വിവാദമായ 'കേരള സ്റ്റോറി' സിനിമയുടെ രണ്ടാം ഭാഗം റിലീസിനൊരുങ്ങുന്നു. ഇതിന്റെ ട്രെയിലർ പുറത്തിറങ്ങിയതോടെ, വിദ്വേഷപരമായ ഉള്ളടക്കത്തിന്റെ പേരിൽ വ്യാപക വിമർശനം ഉയരുകയാണ്. ചിത്രം ഫെബ്രുവരി 27-ന് തിയേറ്ററുകളിലെത്തും.
ഏറെ വിവാദങ്ങൾക്ക് വഴിവച്ച കേരള സ്റ്റോറി എന്ന സിനിമയുടെ രണ്ടാം ഭാഗം തിയറ്ററിൽ എത്താൻ ഒരുങ്ങുകയാണ്. ഇതോട് അനുബന്ധിച്ചുള്ള ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. വിദ്വേഷ പരാമർശങ്ങൾ ഉൾക്കൊള്ളിച്ച് കൊണ്ടുള്ള ട്രെയിലറിന് വ്യാപക വിമർശനമാണ് ഉയരുന്നത്. പ്രത്യേകിച്ച് കേരളത്തിൽ നിന്നും. കേരളത്തിൽ നിന്നുമുള്ള യുവതി ബീഫ് കഴിക്കാൻ വിസമ്മതിക്കുന്നതും എന്നാൽ ബലം പ്രയോഗിച്ച് കഴിപ്പിക്കുന്നതുമെല്ലാമാണ് വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്. യഥാർത്ഥ കേരളം എന്തെന്നറിയാൻ അണിയറ പ്രവർത്തകർ കേരളത്തിലേക്ക് വരണമെന്നും ആവശ്യമുയരുന്നുണ്ട്.
സിനിമയുടെ ഉള്ളടക്കം കണ്ട് ആശങ്ക പ്രകടിപ്പിച്ച് കൊണ്ടാണ് പലരും കമന്റുകൾ ചെയ്തിരിക്കുന്നത്. "ശരിക്കും വളരെ ഗൗരവമുള്ള കാര്യമാണ്. കേരളത്തിന്റെ പേര് വച്ചിട്ട് ഇത് പോലെ ഒക്കെ കാണിച്ചാൽ നോർത്തിൽ ഉള്ള ഭൂരിഭാഗം ആളുകളും ഇതൊക്കെ ശരിക്കും ഉള്ളതാണ് എന്നേ കരുതൂ. എന്തെങ്കിലും ആവശ്യം ഒക്കെ ആയിട്ട് അവിടെ പോകുന്ന മലയാളികൾക്ക് ചിലപ്പോൾ ഇതിന്റെ പേരിൽ മോശം അനുഭവങ്ങൾ ഉണ്ടായേക്കാം. കേരള സർക്കാരിന് ഈ വിഷയത്തിൽ ഒന്നും ചെയ്യാൻ പറ്റില്ലേ? പേടി തോന്നുന്നു", എന്നാണ് ഒരാൾ ട്രെയിലറിന് താഴേ കമന്റായി രേഖപ്പെടുത്തിയിരിക്കുന്നത്.
'ഈ സിനിമ കളിക്കുന്ന തീയേറ്ററുകളുടെ പുറത്ത് ബീഫ് ഫെസ്റ്റിവൽ നടത്തുകയാണ് കേരളത്തിലെ മതേതര സംഘടനകൾ ചെയ്യേണ്ടത്. കേരളത്തിന്റെ യഥാർത്ഥ സ്റ്റോറി എന്താണെന്ന് അവന്മാർ അറിയട്ടെ', എന്നും കമന്റുകളും പോസ്റ്റുകളും ഉണ്ട്. 'The Kerala Story” എന്ന സിനിമ വന്നപ്പോൾ തന്നെ പല വസ്തുതാപരമായ ചോദ്യങ്ങളും ഉയർന്നിരുന്നു. ഇപ്പോൾ “Kerala Story 2” എന്ന പേരിൽ വീണ്ടും കേരളത്തെയും മുസ്ലിം സമൂഹത്തെയും ഏകപക്ഷീയമായി ചിത്രീകരിക്കുന്ന ശ്രമം നടക്കുന്നത് വളരെ ഗൗരവകരമാണ്', എന്ന് മറ്റൊരാളും കമന്റ് ചെയ്യുന്നു.

അടുത്ത നാഷണൽ അവാർഡിനുള്ള ഐറ്റം ആണ് ചെയ്ത് വച്ചിരിക്കുന്നതെന്ന് പറഞ്ഞ് പരിഹസിക്കുന്നവരും ധാരാളമാണ്. ഇങ്ങനെയാണോ കേരളം എന്ന സംശയം പ്രകടിപ്പിച്ച് ഇതര ഭാഷക്കാരും കമന്റിടുന്നുണ്ട്. നേരത്തെ റിലീസ് ചെയ്ത് കേരള സ്റ്റോറി 2 ടീസറിനും വ്യാപകമായി ട്രോളുകളും വിമർശനങ്ങളും ഉയർന്നിരുന്നു. ഫെബ്രുവരി 27ന് ചിത്രം തിയറ്ററുകളിൽ എത്തും. കാമാഖ്യ നാരായണ സിങ് ആണ് ചിത്രത്തിന്റെ സംവിധാനം.



