ലണ്ടന്‍: ലോകത്തിലെ ഏറ്റവും വലിയ കപ്പല്‍ ദുരന്തത്തിന്‍റെ കഥയില്‍ വലിയ ട്വിസ്റ്റ്. ടൈറ്റാനിക് കപ്പല്‍ തകരാന്‍ കാരണം മഞ്ഞുകട്ടയല്ലെന്ന് റിപ്പോര്‍ട്ട്. ഒരിക്കലും മുങ്ങില്ലെന്ന് കരുതിയ കപ്പലിന്‍റെ അവസാനം കുറിച്ചത് ബോയിലര്‍ റൂമിലുണ്ടായ തീപിടുത്തമാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ടൈറ്റാനിക്ക് സംബന്ധിച്ച പുതിയ ഡോക്യുമെന്‍ററിയാണ് ഈ വാദം മുന്നോട്ട് വയ്ക്കുന്നത്.

1912 ഏപ്രില്‍ 15നാണ് ടൈറ്റാനിക് കന്നി യാത്ര പുറപ്പെട്ട് നാലാം ദിവസം മഞ്ഞുമലയില്‍ ഇടിച്ച് തകര്‍ന്നത്. എന്നാല്‍ കല്‍ക്കരി കത്തിക്കുന്ന കോള്‍ബങ്കറില്‍ ഉണ്ടായ തീപിടുത്തമാണ് കപ്പല്‍ അപകടത്തിന്‍റെ യഥാര്‍ത്ഥ കാരണമെന്ന് മാധ്യമപ്രവര്‍ത്തകനായ സെനന്‍ മോലോനി സംവിധാനം ചെയ്യുന്ന പുതിയ ഡോക്യുമെന്‍ററി അവകാശപ്പെടുന്നക്. ടൈറ്റാനിക് ദുരന്തത്തെക്കുറിച്ച് 30 വര്‍ഷമായി ഗവേഷണം നടത്തിയാണ് ഈ ഡോക്യുമെന്‍ററി തയ്യാറിക്കിയിരിക്കുന്നത്

കോള്‍ബങ്കറില്‍ ഉണ്ടായ തീപിടുത്തം കപ്പലിന്‍റെ പ്രധാന ബോഡിക്ക് കാര്യമായ തകരാറുണ്ടാക്കി. ഇതേസമയം തന്നെ കപ്പല്‍ മഞ്ഞുമലയില്‍ ഇടിക്കുകയും ചെയ്തു. എന്നാല്‍ കപ്പല്‍ മുങ്ങാനുള്ള യഥാര്‍ത്ഥ കാരണം തീപിടുത്തമാണെന്ന് സെനന്‍ പറയുന്നു. സതാംപ്റ്റണില്‍ നിന്ന് ന്യൂയോര്‍ക്കിലേക്കുള്ള യാത്രാമദ്ധ്യേ ബെല്‍ഫാസ്റ്റ് ഷിപ്പ്‌യാര്‍ഡില്‍ നിന്ന് പുറപ്പെട്ട ഉടനാണ് കപ്പിലിനുള്ളില്‍ തീപിടിച്ചത്. 

തന്‍റെ വാദം ശരിയാണെങ്കില്‍ ടൈറ്റാനിക് ജീവനക്കാരുടെ ഭാഗത്ത് നിന്ന് കുറ്റകരമായ അനാസ്ഥാണ് ഉണ്ടായതെന്ന് സെനന്‍ ചൂണ്ടിക്കാണിക്കുന്നു. കപ്പലിന്‍റെ അവശിഷ്ടങ്ങളില്‍ കറുത്ത പാട് കണ്ടെത്തിയത് തീപിടുത്തം നടന്നുവെന്ന തന്റെ വാദം ശരിവയ്ക്കുന്നുവെന്ന് സെനനന്‍ പറയുന്നു. ഡോക്യുമെന്‍ററി പുതുവത്സര ദിനത്തില്‍ ചാനല്‍ 4ല്‍ പ്രദര്‍ശിപ്പിക്കും. 

ബ്രിട്ടീഷ് റെക്ക് കമ്മീഷണര്‍ ലോര്‍ഡ് മെര്‍സിയുടെ നേതൃത്വത്തിലാണ് ടൈറ്റാനിക് ദുരന്തം അന്വേഷിച്ചത്. 1912 മെയ് 2ന് ആണ് അന്വേഷണം തുടങ്ങിയത്. തീപിടുത്തത്തിന്‍റെ സാധ്യതയും അന്ന് അന്വേഷിച്ചിരുന്നെങ്കിലും വേണ്ടത്ര ഗൗരവത്തോടെ അന്വേഷിച്ചില്ലെന്ന് സെനന്‍ ആരോപിച്ചു. ടൈറ്റാനിക്കിലെ 2,224 യാത്രക്കാരില്‍ 1500 പേരും അപകടത്തില്‍ മരിച്ചിരുന്നു.