Asianet News MalayalamAsianet News Malayalam

സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തിൽ ഡോ. ഇന്ദുവിന് അഭിമാന നിമിഷം

ഭൂമിയുടെ ഉപരിതലത്തിലുള്ള ശുദ്ധ ജലത്തെയും സമുദ്ര പ്രകൃതിയെയും കുറിച്ച് പഠിക്കുന്നതിനുള്ള വ്യോമ പേടകമാണ് 'സ്വോട്ട്' എന്ന സർഫസ് വാട്ടർ ആൻഡ് ഓഷ്യൻ ടോപ്പോഗ്രഫി ഉപഗ്രഹം. 

proud moment for Dr Indu in nasa s Swot satellite launch
Author
First Published Jan 4, 2023, 12:13 PM IST


എടത്വാ: സ്വോട്ട് ഉപഗ്രഹ വിക്ഷേപണത്തിൽ തലവടി സ്വദേശി രാജീവിന്‍റെ ഭാര്യ ഡോ. ഇന്ദുവിന് അഭിമാന നിമിഷം. ഫാൽക്കൻ 9 റോക്കറ്റിൽ നാസയുടെ സ്വോട്ട് ഉപഗ്രഹം കലിഫോർണിയയിലെ വാൻഡൻബർഗ് സ്പേസ് ഫോഴ്സ് ബേസിൽ നിന്നും കുതിച്ചുയർന്നപ്പോൾ തലവടിയിലും ആഹ്ളാദത്തിന്‍റെ കരഘോഷം. നാല് വർഷമായി പദ്ധതിക്കൊപ്പമുള്ള മുംബൈ ഐഐടിയിലെ ശാസ്ത്രജ്ഞയും എറണാകുളം അയ്യപ്പൻകാവ് സ്വദേശിനിയും തലവടി സ്വദേശി രാജീവിന്‍റെ ഭാര്യയുമായ ഡോ. ജെ ഇന്ദുവിന് അഭിമാന നിമിഷമായിരുന്നു. 

കഴിഞ്ഞ 16 - ന് ഇന്ത്യൻ സമയം 5.16 നാണ് സ്വോട്ട് കുതിച്ചുയർന്നത്. വിക്ഷേപണത്തിന്‍റെ ആദ്യഘട്ടങ്ങൾ വിജയകരമായെന്ന് നാസ അറിയിച്ചു. ഭൂമിയുടെ ഉപരിതലത്തിലുള്ള ശുദ്ധ ജലത്തെയും സമുദ്ര പ്രകൃതിയെയും കുറിച്ച് പഠിക്കുന്നതിനുള്ള വ്യോമ പേടകമാണ് 'സ്വോട്ട്' എന്ന സർഫസ് വാട്ടർ ആൻഡ് ഓഷ്യൻ ടോപ്പോഗ്രഫി ഉപഗ്രഹം. ഡിസംബർ 15-ന് വിക്ഷേപിക്കാൻ തീരുമാനിച്ചെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ ഒരു ദിവസം വൈകിയിരുന്നു.

ഭൂമിയുടെ ഉപരിതലത്തിലുള്ള ശുദ്ധജലത്തിന്‍റെ ആകെ അളവെത്ര ? അന്തരീക്ഷത്തിലെ ചൂടും കാർബണും സമുദ്രം ആഗിരണം ചെയ്യുന്നതെങ്ങനെ ? ആഗോള താപനിലയും കാലാവസ്ഥാ വ്യതിയാനവും നിയന്ത്രിക്കുന്നതെങ്ങനെ ? എവിടെ എത്ര ആഴത്തിൽ കിണർ കുത്തിയാൽ വെള്ളം ലഭിക്കും ? തുടങ്ങിയ നിരവധി വിഷയങ്ങളാണ് സ്വോട്ട് മിഷൻ ലക്ഷ്യം വയ്ക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിൽ സമുദ്രത്തിന്‍റെ പങ്കിനെക്കുറിച്ച് പുതിയ ധാരണ നൽകാനും കുടിവെള്ളം കൈകാര്യം ചെയ്യുന്നതിന് മനുഷ്യർ ആശ്രയിക്കുന്ന വിവരങ്ങൾ മെച്ചപ്പെടുത്താനും ഇതിലൂടെ സാധിക്കുമെന്നാണ് ഡോ. ഇന്ദുവിന്‍റെ പ്രതീക്ഷ.

കനേഡിയൻ, യു.കെ., ബഹിരാകാശ ഏജൻസിയുടെയും ഫ്രഞ്ച് ബഹിരാകാശ ഏജൻസി സെന്‍റർ നാഷനൽ ഡി എറ്റുഡ്സ് സാഷ്യാലസിന്‍റെയും (സിഎൻഇഎസ്) സംയുക്ത സഹകരണത്തോടെയാണ് നാസയുടെ ദൗത്യം ഭ്രമണപഥത്തിച്ചത്. 20 വർഷമായി ഇതേ പദ്ധതിക്കായി വിവിധ മേഖലയിൽ പ്രവർത്തിക്കുന്നവരുണ്ട്. സ്വോട്ടിന്‍റെ ആപ്ലിക്കേഷൻ പോയിന്‍റിലാണ് ഡോ ഇന്ദുവിന്‍റെ ചുമതല. സാറ്റലൈറ്റിന് ലഭ്യമാകുന്ന വിവരങ്ങളുടെ മോഡലുകൾ വച്ചുള്ള പരീക്ഷണങ്ങളും പഠനങ്ങളുമാണ് ഇതുവരെ നടന്നതെങ്കിൽ ഇനിയങ്ങോട്ട് ഏതാനും മാസങ്ങൾക്കുള്ളിൽ യഥാർത്ഥ വിവരങ്ങൾ വെച്ചായിരിക്കും വിശകലനം. മുംബൈ ഐ ഐ ടി യിൽ ഡോ. ഇന്ദുവിന്‍റെ കീഴിൽ കോട്ടയം സ്വദേശി ഉൾപ്പെടെ നാല് വിദ്യാർഥികൾ ഈ വിഷയത്തിൽ ഗവേഷണം നടത്തുന്നുണ്ട്. തലവടിയിൽ എത്തിയ ഡോ. ഇന്ദുവിനെ ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത്ത് പിഷാരത്ത് പൊന്നാട അണിയിച്ച് ആദരിച്ചു.
 

Follow Us:
Download App:
  • android
  • ios