കടുത്ത വേനല്‍ കഴിഞ്ഞ് കേരളത്തില്‍ ശക്തമായ മഴക്കാലമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വേനലിന്‍റെ പാഠം ഉള്‍ക്കൊണ്ട് ഈ മഴക്കാലത്ത് പ്രവര്‍ത്തിച്ചാല്‍ ശരാശരി മഴ ലഭിച്ചാല്‍ പോലും നിങ്ങള്‍ക്ക് കിണര്‍ വാറ്റത്തതായി മാറ്റാം. അതാണ് കിണര്‍ റീചാര്‍ജിംഗ്. മഴവെള്ള സംരക്ഷണത്തിന്‍റെ മറ്റൊരു രീതിയാണ് ഇതെന്ന് പറയാം.കിണര്‍ റീചാര്‍ജിംഗ് പരീക്ഷിച്ചാല്‍ 2 വര്‍ഷത്തിനുള്ളില്‍ കിണറിലെ ജലത്തിന്‍റെ ഗുണനിലവാരം വര്‍ദ്ധിപ്പിക്കാം. നാലാം കൊല്ലത്തില്‍ എത്തുമ്പോള്‍ കിണര്‍ ഏത് കടുത്ത വേനലിലും വാറ്റത്ത രീതിയിലാകും.

മഴവെള്ളം ശേഖരിക്കുന്നതിനായി മേല്‍ക്കൂരയുടെ അഗ്രഭാഗങ്ങളില്‍ പാത്തികള്‍ ഘടിപ്പിക്കുക. തകരം, പിവിസി, എന്നിങ്ങനെയുള്ളവയുടെ പാത്തി ഉപയോഗിക്കാം. പത്തികളില്‍ നിന്ന് പിവിസി പൈപ്പിലൂടെ വെള്ളമൊഴുകി ഒരു അരിപ്പ സംവിധാനത്തില്‍ എത്തിക്കുന്നു. 300 ലിറ്റര്‍ ശേഷിയുള്ള ടാങ്കിന്‍റെ ഏറ്റവും അടിയില്‍ ബെബി മെറ്റല്‍, അതിന് മുകളില്‍ ചിരട്ടക്കരി, വീണ്ടും ബെബി മെറ്റല്‍ എന്നിവ പകുതി ഭാഗംവരെ നിറയ്ക്കുക ഇത്തരത്തിലാണ് അരിപ്പ സംവിധാനം ഉണ്ടാക്കുന്നത്. 

മഴവെള്ളം ഇതിലേക്ക് കടത്തിവിട്ട് അരിച്ച ശേഷം ടാങ്കിന്‍റെ അടിഭാഗത്ത് ഘടിപ്പിച്ച പൈപ്പ് വഴി കിണറിലേക്ക് കടത്തിവിടുക. ഈ അരിപ്പയില്ലാതെ മഴവെള്ളം നേരിട്ട് കിണറ്റിലേക്ക് കടത്തിവിടുന്ന രീതിയാണ് പൊതുവില്‍ കാണുന്നത്. കിണറ്റിലേക്ക് എത്തുന്ന പെപ്പിന്‍റെ അറ്റത്ത് ഒരു നൈലോണ്‍ വലകെട്ടും. ആദ്യത്തെ ഒന്നുരണ്ട് മഴയുടെ വെള്ളം കിണറിലെത്താതെ പുറത്തേക്ക് ഒഴുക്കി കളയണം. ശുദ്ധികരണത്തിന്‍റെ ഭാഗമാണിത്.

ഇതിന് ഒപ്പം തന്നെ കിണറിനടുത്ത് ഒരു കുഴിയുണ്ടാക്കി അതിലേക്ക് മഴവെള്ളം ഇറക്കിവിട്ടാലും കിണര്‍ ജല സമ്പുഷ്ടമാകും. മഴവെള്ളം മണ്ണിലൂടെ അരിച്ചിറങ്ങി കിണറിലെ ജലവിതാനം ഉയര്‍ത്തും.