അക്ഷയ് കുമാർ നായകനാകുന്ന കേസരി ചാപ്റ്റർ 2-വിൻ്റെ ടീസർ പുറത്തിറങ്ങി. ചിത്രം ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ പശ്ചാത്തലത്തിലുള്ള കഥയാണ് പറയുന്നത്. 

മുംബൈ: നടൻ അക്ഷയ് കുമാർ നായകനാകുന്ന കേസരി ചാപ്റ്റർ 2 ന്റെ ടീസർ പുറത്തിറങ്ങി. ധർമ്മ പ്രൊഡക്ഷൻസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ ഒരു മിനിറ്റ് മുപ്പത് സെക്കൻഡിലധികം ദൈർഘ്യമുള്ള ടീസറാണ് എത്തിയിരിക്കുന്നത്. അമൃത്സറിലെ ജാലിയൻവാലാബാഗ് കൂട്ടക്കൊലയുടെ പാശ്ചത്തലത്തില്‍ ഉള്ള ശബ്ദങ്ങളോടെയാണ് ടീസര്‍ ആരംഭിക്കുന്നത്. 

തുടർന്ന് വീഡിയോയിൽ 1919-ലെ സുവർണ്ണ ക്ഷേത്രമാണ് ടീസറിലെ ആദ്യത്തെ വിഷ്വല്‍. ജാലിയൻ വാലാബാഗിൽ തടിച്ചുകൂടിയ ആളുകളെ ബ്രിട്ടീഷുകാർ എങ്ങനെ കൊന്നു എന്നതിനെക്കുറിച്ച് ഒരു വോയ്‌സ് ഓവർ ദൃശ്യങ്ങളോടെ പിന്നീട് കാണിച്ചു. ചിത്രത്തിൽ, ഒരു ബ്രിട്ടീഷ് ജഡ്ജി ഇരിക്കുന്ന കോടതിയിൽ ഒരു കർക്കശക്കാരനായ അഭിഭാഷകനായി അക്ഷയ് കുമാര്‍ എത്തുന്നു. 

കേസരി പാര്‍ട്ട് 2 ഏപ്രിൽ 18 ന് തിയേറ്ററുകളിൽ എത്തും. അനന്യ പാണ്ഡെ, ആർ മാധവൻ എന്നിവരും ചിത്രത്തിലുണ്ട്. ഇൻസ്റ്റാഗ്രാമില്‍ അക്ഷയ് കുമാര്‍ ടീസർ പങ്കുവെച്ചിട്ടുണ്ട്. "അയാൾ തല ഉയർത്തിപ്പിടിച്ചു. അവരുടെ കളിയിൽ അദ്ദേഹം അവരെ തോൽപ്പിച്ചു. ഇന്ത്യ അറിയേണ്ട ഒരു വംശഹത്യ. അതിനെതിരെ ധൈര്യത്തില്‍ തീര്‍ത്ത ഒരു വിപ്ലവം" എന്നായിരുന്നു അടിക്കുറിപ്പ്.

ടീസര്‍ പ്രകാരം കേസരി ചാപ്റ്റര്‍ 2 ജാലിയൻ വാലാബാഗ് കൂട്ടക്കൊലയുടെ ഇതുവരെ പറയാത്ത കഥയെ കേന്ദ്രീകരിച്ചായിരിക്കും എന്നാണ് സൂചന. 1919 ല്‍ ബ്രിട്ടീഷുകാര്‍ നടത്തിയ കൂട്ടക്കൊലയ്ക്ക് പിന്നിലെ സത്യം കണ്ടെത്താന്‍ കോണ്‍ഗ്രസ് നേതാവ് ബാരിസ്റ്റർ സി. ശങ്കരൻ നായര്‍ നടത്തിയ പോരാട്ടങ്ങളാണ് ചിത്രത്തില്‍ ആവിഷ്കരിക്കുന്നത് എന്നാണ് വിവരം. 

YouTube video player

ആറ് വർഷം മുന്‍പാണ് കേസരി ഇറങ്ങിയത്. 1897-ൽ 10,000 അഫ്ഗാൻ ഗോത്രവർഗക്കാർക്കെതിരെ സാരാഗർഹിയെ പ്രതിരോധിച്ച ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ 21 സിഖ് സൈനികരുടെ കഥയാണ് ചിത്രം പറഞ്ഞത്. അക്ഷയ് കുമാറിന്‍റെ ഇഷാർ സിംഗ് എന്ന കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

തലവന് ശേഷം ആസിഫ് അലിയും ജിസ് ജോയിയും വീണ്ടും ഒന്നിക്കുന്നു: പുതിയ ചിത്രം പ്രഖ്യാപിച്ചു

'നിങ്ങള്‍ക്ക് എന്താ പ്രശ്നം': നായിക രശ്മികയുമായുള്ള 31 വയസ് പ്രായവ്യത്യാസത്തെക്കുറിച്ച് പ്രതികരിച്ച് സൽമാൻ