വച്ചുനീട്ടിയത് 600,000 ഡോളറിന്റെ വമ്പന്‍ ഓഫര്‍, ഒരു പോസ്റ്റിന് കിട്ടും ഒരു ലക്ഷം ഡോളര്‍. എന്നിട്ടും എഐ കമ്പനികളെ പ്രൊമോട്ട് ചെയ്യാനില്ലെന്ന് തീരുമാനിച്ച് കോണ്ടന്റ് ക്രിയേറ്റര്‍മാര്‍. ടെക് രംഗത്ത് പുത്തന്‍ ഇന്‍ഫ്ലൂവന്‍സര്‍ മാര്‍ക്കറ്റിംഗ്.
കാലിഫോര്‍ണിയ: മൈക്രോസോഫ്റ്റ്, ഗൂഗിൾ തുടങ്ങിയ പ്രമുഖ ടെക് കമ്പനികൾ അവരുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സേവനങ്ങളിലേക്ക് പുതിയ ഉപയോക്താക്കളെ ആകർഷിക്കാൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെ ഉപയോഗിക്കുന്നതായി റിപ്പോർട്ട്. പരമ്പരാഗത മാർക്കറ്റിംഗ് തന്ത്രങ്ങൾ ഉപയോഗിക്കുന്നതുപോലെ തന്നെയാണ് എഐ സേവനങ്ങളുടെ പ്രചാരണവും ഇപ്പോൾ പുരോഗമിക്കുന്നത്. ഇതിലൂടെ കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കുകയും അവരുടെ എഐ സേവനങ്ങൾ പരീക്ഷിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുകയാണ് ടെക് കമ്പനികളുടെ ലക്ഷ്യം.
കോണ്ടന്റ് ക്രിയേറ്റര്‍മാര്‍ക്ക് പിന്നാലെ ടെക് ഭീമന്മാര്
മൈക്രോസോഫ്റ്റ്, ഗൂഗിൾ എന്നിവയ്ക്ക് പുറമേ ആന്ത്രോപിക്, മെറ്റ തുടങ്ങിയ എഐ കമ്പനികളും ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം, യൂട്യൂബ്, ലിങ്ക്ഡ്ഇൻ പോലുള്ള പ്ലാറ്റ്ഫോമുകളിൽ സ്പോൺസർ ചെയ്ത ഉള്ളടക്കം പങ്കുവെക്കാൻ ക്രിയേറ്റർമാരെ നിയമിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ടുകൾ. ചില പ്രചാരണങ്ങൾക്ക് ഈ ഇന്‍ഫ്ലൂവന്‍സര്‍മാര്‍ക്ക് ആയിരക്കണക്കിന് ഡോളറുകൾ വരെ പ്രതിഫലമായി ലഭിക്കുന്നതായി വ്യവസായ വിദഗ്ധർ പറയുന്നു.
ഗൂഗിളും മൈക്രോസോഫ്റ്റും പോലുള്ള കമ്പനികള്‍ സോഷ്യൽ മീഡിയയിൽ കോണ്ടന്റ് ക്രിയേറ്റേഴ്സുമായി 400,000 ഡോളർ മുതൽ 600,000 ഡോളർ വരെ മുടക്കി മാസങ്ങള്‍ നീണ്ട കരാറുകള്‍ സ്ഥാപിക്കാനാണ് നോക്കുന്നത്. ഒരാൾക്ക് ഒരു പോസ്റ്റിന് 100,000 ഡോളർ വരെ പണം നൽകുന്നുണ്ടെന്ന് വ്യവസായ വിദഗ്ധർ പറയുന്നു. ഓപ്പൺ എഐ, ആൻത്രോപിക് തുടങ്ങിയ എഐ കമ്പനികൾക്ക് മികച്ച ഫണ്ടിങ്ങും ഉള്ളതിനാൽ അവർക്ക് കോണ്ടന്റ് ക്രിയേറ്റേഴ്സിനെ എളുപ്പത്തിൽ ആകർഷിക്കുന്നതിന് സാധിക്കും.
കഴിഞ്ഞ ഒരു വർഷത്തിനിടെ എഐ കമ്പനികളുടെ പരസ്യ ചെലവ് വൻ തോതിൽ ഉയർന്നു. 2025-ൽ അമേരിക്കയിലെ ജനറേറ്റീവ് എഐ പ്ലാറ്റ്ഫോമുകൾ ഒരു ബില്യൺ ഡോളറിന് മേൽ ഡിജിറ്റൽ പരസ്യങ്ങളിൽ ചെലവിട്ടിരുന്നു. ഇത് മുൻ വർഷത്തേക്കാൾ 126 ശതമാനം വർധനവാണ്. എ ഐ ബൂമിൽ ഉപയോക്താക്കളെ പിടിച്ചുപറ്റാനുള്ള അടുത്ത പോരാട്ടഭൂമിയായി ഇൻഫ്ലുവൻസർ മാർക്കറ്റിംഗ് മാറിക്കൊണ്ടിരിക്കുകയാണെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. ഗൂഗിളും മൈക്രോസോഫ്റ്റും അവരുടെ എഐ ഉൽപ്പന്നങ്ങളുടെ ഡിജിറ്റൽ പരസ്യ ചിലവ് കഴിഞ്ഞ മാസത്തിൽ ഏകദേശം 495 ശതമാനം വർധിപ്പിച്ചു. ഓപ്പൺഎഐയും ചിലവ് ഉയർത്തി.
അതേസമയം, എല്ലാ കോണ്ടന്റ് ക്രിയേറ്റർമാരും ഈ എഐ ബ്രാൻഡ് ഡീലുകൾ സ്വീകരിക്കാൻ തയ്യാറല്ല എന്നും റിപ്പോർട്ടുകൾ പറയുന്നു. നൈതിക, പരിസ്ഥിതി, സൃഷ്ടിപരമായ ആശങ്കകൾ ചൂണ്ടിക്കാട്ടി ചിലർ ഇത്തരം ഓഫറുകൾ നിരസിക്കുന്നു. എ ഐ വീഡിയോ ജനറേഷൻ ടൂളുകൾ സ്വന്തം തൊഴിൽ ഭീഷണിപ്പെടുത്തുന്നു എന്ന ആശങ്കയാണ് പ്രധാനമായും കോണ്ടന്റ് ക്രിയേറ്റേഴ്സിന് ഇടയിൽ ഉയരുന്നത്. പ്യൂ റിസർച്ച് നടത്തിയ സർവേ പ്രകാരം, അമേരിക്കൻ ജനസംഖ്യയുടെ ഏകദേശം പകുതി പേർക്ക് എ ഐയെക്കുറിച്ച് ആവേശത്തേക്കാൾ കൂടുതൽ ആശങ്കയാണുള്ളത്. എ.ഐയുടെ വ്യാപനം ടെക് ലോകത്ത് പുതിയ അവസരങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം വലിയ ചർച്ചകളും വിവാദങ്ങളും ഉയർത്തിക്കൊണ്ടിരിക്കുകയാണ്.



