനത്തിനെതിരെ പേടിഎം സ്ഥാപകന്‍ വിജയ് ശേഖര്‍ ശര്‍മ. ഫേസ്ബുക്കിനെതിരെയും ഇദ്ദേഹം വിമര്‍ശനം ഉയര്‍ത്തി. സ്വതന്ത്ര ഇന്‍റര്‍നെറ്റ് എന്ന പ്രചരണം നല്‍കി രാജ്യത്തെ വഞ്ചിക്കാന്‍ ശ്രമിച്ച ഫെയ്സ്ബുക്ക് ലോകത്തെ ഏറ്റവും വൃത്തിക്കെട്ട കമ്പനിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എല്ലനിയമങ്ങളും മാര്‍ഗനിര്‍ദേശങ്ങളും കാറ്റില്‍പ്പറത്തിയാണ് ഫെയ്സ്ബുക്കിന്‍റെ ഉടമസ്ഥതയിലുള്ള വാട്ട്സ്ആപ്പ്, ത്രീ സറ്റെപ്പ് പരിശോധന പോലുമില്ലാതെ പെയ്മെന്‍റ് ഫീച്ചര്‍ കൊണ്ടു വരുന്നതെന്നും ബിസിനസ് സ്റ്റാന്‍ഡേഡിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

മുന്‍പും ഇത്തരത്തില്‍ പേ.ടി.എം സ്ഥാപകന്‍ വിമര്‍ശനവുമായി ഫെയ്സ്ബുക്കിനെതിരെ രംഗത്തെത്തിയിരുന്നു. ഫെയ്സ്ബുക്കിന്റെ ഫ്രീ ബേസിക്സിനേയും ഇന്റര്‍നെറ്റ് ഫോര്‍ ഓള്‍ പദ്ധതിയേയും എതിര്‍ത്ത് രംഗത്ത് വന്ന ഇന്ത്യന്‍ സംരംഭകരില്‍ ഒരാളായിരുന്നു ശര്‍മ. മറ്റേതൊരു സ്ഥാപനത്തേയും പോലെ അവര്‍ക്കും രാജ്യത്ത് പ്രവര്‍ത്തിക്കാനുള്ള അവസരമുണ്ട്. പക്ഷേ അത് രാജ്യത്തെ നിയമങ്ങള്‍ അനുസരിച്ചായിരിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ഡിജിറ്റല്‍ പേമെന്റ് സെക്ടറിനെ വാട്സ്ആപ്പ് പേ വിഭജിച്ചു. വാട്‌സ് ആപ്പ് ഇന്ത്യയുടെ സുരക്ഷയ്ക്ക് ഏറ്റവും വലിയഭീഷണിയാണ്. സ്വന്തം രൂപകല്‍പ്പനയ്ക്കനുസരിച്ച് ആര്‍ക്കും നിയമങ്ങളെ വളച്ചെടാക്കിന്‍ കഴയില്ലെന്നും അദ്ദേഹം പറഞ്ഞു.

വാട്സ്ആപ്പ് ഇന്ത്യയുടെ സുരക്ഷയ്ക്ക് വലിയൊരു ഭീഷണിയാണ്. ലോഗ് ഇന്‍ സംവിധാനമില്ലാത്ത വാട്സ്ആപ്പ് വലിയ സുരക്ഷാ പ്രശ്നമാണുണ്ടാക്കുകയെന്ന് ശേഖര്‍ ശര്‍മ പറയുന്നു. വാട്സ്ആപ്പ് ഒരു തുറന്ന എടിഎം ആയി മാറും എന്നും അദ്ദേഹം പറഞ്ഞു. മറ്റു മൊബൈല്‍ വാലറ്റ്, ഡിജിറ്റല്‍ പേമെന്റ് സേവനങ്ങളെ പോലെ യു.പി.ഐ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ വാട്സ്ആപ്പ് തയ്യാറായിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.