ഡെൽഹിയിൽ പേന വിൽക്കുന്ന തെരുവുകച്ചവടക്കാരിയുടെ അടുത്തെത്തിയതാണ് സ്റ്റീവ് യാലോ എന്ന അമേരിക്കൻ വ്ലോഗർ. സംഭാഷണത്തിനിടെയാണ് തനിക്കാരുമില്ല എന്ന് വൃദ്ധ പറയുന്നത്. പിന്നീട്, വ്ലോഗർ ചെയ്തത്...
മറ്റുള്ള മനുഷ്യരുടെ മുഖത്ത് ഒരു പുഞ്ചിരി വിടരാൻ കാരണമാവുക, അവരുടെ സന്തോഷത്തിന് കാരണക്കാരാവുക... ഇതൊക്കെ വലിയ കാര്യമാണ് അല്ലേ? അങ്ങനെയുള്ള ഒരുപാട് വീഡിയോകൾ നമ്മൾ സോഷ്യൽ മീഡിയയിൽ കണ്ടിട്ടുണ്ടാവും. അതുപോലെ, മനസ് നിറയ്ക്കുന്നൊരു വീഡിയോയാണ് ഇതും. ഡൽഹിയിലെ കൊണാട്ട് പ്ലേസിൽ പേന വിൽക്കുന്ന ഒരു വൃദ്ധയായ സ്ത്രീക്ക് എങ്ങനെയാണ് ഒരു വ്ലോഗർ സന്തോഷം നൽകിയിരിക്കുന്നത് എന്ന് ഈ വീഡിയോ കാണുമ്പോൾ മനസിലാവും. സ്റ്റീവ് യാലോ എന്ന അമേരിക്കൻ വ്ലോഗറാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
തെരുവിൽ പേന വിൽക്കുന്ന സ്ത്രീയുടെ അടുത്തേക്ക് സ്റ്റീവ് പോകുന്നത് വീഡിയോയിൽ കാണാം. 'ഈ സ്ത്രീ ഇവിടെ പേന വിൽക്കാൻ ശ്രമിക്കുകയാണ്, എന്നാൽ ആരും വാങ്ങുന്നില്ല' എന്ന് സ്റ്റീവ് പറയുന്നതും കാണാം. പിന്നാലെ, സ്ത്രീയോട്, 'ഹലോ, സുഖമാണോ? നിങ്ങൾക്ക് വളരെ മനോഹരമായ പുഞ്ചിരിയാണുള്ളത്. നിങ്ങൾ പേന വിൽക്കുകയാണല്ലേ, എത്രയാണ് വില' എന്ന് സ്റ്റീവ് ചോദിക്കുന്നതും കാണാം. ഒരു പേനയ്ക്ക് 50 രൂപയാണെന്ന് പേന വിൽക്കുന്ന സ്ത്രീ മറുപടി നൽകുന്നു.
'ഒരു പേനയ്ക്ക് 50 രൂപയോ? ശരി. എന്താ പേര്? ഇംഗ്ലീഷ് അറിയില്ലേ? ശരി' എന്നും പറഞ്ഞ് യുവാവ് അവരിൽ നിന്ന് രണ്ട് പേനകൾ വാങ്ങുന്നു. പേന വാങ്ങി നന്ദി പറഞ്ഞ ശേഷം സ്റ്റീവ് ഒരു 100 രൂപ കൂടി സ്ത്രീക്ക് നൽകുന്നു. രണ്ട് പേനകൾ കൂടി താൻ വാങ്ങുകയാണ് എന്നും പറയുന്നുണ്ട്. സംഭാഷണത്തിനിടയിൽ 'എനിക്ക് ആരുമില്ല' എന്നും സ്ത്രീ ഹിന്ദിയിൽ പറയുന്നത് കേൾക്കാം. താൻ ഒറ്റയ്ക്കാണ് എന്നും അവർ പറയുന്നുണ്ട്. ഹിന്ദി അറിയാത്തതുകൊണ്ട് അവർ പറയുന്നത് തനിക്ക് മനസിലാകുന്നില്ല എന്ന് സ്റ്റീവ് സമ്മതിക്കുന്നു.
അവസാനം അവരുടെ സാഹചര്യം കണ്ട് മനസലിഞ്ഞ സ്റ്റീവ് ആ പേനകൾ മുഴുവനും വാങ്ങാൻ ആഗ്രഹിക്കുന്നുണ്ട്. എന്നാൽ, പേനകൾ എണ്ണി നോക്കിയപ്പോൾ 18 എണ്ണം ഉണ്ട്. എന്നാൽ, അത്രയും പേന വാങ്ങാനുള്ള 900 രൂപ കാശായി തന്റെ കയ്യിലില്ല എന്നും സ്റ്റീവ് സമ്മതിക്കുന്നു. ഒടുവിൽ തന്റെ കയ്യിലുള്ള 550 രൂപ നൽകി രണ്ട് പേനകൾ കൂടി വാങ്ങിയിട്ടാണ് സ്റ്റീവ് പോകുന്നത്. ഈ പേനകൾ എല്ലാം വിറ്റുതീരട്ടെ എന്നും, നിങ്ങൾക്ക് നല്ലൊരു ദിവസം ആശംസിക്കുന്നുവെന്നും സ്റ്റീവ് പറയുന്നു.
നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയിരിക്കുന്നത്. വൈകാരികമായ വീഡിയോ എന്നാണ് ചിലരെല്ലാം പ്രതികരിച്ചിരിക്കുന്നത്. ഇത്തരം ചെറിയ പ്രവൃത്തികൾ മനുഷ്യത്വത്തിലുള്ള നമ്മുടെ വിശ്വാസം വർധിപ്പിക്കുന്നവയാണ് എന്നായിരുന്നു മറ്റ് ചിലരുടെ കമന്റ്.
