ദില്ലി : റിലയന്‍സ് വോയിസ് കോള്‍ സേവനങ്ങള്‍ അവസാനിപ്പിക്കുന്നു. എയര്‍സെല്ലുമായുള്ള ലയന ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് വോയിസ് കോള്‍ സേവനങ്ങള്‍ അവസാനിപ്പിക്കാന്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍സ് തീരുമാനിച്ചത്. ഡിസംബര്‍ ഒന്നുമുതല്‍ വോയിസ് കോള്‍ സേവനങ്ങള്‍ ലഭ്യമാകില്ല. ട്രായുടെ നിര്‍ദേശാനുസരണം ഉപഭോക്താക്കള്‍ക്ക് വര്‍ഷാവസാനത്തോടെ മറ്റ് നെറ്റ് വര്‍ക്കിലേയ്ക്ക് മാറാന്‍ സാധിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അനില്‍ അംബാനിയുടെ ഉടമസ്ഥതയില്‍ ഉള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍ വോയിസ് കോള്‍ സേവനങ്ങള്‍ അവസാനിപ്പിക്കുന്നത് ലക്ഷക്കണക്കിന് ഉപഭോക്താക്കളെയാണ് ആശങ്കയിലാക്കുന്നത്. നമ്പര്‍ പോര്‍ട്ടബിലിറ്റി സംവിധാനം ലഭ്യമായത് കൊണ്ട് മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് മാറാന്‍ സാധിക്കുമെങ്കിലും അത് ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട് തന്നെയാണ്. റിലയന്‍സ് കമ്യൂണിക്കേഷന്‍ ഇനിമുതല്‍ 4ജി സേവനങ്ങള്‍ മാത്രമാണ് രാജ്യത്ത് ലഭ്യമാക്കുക. 

2ജി, 3ജി സേവനങ്ങള്‍ നിര്‍ത്താന്‍ റിലയന്‍സ് തീരുമാനിച്ചിരുന്നു. നിലവില്‍ ആന്ധ്ര പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, തമിഴ്നാട്, കര്‍ണാടക, കേരളം തുടങ്ങി എട്ട് ടെലികോം സര്‍ക്കിളുകളിലാണ് 2ജി, 4ജി സേവനങ്ങള്‍ ലഭ്യമാക്കിയിരുന്നത്. നമ്പര്‍ പോര്‍ട്ട് ചെയ്യുമ്പോള്‍ 4ജി സേവനങ്ങള്‍ ലഭ്യമാകണോയെന്ന് ഉപഭോക്താവിന് തീരുമാനിക്കാന്‍ സാധിക്കുമെന്ന് റിലയന്‍സ് കമ്യൂണിക്കേഷന്‍ ട്രായിയെ അറിയിച്ചു.