പുതിയ നിക്ഷേപത്തോടെ ക്രെഡിൻ്റെ ആകെ മൂല്യം നാൽപ്പത്തിമൂവായിരം കോടിയായി ഉയർന്നു. ക്രെഡ് യൂസർമാരുടെ വിവരങ്ങൾ മെറ്റയ്ക്ക് ലഭ്യമാകില്ലെന്നാണ് കുനാൽ ഷായുടെ വിശദീകരണം. മെറ്റ ക്രെഡിലെ നിക്ഷേപകർ മാത്രമായിരിക്കും.
ദില്ലി: ഇന്ത്യൻ ഫിൻടെക് കമ്പനി ക്രെഡിൽ വൻ നിക്ഷേപം നടത്തി ഫേസ്ബുക്ക് മാതൃകമ്പനി മെറ്റ. ക്രെഡ് സ്ഥാപകനും നിലവിലെ സിഇഒയുമായ കുനാൽ ഷായെ വാട്സാപ്പ് ആഗോള തലവനായി നിയമിച്ചു. മെറ്റ നേതൃനിരയിലേക്കെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് കുനാൽ. ക്രെഡ് ആപ്പിലൂടെ പ്രശസ്തമായ ഡ്രീം പ്ലഗ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡിൽ 8550 കോടി രൂപയാണ് മെറ്റ നിക്ഷേപിക്കുക. 2018ൽ കുനാൽ ഷാ സ്ഥാപിച്ച ക്രെഡ് വഴിയാണ് ഇന്ത്യയിലെ നാൽപ്പത് ശതമാനം ക്രെഡിറ്റ് കാർഡ് ബില്ലുകളും കൈകാര്യം ചെയ്യപ്പെടുന്നത്. ഒരു കോടി എഴുപത് ലക്ഷം മെമ്പർമാരുണ്ടെന്നാണ് കമ്പനി അവകാശവാദം. പുതിയ നിക്ഷേപത്തോടെ ക്രെഡിൻ്റെ ആകെ മൂല്യം നാൽപ്പത്തിമൂവായിരം കോടിയായി ഉയർന്നു. ക്രെഡ് യൂസർമാരുടെ വിവരങ്ങൾ മെറ്റയ്ക്ക് ലഭ്യമാകില്ലെന്നാണ് കുനാൽ ഷായുടെ വിശദീകരണം. മെറ്റ ക്രെഡിലെ നിക്ഷേപകർ മാത്രമായിരിക്കും.
കുനാലിന്‍റെ പടിയിറക്കത്തോടെ കമ്പനിയിലെ ഇപ്പോഴത്തെ രണ്ടാമൻ മിറ്റൻ സമ്പത്ത് ക്രെഡ് സിഇഒ ആകും. ഇന്ത്യൻ സിഇഒയ്ക്ക് വഴിയൊരുക്കാൻ കഴിഞ്ഞ ഏഴ് വർഷമായി വാട്സാപ്പിനെ നയിക്കുന്ന വിൽ കത്താർട്ട് മെറ്റയിൽ തന്നെ മറ്റൊരു വിഭാഗത്തിലേക്ക് മാറും. എന്താകും പുതിയ ചുമതലയെന്ന് പ്രഖ്യാപിച്ചിട്ടില്ല. ആഗോള മെസേജിംഗ് ഭീമനാണെങ്കിൽ പോലും വാട്സാപ്പിൽ നിന്ന് കാര്യമായ വരുമാനം നിലവിൽ മെറ്റയ്ക്കില്ല. പ്രീമിയം സബ്സ്ക്രിപ്ഷൻ അടക്കം ഫീച്ചറുകള്‍ അടുത്തിടെ അവതരിപ്പിച്ചെങ്കിലും വരുമാനം കൂട്ടാൻ കൂടുതൽ വഴികള്‍ കമ്പനി തേടുന്നതിനിടെയാണ് കുനാൽ ഷായെ തലപ്പത്തേക്ക് കൊണ്ടുവരുന്നത്. ലോകത്തിലെ എറ്റവും വലിയ മെസ്സേജിംഗ് ആപ്പിനെ നയിക്കാൻ എറ്റവും അനുയോജ്യനായ വ്യക്തി കുനാലാണെന്നാണ് മെറ്റ മേധാവി മാർക്ക് സക്കർബർഗിൻ്റെ പ്രഖ്യാപനം.
