രാജ്യത്തെ ആദ്യത്തെ വാട്ടര്‍ മെട്രോ സര്‍വീസ് ആരംഭിച്ചത് കൊച്ചിയിലാണ്. 

പട്ന: വാട്ടർ മെട്രോ സർവീസ് ആരംഭിക്കാൻ ഒരുങ്ങി പട്ന. കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ അടുത്തിടെ പ്രഖ്യാപിച്ച പട്ന വാട്ടര്‍ മെട്രോ പദ്ധതി കേന്ദ്രത്തിന്റെ ഗംഗാ മൊബിലിറ്റി പദ്ധതിയുടെ ഭാഗമാണ്. രാജ്യത്ത് ആദ്യമായി വാട്ടർ മെട്രോ സർവീസ് ആരംഭിച്ച് കൊച്ചി ചരിത്രത്തിലിടം നേടിയിരുന്നു. ഇതിന് പിന്നാലെയാണ് പട്നയും വാട്ടര്‍ മെടട്രോ സര്‍വീസ് ആരംഭിക്കുന്നത്. 

ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം പരിസ്ഥിതി സൗഹൃദ യാത്ര കൂടി ലക്ഷ്യമിട്ടാണ് പട്നയിൽ വാട്ടർ മെട്രോ സർവീസ് ഒരുങ്ങുന്നത്. രണ്ട് ടെർമിനലുകളുടെയും 16 കമ്മ്യൂണിറ്റി ജെട്ടികളുടെയും വികസനത്തോടെയാണ് പദ്ധതി ആരംഭിക്കുകയെന്നാണ് റിപ്പോർട്ട്. വാട്ടർ മെട്രോ വരുന്നതോടെ പട്നയിലെ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ. പട്ന നിവാസികൾക്കും വിനോദസഞ്ചാരികൾക്കും ഇത് കൂടുതൽ സഹായകരമാകുകയും ചെയ്യും.

വാട്ടർ മെട്രോയുടെ ടെർമിനലുകളിൽ ആധുനിക യാത്രാ സൗകര്യങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഉൾപ്പെടുത്തും. കൂടാതെ, വായു, ശബ്ദ മലിനീകരണം എന്നിവ ഗണ്യമായി കുറയ്ക്കാനായി വൈദ്യുത ഫെറികളും സ്ഥാപിക്കും. പട്നയിലെ വാട്ടർ മെട്രോ വാരണാസി മുതൽ ഹാൽദിയ വരെ നീളുന്ന ദേശീയ ജലപാത 1ന് പ്രോത്സാഹനം നൽകും. കൂടാതെ, പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിച്ചുകൊണ്ട് പ്രാദേശിക സമ്പദ്‌വ്യവസ്ഥയെ കൂടുതൽ ശക്തമാക്കാനും ഇതുവഴി സാധിക്കുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.