അതിവേഗത്തില് പറന്നു നീങ്ങിയ ആ പ്രകാശം ഏതെങ്കിലും സൈനികാഭ്യാസത്തിന്റെ ഭാഗമാകുമെന്ന് കരുതിയാണ് ബ്രിട്ടീഷ് എയര്‍വേയ്സിലെ പൈലറ്റുമാര്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗവുമായി ബന്ധപ്പെട്ടത്. എന്നാല്‍ അവിടെ നിന്നും ലഭിച്ച മറുപടിയാണ് പൈലറ്റുമാരെ ഞെട്ടിച്ചത്. 

അയര്‍ലന്‍ഡ്: അതിവേഗത്തില് പറന്നു നീങ്ങിയ ആ പ്രകാശം ഏതെങ്കിലും സൈനികാഭ്യാസത്തിന്റെ ഭാഗമാകുമെന്ന് കരുതിയാണ് ബ്രിട്ടീഷ് എയര്‍വേയ്സിലെ പൈലറ്റുമാര്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വിഭാഗവുമായി ബന്ധപ്പെട്ടത്. എന്നാല്‍ അവിടെ നിന്നും ലഭിച്ച മറുപടിയാണ് പൈലറ്റുമാരെ ഞെട്ടിച്ചത്. സമീപ പ്രദേശങ്ങളില്‍ എവിടെയും അത്തരം സൈനിക പ്രകടനങ്ങള്‍ നടക്കുന്നില്ലെന്നായിരുന്നു എയര്‍ ട്രാഫിക് കണ്‍ട്രോള്‍ വ്യക്തമാക്കിയത്. 

Add Asianetnews as a Preferred SourcegooglePreferred

റഡാറുകളില്‍ ആ പ്രകാശം കണ്ടെത്താന്‍ സാധിച്ചില്ലെന്നത് സംഭവങ്ങളുടെ ദുരൂഹത വര്‍ദ്ധിപ്പിച്ചു. ഒന്നിലേറെ വിമാനങ്ങള്‍ക്ക് സമാനമായ അനുഭവം ഉണ്ടായതോടെ സംഭവത്തിലെ ദുരൂഹത നീക്കാനുള്ള ശ്രമത്തിലാണ് ശാസ്ത്രലോകം. സംഭവത്തെപ്പറ്റി അടിയന്തരമായി ഐറിഷ് ഏവിയേഷൻ അതോറിറ്റി(ഐഎഎ) അന്വേഷണത്തിന് ഉത്തരവിട്ടു.

അതിവേഗതയില്‍ നീങ്ങുന്ന ശക്തിയേറിയ പ്രകാശമുള്ള വസ്തുവെന്നാണ് പൈലറ്റുമാര്‍ സാക്ഷ്യപ്പെടുത്തുന്നത്. പെട്ടന്ന് തന്നെ കാണാതെയുമായി എന്നും വിവിധ വിമാനങ്ങളില്‍ നിന്ന് പ്രകാശം കണ്ട പൈലറ്റുമാര്‍ കൂട്ടിച്ചേര്‍ക്കുന്നു. സംഭവം പുറത്തായതോടെ ആ പ്രകാശം പറക്കും തളികയാണോയെന്ന ചോദ്യമാണ് സമൂഹമാധ്യമങ്ങളില്‍ സജീവമാകുന്നത്. 

ബ്രിട്ടിഷ് എയർവേയ്സിലെയും വിർജിൻ എയർലൈൻസിലെയും പൈലറ്റുമാരാണ് തങ്ങളുടെ വിമാനത്തിനു സമീപത്തു കൂടെ തിളങ്ങുന്ന ചില വസ്തുക്കൾ അതിവേഗം പാഞ്ഞുപോകുന്നതായി കണ്ടത്. എന്നാല്‍ പൈലറ്റുമാര്‍ കണ്ടത് കത്തിത്തീരാറായ ഉൽക്കകളാണെന്നാണ് ഒരു വിഭാഗം ഗവേഷകര്‍ വിശദമാക്കുന്നത്. വിമാനങ്ങളുടെ പാതയിൽ ചെറു ഉൽക്കകൾ എത്തുന്നത് അപൂർവ സംഭവമല്ലെന്നും ഇവർ പറയുന്നു.