പാലക്കാട്: ലോകത്ത് ആകമാനം 200 പേരുടെ മരണത്തിന് കാരണമായ ആത്മഹത്യ ഗെയിം കേരളത്തിലുമെന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍ 2000ത്തോളം പേര്‍ ഈ ഗെയിം കളിക്കുന്നുണ്ടെന്നാണ് പോലീസിന്‍റെ പ്രഥമിക നിഗമനം. കഴിഞ്ഞ മാസം പാലക്കാട്ടെ നാലു കുട്ടികള്‍ കെഎസ്ആര്‍ടിസി ബസ്സില്‍ ചാവക്കാട് കടല്‍ കാണാന്‍ എത്തിയത് ഗെയിമിന്‍റെ ഭാഗമായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. രക്ഷിതാക്കള്‍ മൊബൈല്‍ പരിശോധിച്ചപ്പോള്‍ കുട്ടികള്‍ ഈ ഗെയിം കളിച്ചിരുന്നതായി മനസ്സിലായി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആത്മഹത്യ ഗെയിമായ ബ്ലൂ വെയ്ല്‍ കേരളത്തില്‍ പ്രചരിക്കുന്നതില്‍ ചില ഏജന്‍സികളും ഉള്ളതായി പോലീസ് സംശയിക്കുന്നു. ഇതു സംബന്ധിച്ച വിവരങ്ങള്‍ കൈമാറാന്‍ പോലീസ് ആവശ്യപ്പെട്ടു കഴിഞ്ഞു. കളിക്കുന്നവരെ അവസാന ഘട്ടത്തിലെത്തുമ്പോള്‍ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുന്നതാണ് ഗെയിം. 

ശരീരം മുറിച്ച് രക്തം വരുന്ന ദൃശ്യങ്ങള്‍ അപ്‌ലോഡ് ചെയ്ത് വേണം ഗെയിം തുടങ്ങാന്‍ പിന്നീടുള്ള സ്‌റ്റേജുകളില്‍ ഇത്തരത്തില്‍ നിരവധി കാര്യങ്ങള്‍ ആവശ്യപ്പെടും. അവസാനം കളി പുര്‍ത്തിയാക്കുന്നവര്‍ ആത്മഹത്യ ചെയ്യുന്നു. ലോകത്തില്‍ 200ഓളം പേരുടെ ആത്മഹത്യയ്ക്ക് ഇത് കാരണമായെന്നാണ് നിഗമനം. 

കഴിഞ്ഞ ദിവസം മുംബൈയില്‍ 14കാരന്‍ ആത്മഹത്യ ചെയ്തതോടെയാണ് ഇന്ത്യയിലും ഇത് എത്തിയതായി സൂചന ലഭിച്ചത്. റഷ്യയില്‍ നിന്നാണ് ബ്ലൂ വെയ്ല്‍ എത്തിയത്. മിക്ക രാജ്യങ്ങളും ഇത് നിരോധിച്ച് കഴിഞ്ഞു.