Asianet News MalayalamAsianet News Malayalam

കണ്ണൂരേം കാസർകോട്ടേം സൂപ്പർ റോഡുകൾ മുതൽ ഹിമാലയത്തിലെ തുരങ്കപാത വരെ! ഇലക്ടറൽ ബോണ്ടിലെ 'മേഘ' ചെറിയ മീനല്ല!

ഹിമാലയത്തിനടുത്തുള്ള സോജിലാ ടണൽ മുതൽ ഇങ്ങ് കൊച്ചു കേരളത്തിൽ ദേശീയ പാത വികസപ്പിക്കുന്നതിൽ ഉൾപ്പെടെ പങ്കുവഹിക്കുന്ന ഒരു എഞ്ചിനീയറിംഗ് കമ്പനിയാണ് മേഘ. കേരളത്തിലെ എൻഎച്ച് 66 ദേശീയപാതാവികസനത്തിൽ ചെങ്കള - നീലേശ്വരം, നീലേശ്വരം തളിപ്പറമ്പ് റീച്ചുകളുടെ നിർമ്മാണം നടത്തുന്നത് മേഘ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡാണ്. ഇതാ ഈ കമ്പനിയെക്കുറിച്ച് അറിയേണ്ടതെല്ലാം
 

All you needs to knows about  Megha Engineering and Infrastructures Ltd who built NH66 in North Kerala
Author
First Published Mar 15, 2024, 10:06 PM IST

ലോക്സഭാ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ പുറത്തുവന്ന ഇലക്ട്രൽ ബോണ്ട് വിവരങ്ങൾ ചർച്ചയാകുകയാണ്. സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം മാർച്ച് 14ന് ഇലക്ടറൽ ബോണ്ടുകളുടെ വിവരങ്ങൾ ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) പരസ്യമാക്കി. എസ്ബിഐ തിരഞ്ഞെടുപ്പ് ബോഡിയിലെ ബോണ്ട് ഡാറ്റ സമർപ്പിച്ചതിന് ശേഷമാണ് ഡാറ്റ പരസ്യമാക്കിയത്. ഇലക്ടറൽ ബോണ്ട് പദ്ധതിയുടെ ഭാഗമായി സംഭാവന നൽകുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) ബോണ്ടുകൾ വാങ്ങിയ മുൻനിര ദാതാക്കളിൽ മേഘ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡും (എംഇഐഎൽ) ഉൾപ്പെടുന്നു. ലോട്ടറി കമ്പനിയായ ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസസിന് ശേഷം ഇലക്ടറൽ ബോണ്ടുകൾ വഴി ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന രണ്ടാമത്തെ സ്ഥാപനം എംഇഐഎൽ എന്ന് പരസ്യമാക്കിയ രേഖകൾ തെളിയിക്കുന്നു.

മേഘ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡ് എന്നറിയപ്പെടുന്ന എംഇഎൽ, 2019 നും 2023 നും ഇടയിൽ 966 കോടി രൂപയുടെ ബോണ്ടുകൾ വാങ്ങി. തെലങ്കാനയിൽ നിന്നുള്ള ഈ കമ്പനി, 2019 ഏപ്രിലിൽ അതിൻ്റെ ആദ്യ സംഭാവനയും 2023 ഒക്ടോബറിൽ ഏറ്റവും പുതിയ സംഭാവനയും നൽകിയിരുന്നു. എംഇഎല്ലിൽ നിന്നുള്ള സംഭാവനകൾക്ക് പുറമേ, എംഇഎല്ലുമായി ബന്ധപ്പെട്ട മൂന്ന് കമ്പനികളും കാര്യമായ സംഭാവനകൾ നൽകിയതായി എസ്ബിഐ ഡാറ്റ കാണിക്കുന്നു. വെസ്റ്റേൺ യുപി പവർ ട്രാൻസ്മിഷൻ കമ്പനി ലിമിറ്റഡ് ഇലക്ടറൽ ബോണ്ടുകൾ വഴി 220 കോടി രൂപയും എസ്ഇപിസി പവർ 40 കോടി രൂപയും എവി ട്രാൻസ് പ്രൈവറ്റ് ലിമിറ്റഡ് ആറു കോടി രൂപയും സംഭാവന ചെയ്തു. ഇവയെല്ലാം കൂടിച്ചേർന്നാൽ, എംഇഐഎല്ലും അനുബന്ധ കമ്പനികളും വാങ്ങിയ മൊത്തം ബോണ്ടുകൾ 1,200 കോടിയിലധികം വരും. 

ഹിമാലയത്തിനടുത്തുള്ള സോജിലാ ടണൽ മുതൽ ഇങ്ങ് കൊച്ചു കേരളത്തിൽ ദേശീയ പാത വികസപ്പിക്കുന്നതിൽ ഉൾപ്പെടെ പങ്കുവഹിക്കുന്ന ഒരു എഞ്ചിനീയറിംഗ് കമ്പനിയാണ് മേഘ. കേരളത്തിലെ എൻഎച്ച് 66 ദേശീയപാതാവികസനത്തിൽ ചെങ്കള - നീലേശ്വരം, നീലേശ്വരം തളിപ്പറമ്പ് റീച്ചുകളുടെ നിർമ്മാണം നടത്തുന്നത് മേഘ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് ലിമിറ്റഡാണ്. ഇതാ ഈ കമ്പനിയെക്കുറിച്ച് അറിയേണ്ടതെല്ലാം

എംഇഎൽ ആരുടേതാണ്?
ഹൈദരാബാദ് ആസ്ഥാനമായി വ്യവസായ പ്രമുഖനായ പാമിറെഡ്ഡി പിച്ചി റെഡ്ഡിയാണ് 1989-ൽ മേഘ എഞ്ചിനീയറിംഗ് എൻ്റർപ്രൈസസ് എന്ന പേരിൽ എംഇഎൽ സ്ഥാപിച്ചത്. തീരദേശ ആന്ധ്രാപ്രദേശിൽ നിന്നുള്ള ഒരു കർഷക കുടുംബത്തിൽ ജനിച്ച റെഡ്ഡി ആദ്യം മുനിസിപ്പാലിറ്റികൾക്കുള്ള പൈപ്പുകൾ നിർമ്മിച്ച് തന്‍റെ ബിസിനസ് തുടങ്ങി.  പിന്നീട് അണക്കെട്ടുകൾ, പ്രകൃതി വാതക വിതരണ ശൃംഖലകൾ, വൈദ്യുത നിലയങ്ങൾ, റോഡുകൾ തുടങ്ങിയ വലിയ അടിസ്ഥാന സൗകര്യ പദ്ധതികളിലേക്ക് കമ്പനി വ്യാപിപ്പിച്ചു.

2006-ൽ അദ്ദേഹം കമ്പനിയുടെ പേര് മേഘ എഞ്ചിനീയറിംഗ് ആൻഡ് ഇൻഫ്രാസ്ട്രക്ചേഴ്സ് എന്നാക്കി മാറ്റി. 1991 ൽ അദ്ദേഹത്തോടൊപ്പം ചേർന്ന അനന്തരവൻ പി വി കൃഷ്ണ റെഡ്ഡിയാണ് ഇപ്പോൾ കമ്പനി നടത്തുന്നത്. എംഇഎൽ ഏറ്റെടുത്ത ഏറ്റവും പ്രധാനപ്പെട്ട പദ്ധതികളിലൊന്ന് 14 ബില്യൺ ഡോളറിൻ്റെ കാലേശ്വരം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയാണ്. അതിൽ ഗോദാവരി നദിയിൽ നിന്ന് തെലങ്കാനയിലെ വരണ്ട പ്രദേശങ്ങളിലേക്ക് വെള്ളം എത്തിക്കുന്നത് ഉൾപ്പെടുന്നു. അത് ഒരു നദിയെ നീക്കുന്നത് പോലെയാണെന്ന് പദ്ധതിയെക്കുറിച്ച് റെഡ്ഡി പറഞ്ഞതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഏഷ്യയിലുടനീളം കമ്പനി നിരവധി സംരംഭങ്ങൾ ആരംഭിച്ചതായും പ്രതിരോധ മേഖലയിലേക്കും പ്രവേശിച്ചതായും റിപ്പോർട്ടുകൾ ഉണ്ട്. 

2023-ൽ റെഡ്ഡി ഇന്ത്യയിലെ ഏറ്റവും ധനികരായ 100 പേരുടെ പട്ടികയിൽ ഇടം നേടി. രാജ്യത്തെ നിർമ്മാണ വ്യവസായത്തിലെ ഏറ്റവും ധനികനായ വ്യക്തിയായി അദ്ദേഹം കണക്കാക്കപ്പെടുന്നു.  'ഡയമണ്ട് ഹൗസ്' എന്നറിയപ്പെടുന്ന അദ്ദേഹത്തിൻ്റെ വീട് ഹൈദരാബാദിലെ ഒരു പ്രശസ്തമായ ലാൻഡ്‌മാർക്ക് ആണ്. അതിൻ്റെ ആകൃതിയും വജ്രം പോലെ രൂപകൽപ്പന ചെയ്തതുമാണ്.  

2020 ഓഗസ്റ്റിൽ, ജമ്മു കശ്മീരിലെ പ്രശസ്തമായ സോജില പദ്ധതിക്കായി 4,509 കോടി രൂപയുടെ ടണലിംഗ് കരാർ എംഇഐഎൽ നേടിയിരുന്നു. അഞ്ച് വർഷത്തിനുള്ളിൽ - 2014 മുതൽ 2019 വരെ - കമ്പനിയുടെ വരുമാനം ഏകദേശം നാലിരട്ടിയായി വർദ്ധിച്ചു, അതേസമയം അറ്റാദായം ആറ് മടങ്ങ് ഉയർന്നു. ലാർസൻ ആൻഡ് ടൂബ്രോ കഴിഞ്ഞാൽ ഇന്ത്യയിലെ ഏറ്റവും വലിയ കൺസ്ട്രക്ഷൻ ആൻഡ് എഞ്ചിനീയറിംഗ് സ്ഥാപനമായി മേഘ മാറി.  

ഏറ്റവും ഒടുവിൽ, 2023 ജൂണിൽ, പ്രതിരോധ മന്ത്രാലയത്തിൽ നിന്ന് 500 കോടി രൂപയുടെ ഓർഡർ എംഇഎൽ സ്വന്തമാക്കി.  അതിനുമുമ്പ്, 2023 ഏപ്രിലിൽ, മുംബൈയിലെ താനെ-ബോറിവാലി ഇരട്ട ടണൽ പ്രോജക്റ്റ് നിർമ്മിക്കുന്നതിന് രണ്ട് വ്യത്യസ്ത പാക്കേജുകൾ നേടിയെടുക്കാൻ എംഇഎൽ ലാർസൻ ആൻഡ് ടൂബ്രോയെ കടത്തിവെട്ടിയിരുന്നു. മൊത്തം 14,400 കോടി രൂപയ്ക്കായിരുന്നു ഈ കരാർ. 

Follow Us:
Download App:
  • android
  • ios