Asianet News MalayalamAsianet News Malayalam

ജലനിരപ്പ് പെട്ടെന്ന് ഉയർന്നു, രക്ഷയ്ക്കായി നിലവിളിച്ച് ഗംഗയിലെ ദ്വീപിൽ കുടുങ്ങിയ ഭക്തർ

ഗംഗയിലെ ജലനിരപ്പ് വർദ്ധിച്ചതോടെ ഭക്തരായ സഞ്ചാരികൾ ഭയന്ന് നിലവിളിക്കുകയായിരുന്നു. സംഭവത്തിന്‍റെ വീഡയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 
 

Water level of Ganga river increased and travelers trapped in island
Author
First Published Mar 19, 2024, 1:56 PM IST

ഗംഗാനദിയിലെ ജലനിരപ്പ് പൊടുന്നനെ ഉയർന്നതിനെ തുടർന്ന് വിനോദസഞ്ചാരികളുടെ ജീവൻ അപകടത്തിലായി. ഋഷികേശിലെ ത്രിവേണിഘട്ടിന് സമീപമുള്ള ദ്വീപിലാണ് വിനോദസഞ്ചാരികൾ കുടുങ്ങിയത്. പെട്ടെന്ന് നദിയിൽ വെള്ളം വർദ്ധിക്കുകയും മൂന്ന് വിനോദ സഞ്ചാരികൾ ദ്വീപിൽ കുടുങ്ങുകയുമായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകൾ. ഗംഗയിലെ ജലനിരപ്പ് വർദ്ധിച്ചതോടെ സഞ്ചാരികൾ ഭയന്ന് നിലവിളിക്കുകയായിരുന്നു. സംഭവത്തിന്‍റെ വീഡയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. 

തിങ്കളാഴ്ച ഉച്ചയ്ക്ക് 2.15 ഓടെ മൂന്ന് ഭക്തർ ത്രിവേണിഘട്ടിലെ അരുവി കടന്ന് ദ്വീപിലെത്തിയത്. കുറച്ച് സമയത്തിന് ശേഷം ഗംഗയുടെ ജലനിരപ്പ് പെട്ടെന്ന് ഉയരാൻ തുടങ്ങി. ഇതോടെ വെള്ളം കടന്ന് ഇവർക്ക് മടങ്ങാൻ കഴിഞ്ഞില്ല. ഗംഗാഘട്ടിന് സമീപം വിനോദസഞ്ചാരികളുടെ സഹായത്തിനായുള്ള നിലവിളി കേട്ട് പരിസരവാസികൾ ഓടിക്കൂടുകയായിരുന്നു. ഗംഗാനദിയിലെ ശക്തമായ ഒഴുക്കിൽ വിനോദസഞ്ചാരികൾ ഒഴുകിപ്പോകാൻ സാധ്യതയുണ്ടെന്ന് കണ്ട് ആളുകൾ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഈ സമയത്ത്, ദ്വീപിൽ ഒറ്റപ്പെട്ട ആളുകൾ രക്ഷാപ്രവർത്തനത്തിനായി അപേക്ഷിക്കാൻ തുടങ്ങി. അവർ ഘട്ടിൽ ഉണ്ടായിരുന്ന ആളുകളെ സഹായത്തിനായി വിളിച്ചു. ഇതിനിടെ വാട്ടർ പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.

ലൈഫ് ജാക്കറ്റുകളുടെയും മറ്റ് ഉപകരണങ്ങളുടെയും സഹായത്തോടെ പൊലീസ് മൂന്ന് ഭക്തരെയും സുരക്ഷിതമായി രക്ഷപ്പെടുത്തി. തെലങ്കാനയിലെ ഹൈദരാബാദ് മാരുതി നഗർ സ്വദേശികളായ കൃഷ്ണ (25), ആദി (30), റൂബൻ (17) എന്നിവരാണ് ദ്വീപിൽ കുടുങ്ങിയത്. ഉത്തം ഭണ്ഡാരി, ദിവാകർ ഫുലോറിയ, മഹേഷ് കുമാർ, ജഗ്‌മോഹൻ സിംഗ്, ചൈതന്യ ത്യാഗി, ഹരീഷ് സിംഗ് ഗുസൈൻ, വിനോദ് സെംവാൾ തുടങ്ങിയ സൈനികർ രക്ഷാപ്രവർത്തകരിലുണ്ടായിരുന്നു.

Follow Us:
Download App:
  • android
  • ios