പരിക്കേൽക്കാതിരിക്കാൻ പുറത്തിറങ്ങുന്നവരോട് മുഖം മറയ്ക്കാൻ പ്രദേശവാസികൾ ശുപാർശ ചെയ്യുന്നു. പലരും വലിയ പെട്ടികളിലാക്കി വണ്ടുകളെ ന​ഗരത്തിന് പുറത്തേക്ക് കൊണ്ടുകളയുന്നുമുണ്ട്.

അർജന്റീനയിലെ സാന്താ ഇസബെൽ(Santa Isabel in Argentina) പട്ടണത്തിൽ വൻ വണ്ട്(Beetles) ആക്രമണം. കെട്ടിടങ്ങൾക്കും വസ്തുവകകൾക്കും കനത്ത നാശമാണ് ഇത് വരുത്തിയത്. അർജന്റീനയിലെ മധ്യ പ്രവിശ്യയായ ലാ പമ്പയിലെ 2,500 -ഓളം വരുന്ന ആളുകളുള്ള നഗരം ഒരാഴ്ചയിലേറെയായി വണ്ടുകളുടെ കൂട്ടത്താൽ വലയുകയാണ്. ഇതിൽ നിന്നും തെരുവുകളും വീടുകളും വൃത്തിയാക്കാൻ പ്രദേശവാസികൾ പാടുപെടുകയാണെന്ന് ആർടി റിപ്പോർട്ട് ചെയ്തു. "അവ എല്ലായിടത്തും ഉണ്ട് - വീടുകളിലും കടകളിലും എല്ലാം" ഡെപ്യൂട്ടി മേയർ ക്രിസ്റ്റ്യൻ എച്ചെഗരെ മാധ്യമങ്ങളോട് പരാതിപ്പെട്ടു.

Scroll to load tweet…

പൊലീസ് സ്റ്റേഷൻ, കെട്ടിടങ്ങൾ, വാഹനങ്ങൾ എന്നിവയ്ക്ക് കേടുപാടുകൾ വരുത്തുന്നതിനും അഴുക്കുചാലുകൾ അടയുന്നതിനും മറ്റ് അസൗകര്യങ്ങൾക്കും വണ്ടുകൾ കാരണമായതായി പ്രാദേശിക നിയമപാലകർ കുറ്റപ്പെടുത്തി. വണ്ടുകൾ നാശം വിതച്ചതിനാൽ, ഈ 'അധിനിവേശം' തടയാൻ പ്രാദേശിക അധികാരികളെല്ലാം ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. തെരുവ് വിളക്കുകളും പൊതുകെട്ടിടങ്ങളിലെ ലൈറ്റുകളും ഓഫ് ചെയ്യുന്നത് പോലെയുള്ള കടുത്ത നടപടി അവർ സ്വീകരിച്ചിരിക്കുകയാണ്.

പ്രാണികൾ കടിക്കുകയോ കുത്തുകയോ ചെയ്യില്ല, പക്ഷേ അവയ്ക്ക് ശക്തമായ പുറന്തോടുണ്ട്. അവ പറക്കുമ്പോൾ എന്തിലെങ്കിലും തട്ടാനുള്ള പ്രവണതയുണ്ട്. അതിനാൽ പരിക്കേൽക്കാതിരിക്കാൻ പുറത്തിറങ്ങുന്നവരോട് മുഖം മറയ്ക്കാൻ പ്രദേശവാസികൾ ശുപാർശ ചെയ്യുന്നു. പലരും വലിയ പെട്ടികളിലാക്കി വണ്ടുകളെ ന​ഗരത്തിന് പുറത്തേക്ക് കൊണ്ടുകളയുന്നുമുണ്ട്. ഈ വർഷമുണ്ടായ കനത്ത മഴയും അടുത്തിടെയുണ്ടായ ചുടുകാറ്റുമായിരിക്കാം ഈ അവസ്ഥയ്ക്ക് കാരണം എന്നാണ് കരുതുന്നത്. അത് വണ്ടുകളുടെ പ്രജനനത്തിന് അനുകൂലമായ സാഹചര്യം ഒരുക്കുന്നു എന്നും പറയുന്നു.