കേന്ദ്ര സർക്കാറിന്‍റെ നിർദേശത്തെ തുടർന്നാണ് അക്കൗണ്ട് സസ്പെന്‍റ് ചെയ്തത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ചെയര്‍മാര്‍ എഎംഎ സലാമിന്‍റെ ട്വിറ്റർ അക്കൗണ്ടും സസ്പെൻഡ് ചെയ്തിട്ടുണ്ട്.

ദില്ലി: രാജ്യത്ത് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ച സാഹചര്യത്തില്‍ സമൂഹിക മാധ്യമങ്ങളിലും നടപടി. ഇന്ത്യയിൽ പിഎഫ്ഐയുടെ ഔദ്യോഗിക അക്കൗണ്ട് ട്വിറ്റർ സസ്പെന്‍റ് ചെയ്തു. കേന്ദ്ര സർക്കാറിന്‍റെ നിർദേശത്തെ തുടർന്നാണ് അക്കൗണ്ട് സസ്പെന്‍റ് ചെയ്തത്. പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ചെയര്‍മാര്‍ എഎംഎ സലാമിന്‍റെ ട്വിറ്റർ അക്കൗണ്ടും സസ്പെൻഡ് ചെയ്തിട്ടുണ്ട്.

പോപ്പുലർ ഫ്രണ്ടിനെയും 8 അനുബന്ധ സംഘടനകളെയും നിരോധിച്ചതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ സമൂഹ മാധ്യമങ്ങളിലെ പ്രചാരണം അവസാനിപ്പിക്കാന്‍ നടപടികൾ തുടങ്ങിയത്. കേന്ദ്ര സർക്കാർ നിർദേശമനുസരിച്ച് പോപ്പുലർ ഫ്രണ്ടിന്‍റെയും ദേശീയ നേതൃതത്തിന്‍റെയും വിവിധ സംസ്ഥാന ഘടകങ്ങളുടെയും ട്വിറ്റർ അക്കൗണ്ടുകൾ ഇതിനോടകം റദ്ദ് ചെയ്ത് കഴിഞ്ഞു. ദേശീയ ചെയർമാന്‍ ഒഎംഎ സലാം അടക്കമുള്ള നിരവധി നേതാക്കളുടെ അക്കൗണ്ടുകളും റദ്ദാക്കി. പേര് മാറ്റിയോ മറ്റോ സംഘടന പ്രവർത്തനം തുടരുന്നുണ്ടോയെന്ന നിരീക്ഷണവും തുടരുകയാണ്. 

അതിനിടെ നിരോധനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് ക്യാംപസ് ഫ്രണ്ട് അറിയിച്ചു. നടപടി ജനാധിപത്യ വിരുദ്ദമാണെന്നും എന്നാല്‍ നിയമം മാനിച്ച് എല്ലാ പ്രവർത്തനങ്ങളും നിർത്തുകയാണെന്നും ക്യാംപസ് ഫ്രണ്ട് വാർത്താകുറിപ്പിലൂടെയാണ് അറിയിച്ചത്. അതേസമയം വിവിധ സംസ്ഥാനങ്ങളില്‍ പോപ്പുലർ ഫ്രണ്ടുമായി ബന്ധപ്പെട്ട ഇടങ്ങളില്‍ പരിശോധനകളും തുടരുന്നുണ്ട്. ദില്ലിയില്‍ വിവിധ ജില്ലകളില്‍ കമ്മീഷണർമാരുടെ നേതൃത്ത്വത്തില്‍ റൂട്ട് മാർച്ച് നടത്തി. പ്രശ്നബാധിത മേഖലകളില്‍ കേന്ദ്ര സേനയെ അടക്കം വിന്യസിച്ചിട്ടുണ്ട്. 

Also Read: പിഎഫ്ഐ ഹർത്താൽ: ആഹ്വാനം ചെയ്തവർ 5.20 കോടി കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി, പണം കെട്ടിയില്ലെങ്കിൽ റവന്യൂ റിക്കവറി

ദില്ലിയിലും വിവിധ സംസ്ഥാനങ്ങളിലും അതീവ ജാഗ്രത തുടരുകയാണ്. പോപ്പുലർ ഫ്രണ്ടിന്റെ ഓഫീസുകൾ അടക്കമുള്ള മേഖലകളിൽ നിരീക്ഷണം തുടരും. നിരോധനത്തിന്റെ തുടർ നടപടികളും സംസ്ഥാനങ്ങളിൽ ഇന്ന് ഉണ്ടാകും. ആസ്തികൾ കണ്ട് കെട്ടുന്നതും ഓഫീസുകൾ പൂട്ടി മുദ്ര വയ്ക്കുന്നതും പലയിടങ്ങളിലും ആരംഭിച്ചിട്ടുണ്ട്. അതേസമയം, നിരോധനത്തിന് ശേഷമുള്ള സംഘടനയിലെ നേതാക്കളുടെ പ്രവർത്തനങ്ങളും നിരീക്ഷിക്കാൻ കേന്ദ്രം പ്രത്യേകം നിർദ്ദേശം നൽകിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലെ പ്രതിഷേധങ്ങളടക്കവും കേന്ദ്ര സർക്കാർ നിരീക്ഷിക്കും. 

Scroll to load tweet…

അതിനിടെ, പോപ്പുലർ ഫ്രണ്ടിന്‍റെ നിരോധനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. കേന്ദ്ര വിജ്ഞാപനവും തുടർ നിർദേശങ്ങളും ഇന്നലെ സർക്കാരിന് ലഭിച്ചിരുന്നുവെങ്കിലും ഉത്തരവിറയിരുന്നില്ല. യുഎപിഎ നിയമനുസരിച്ച് തുടർ നടപടി സ്വീകരിക്കാൻ എസ്പിമാർക്കും ജില്ലാ കളക്ടർമാർക്കും അധികാരം നൽകി കൊണ്ടാണാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്. ആഭ്യന്തര സെക്രട്ടറിയാണ് ഉത്തരവിറക്കിയത്. ഡിജിപി വിശദമായ സർക്കുലർ പുറത്തിറക്കും. പിഎഫ്ഐ ഓഫീസുകള്‍ സീല്‍ ചെയ്യുന്നതുള്‍പ്പടെയുള്ള നടപടികള്‍ ഇന്ന് തുടങ്ങും.