10 ജിബിവരെ സൌജന്യ ഡാറ്റ സേവനം നല്‍കാന്‍ ജിയോ പ്ലാന്‍ ചെയ്യുന്നു എന്ന് റിപ്പോര്‍ട്ട്. ടെക് സൈറ്റായ ഡിജിറ്റാണ് ഇത് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇപ്പോള്‍ നിലവിലുള്ള ജിയോ ന്യൂ ഇയര്‍ ഓഫറിന് ശേഷമായിരിക്കും അടുത്ത ഏപ്രില്‍ മുതല്‍ പുതിയ ഓഫര്‍ എത്തുക എന്നാണ് റിപ്പോര്‍ട്ട്. പക്ഷെ ഈ ഓഫറിന്‍റെ പേര് ഏത് രീതിയില്‍ ആയിരിക്കുമെന്ന് ഡിജിറ്റിന്‍റെ റിപ്പോര്‍ട്ടില്‍ സൂചനകള്‍ ഒന്നും ഇല്ല.

2016 സെപ്തംബറില്‍ ആരംഭിച്ച ജിയോ ആദ്യ വെല്‍ക്കം ഓഫര്‍ എന്ന നിലയില്‍ ഡാറ്റ, കോള്‍ എന്നിവ സൌജന്യമായി നല്‍കിയിരുന്നു. ഇതില്‍ സൌജന്യ ഡാറ്റ പരിധി 4 ജിബിയായിരുന്നു. പിന്നീട് ന്യൂഇയര്‍ ഓഫറില്‍ എത്തിയപ്പോള്‍ ഇത് 1 ജിബിയായി കുറച്ചിരുന്നു. എന്നാല്‍ ഏപ്രില്‍ മുതല്‍ നല്‍കുന്ന ഓഫര്‍ പ്രത്യേക താരീഫ് നിരക്കിന് പുറമേ ആയിരിക്കും എന്ന് സൂചനയുണ്ട്.

ഇതിനിടയിലാണ് രാജ്യത്തെ നിലവിലെ ഒന്നാം സ്ഥാനക്കാരായ എയര്‍ടെല്ലിനെതിരെ പരാതിയുമായി ജിയോ രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട് ജിയോ ടെലികോം റെഗുലേറ്ററി അതോരിറ്റിയെ സമീപിച്ചു. തെറ്റിപ്പിക്കുന്ന പരസ്യങ്ങള്‍ കാണിക്കുന്നതിന് എയര്‍ടെല്ലില്‍ നിന്ന് വന്‍ തുക പിഴ ഈടാക്കണമെന്ന ആവശ്യവുമായിട്ടാണ് ജിയോ രംഗത്തെത്തിയിരിക്കുന്നത്. 

ജിയോ എഫക്ടില്‍ പിടിച്ചുനില്‍ക്കാന്‍ എയര്‍ടെല്‍ പ്രഖ്യാപിച്ചിരിക്കുന്ന സൗജന്യ കോളുകളും ഇന്റര്‍നെറ്റ് ഓഫറുകളും തട്ടിപ്പെന്നാണ് ജിയോ വാദിക്കുന്നത്. കഴിഞ്ഞയാഴ്ചയാണ് ജിയോ പരാതിയുമായി രംഗത്തെത്തിയത്. ഇിയോയുടെ ഓഫര്‍ 31 വരെ നീട്ടിയപ്പോള്‍ എയര്‍ടെല്‍ അതിനെതിരെ രംഗത്തെത്തിയിരുന്നു. മുകേഷ് അംബാനിയുടെ ജിയോയും സുനില്‍ മിത്തലിന്റെ എയര്‍ടെല്ലും തമ്മിലുള്ള യുദ്ധം എവിടെ എത്തുമെന്നാണ് ഇപ്പോള്‍ വ്യവസായ ലോകം ഉറ്റുനോക്കുന്നത്.