ആ ജീർണിച്ച തടിയിലേക്ക് നോക്കുമ്പോൾ, ഓർമ്മകൾ കാരണം അദ്ദേഹത്തിന് കരയാതിരിക്കാനാവുന്നില്ല. 1947 -ലെ വിഭജനം ഭൂമിയെ വിഭജിച്ചുവെങ്കിലും, പഞ്ചാബികളുടെ ഹൃദയങ്ങളെ വേർപെടുത്താൻ അതിന് കഴിഞ്ഞില്ല.

ഇന്ത്യാ- പാകിസ്ഥാൻ വിഭജനസമയത്ത് പലർക്കും തങ്ങളുടെ വളരെ പ്രിയപ്പെട്ട പലതും ഉപേക്ഷിച്ച് വേദനയോടെ ഇവിടെ നിന്നും പോകേണ്ടി വന്നിട്ടുണ്ട്. അതിനാൽ തന്നെ എക്കാലത്തും അവരുടെ മനസിൽ അതൊരു വേദനയുള്ള ഓർമ്മയായി നിലനിൽക്കും, ഒരുപക്ഷേ മരണം വരെ. അത് തെളിയിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ‌ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. 

വീഡിയോയിൽ കാണുന്നത് ലാഹോറിൽ നിന്നുള്ള പ്രൊഫസറായ അമിൻ ചോഹാൻ എന്നയാളെയാണ്. വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ചിരിക്കുന്നത് vlogumentary100andkhoj.punjab എന്ന യൂസറാണ്. 

ഹൃദയസ്പർശിയായ ഈ വീഡിയോയിൽ, ഐച്ചിസൺ കോളേജിലെ ജൂനിയർ സ്‌കൂൾ മുൻ പ്രിൻസിപ്പൽ പ്രൊഫ. അമിൻ ചോഹന്, ഇന്ത്യയിൽ നിന്നുള്ള കൂട്ടുകാരൻ പൽവീന്ദർ സിംഗിൽ നിന്ന് ഒരു പ്രത്യേക സമ്മാനം ലഭിക്കുന്നതാണ്. അദ്ദേഹത്തിൽ അത് വലിയ വികാരമാണുണ്ടാക്കുന്നത്. എന്താണ് ആ സമ്മാനം? ബട്ടാലയിലെ ഘോമാൻ പിൻഡിലുള്ള പ്രൊഫസറുടെ പഴയ വീട്ടിൽ നിന്നുള്ള പഴയൊരു വാതിലാണിത്. 

ഓർമ്മകളും ചരിത്രവും നിറഞ്ഞ ഈ വാതിൽ ബട്ടാലയിൽ നിന്ന് മുംബൈയിലേക്കും പിന്നീട് ദുബായിലേക്കും കറാച്ചിയിലേക്കും ഒടുവിൽ അമിൻ താമസിക്കുന്ന ലാഹോറിലേക്കും ഒരുപാട് ദൂരം സഞ്ചരിച്ചെത്തിയിരിക്കുന്നു. ആ ജീർണിച്ച തടിയിലേക്ക് നോക്കുമ്പോൾ, ഓർമ്മകൾ കാരണം അദ്ദേഹത്തിന് കരയാതിരിക്കാനാവുന്നില്ല. 1947 -ലെ വിഭജനം ഭൂമിയെ വിഭജിച്ചുവെങ്കിലും, പഞ്ചാബികളുടെ ഹൃദയങ്ങളെ വേർപെടുത്താൻ അതിന് കഴിഞ്ഞില്ല. പൈതൃകത്തിലൂടെയും സൗഹൃദത്തിലൂടെയും അതിന്നും തുടരുന്നു.

എന്ന് വീഡിയോയുടെ കാപ്ഷനിൽ സൂചിപ്പിച്ചിരിക്കുന്നു. വളരെ വികാരഭരിതനായിട്ടാണ് ഇന്ത്യയിൽ നിന്നുള്ള തന്റെ സുഹൃത്ത് കൊണ്ടുവന്നിരിക്കുന്ന തന്റെ ആ പഴയ വീടിന്റെ വാതിൽ അദ്ദേഹം കാണുന്നത്. അദ്ദേഹത്തിന്റെ കണ്ണുകൾ നിറയുന്നുണ്ട്. ആ വാതിൽ അദ്ദേഹം തൊട്ടുനോക്കുന്നതും തന്റെ സ്നേഹിതനെ അദ്ദേഹം കെട്ടിപ്പിടിക്കുന്നതും കാണാം. 

വളരെ പെട്ടെന്ന് തന്നെ ഈ വീഡിയോ നെറ്റിസൺസിന്റെ ഹൃദയത്തെ സ്പർശിച്ചു.

വീഡിയോ കാണാം: 

View post on Instagram