അടുത്തിടെ ഇട്ട ട്വിറ്റര്‍ പോസ്റ്റില്‍ ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യാന്‍ സമയമായി എന്നാണ് ബ്രയാന്‍ പറയുന്നത്

സിലിക്കണ്‍ വാലി: 2014 ല്‍ വാട്ട്സ്ആപ്പിന്‍റെ വര്‍ദ്ധിച്ചുവരുന്ന ജനപ്രീതി സ്വന്തം പേരില്‍ ആക്കുവാനാണ് ലോകത്ത് ഇന്നുവരെ കേള്‍ക്കാത്ത തുകയ്ക്ക് ഫേസ്ബുക്ക് വാട്ട്സ്ആപ്പിനെ വാങ്ങിയത്. അതിന് ശേഷം സ്വന്തം സന്ദേശ ആപ്പില്‍ വലിയ മാറ്റങ്ങള്‍ വരുത്തി അവതരിപ്പിച്ചിട്ടും ഫേസ്ബുക്കിന് കീഴിലും ലോകത്തിലെ ഏറ്റവും വലിയ സന്ദേശ കൈമാറ്റ ആപ്പായി വാട്ട്സ്ആപ്പ് നില്‍ക്കുന്നു. ഇതിന് പിന്നില്‍ മാത്രമാണ് ഫേസ്ബുക്ക് മെസഞ്ചറിന്‍റെ സ്ഥാനം.

ഫേസ്ബുക്ക് വാട്ട്സ്ആപ്പ് ഏറ്റെടുത്ത ശേഷം വാട്ട്സ്ആപ്പ് സ്ഥാപകരായ ജെന്‍ കോം, ബ്രയാന്‍ അക്ടന്‍ എന്നിവര്‍ ഫേസ്ബുക്കില്‍ ചേര്‍ന്ന് വാട്ട്സ്ആപ്പിന്‍റെ അടുത്തഘട്ട വികസനത്തില്‍ പങ്കാളികളായി വരുകയാണ്. എന്നാല്‍ പിന്നീട് ബ്രയാന്‍ അക്ടന്‍ ഫേസ്ബുക്കില്‍ നിന്നും രാജിവച്ച് സ്വന്തം പ്രോജക്ടുകളുമായി നീങ്ങി. ഇപ്പോള്‍ ഫേസ്ബുക്കിനെതിരെ വലിയ വിമര്‍ശനവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബ്രയാന്‍ അക്ടന്‍.

അടുത്തിടെ ഇട്ട ട്വിറ്റര്‍ പോസ്റ്റില്‍ ഫേസ്ബുക്ക് ഡിലീറ്റ് ചെയ്യാന്‍ സമയമായി എന്നാണ് ബ്രയാന്‍ പറയുന്നത്. #deletefacebook എന്ന ഹാഷ്ടാഗ് തന്നെ ഇദ്ദേഹമാണ് ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇത് ഇപ്പോള്‍ ലോകം മുഴുവന്‍ ചര്‍ച്ചയാകുകയാണ്. എന്നാല്‍ അതിന് കാരണം ബ്രയാന്‍ പറയുന്നില്ലെങ്കിലും അടുത്തിടെ ഉണ്ടായ ക്രോംബ്രിഡ്ജ് അനലിറ്റിക്ക വിവാദമാണ് ഇതിന് കാരണം എന്നാണ് ടെക് ലോകം കണക്കാക്കുന്നത്.

23 കോടി അമേരിക്കക്കാരുടെ മന: ശാസ്ത്ര വ്യാപരം ഫേസ്ബുക്ക് വിവരങ്ങള്‍ ചോര്‍ത്തി അതിലൂടെ മനസിലാക്കി, ഒരു പ്രസിഡന്‍റ് തിരഞ്ഞെടുപ്പിനെ തന്നെ സ്വദീനിക്കാന്‍ കഴിഞ്ഞ ക്രോംബ്രിഡ്ജ് അനലിറ്റിക്ക എന്ന വിവരശേഖരണ കമ്പനിയുടെ വിവരങ്ങളാണ് കഴിഞ്ഞ ചില ദിവസമായി ടെക് ലോകത്തെ ചര്‍ച്ച - ഇതിനെക്കുറിച്ച് വിശദമായി അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

ട്രംപിനെ വിജയിപ്പിക്കാന്‍ ഇലക്ഷന്‍ കണ്‍സള്‍ട്ടിംഗ് ഏറ്റെടുത്ത ഏജന്‍സിയായ കേംബ്രിഡ്ജ് അനലിറ്റിക്ക ഫെസ്ബുക്കിനെ ഉപയോഗിച്ചതായുളള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതാണ് സുക്കര്‍ബര്‍ഗിന്‍റെ കസേര പോലും അപകടത്തിലാക്കിയിരിക്കുന്നത്. ഡേറ്റാ അനാലിസിസ്, തന്ത്രപരമായ ആശയവിനിമയം എന്നീ മേഖലകളിലെ പ്രമുഖ കമ്പനിയാണ് കേംബ്രിഡ്ജ് അനലിറ്റിക്ക. ന്യൂയോര്‍ക്ക് ടൈംസിന്‍റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 5 കോടി അമേരിക്കക്കാരുടെ ഫെയ്സ്ബുക്ക് അക്കൗണ്ടുകള്‍ അവരുടെ അനുവാദമില്ലാതെ ട്രംപിന്‍റെ വിജയത്തിനായി കേംബ്രിഡ്ജ് അനലറ്റിക്ക ദുരുപയോഗപ്പെടുത്തി എന്നതാണ് ആരോപണം. 

ട്രംപിന് അനുകൂലമായ വാര്‍ത്തകളും പ്രചാരണങ്ങളും വ്യക്തികളുടെ അനുവാദമില്ലാതെ അവരുടെ ടൈം ലൈനില്‍ പ്രദര്‍ശിപ്പിച്ചും. കൈക്കലാക്കിയ 5 കോടി അക്കൗണ്ടുകളില്‍ നിന്ന് അവരുടെ സുഹൃത്തുക്കളുടെ ഫെസ്ബുക്ക് അക്കൗണ്ടുകളിലേക്കും അനലറ്റിക്ക നുഴഞ്ഞുകയറി. ട്രംപിന് അനുകൂലമായും ഹിലരി ക്ലിന്‍റണ് എതിരായും പ്ര‍ചാരണ കോലാഹലങ്ങള്‍ അഴിച്ചുവിടുകയുണുണ്ടായത്. ഇതിനെത്തുടര്‍ന്ന് ഫെസ്ബുക്കിന്‍റെ 10 ശതമാനം ഓഹരികള്‍ക്ക് ഷെയര്‍ മാര്‍ക്കറ്റുകളില്‍ ഇടിവുണ്ടായി. ഓഹരി ഉടമകളില്‍ പലരും പ്രതിസന്ധികളെത്തുടര്‍ന്ന് മാര്‍ക്ക് സുക്കര്‍ബര്‍ഗ് സി.ഇ.ഒ. സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ടു.

സമൂഹ മാധ്യമ ചരിത്രത്തിലെ ഏറ്റവും വലിയ വിവര ചോർച്ചയായാണ് ഇതിനെ ടെക്ക് മേഖലയിലുളളവർ വിശേഷിപ്പിച്ചത്. വിവരചോർച്ചയെത്തുടർന്ന് ലോകത്താകമാനമുളള ഫെയ്സ്ബുക്ക് ഉപയേഗിക്കുന്നവർ ആശങ്കയിലായി. നിക്ഷേപകർ കൂട്ടത്തോടെ ഓഹരികള്‍ വിറ്റഴിച്ചു തുടങ്ങിയതോടെ സുക്കര്‍ബര്‍ഗിന്‍റെ മൊത്തം ആസ്തി 70.4 ബില്ല്യണ്‍ ഡോളറായി കുറഞ്ഞു. 4.9 ബില്ല്യണ്‍ ഡോളറിന്‍റെ നഷ്ടമാണ് സുക്കര്‍ബര്‍ഗിന് ഈ വിവരചോര്‍ച്ചയിലൂടെ ഉണ്ടായത്.