സിംഗപ്പൂരിൽ രാത്രി ഒരു മണിക്ക് വിജനമായ റോഡിൽ സിഗ്നൽ മാറാൻ കാത്തുനിൽക്കുന്ന ഒരാളുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സിവിക് സെന്‍സിനെ കുറിച്ചും നിയമം പാലിക്കാനുള്ള സന്നദ്ധതയെ കുറിച്ചും ആളുകള്‍ കമന്‍റുകള്‍ നല്‍കുകയാണ്.
സിവിക് സെൻസിനെ കുറിച്ച് പലപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾ തന്നെ നടക്കാറുണ്ട്. മിക്കവാറും അതിന്റെ പേരിൽ രൂക്ഷവിമർശനം കേൾക്കുന്നത് ഇന്ത്യക്കാരായിരിക്കും. ഇപ്പോഴിതാ സിംഗപ്പൂരിൽ നിന്നും പകർത്തിയ ഒരു പഴയ വീഡിയോ പങ്കുവച്ചിരിക്കയാണ് ഒരു യുവതി. രാത്രി ഏകദേശം 1 മണിക്ക് കാൽനടയാത്രക്കാർക്കുള്ള സിഗ്നൽ പച്ചയാകാൻ ഒരാൾ ക്ഷമയോടെ കാത്തുനിൽക്കുന്ന വീഡിയോയാണ് ഈ ഇന്ത്യൻ യുവതി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. കൃതിക ജെയിൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്ന വീഡിയോയിൽ, അർദ്ധരാത്രിയിൽ വിജനമായ ഒരു സ്ട്രീറ്റാണ് കാണുന്നത്. അവിടെ ആളുകളുടെ തിരക്കോ വാഹനങ്ങളോ ഒന്നും അധികമില്ല. റോഡ് വിജനമായിരുന്നിട്ടും സിഗ്നൽ ഗ്രീനാകുന്നതുവരെ അയാൾ അവിടെത്തന്നെ കാത്തുനിൽക്കുന്നത് വീഡിയോയിൽ കാണാം.
'രാത്രി 1 മണിക്ക് സിംഗപ്പൂരിലെ ഒരു അപരിചിതൻ കാൽനടയാത്രക്കാർക്കുള്ള ലൈറ്റ് പച്ചയാകാൻ കാത്തുനിൽക്കുന്നത് കാണുമ്പോൾ, ചെറിയ ശീലങ്ങൾ എങ്ങനെയാണ് ഒരു രാജ്യത്തെ രൂപപ്പെടുത്തുന്നതെന്ന് മനസ്സിലാക്കാം' എന്നും വീഡിയോയ്ക്ക് മുകളിൽ എഴുതിയിട്ടുണ്ട്. വീഡിയോയ്ക്ക് പിന്നാലെ വലിയ ചർച്ചയാണ് സോഷ്യൽ മീഡിയയിൽ ഉയർന്നിരിക്കുന്നത്. പൊതുസ്ഥലങ്ങളിൽ നമ്മൾ പാലിക്കേണ്ടുന്ന അച്ചടക്കത്തെ കുറിച്ചും നിയമങ്ങളെ എങ്ങനെ ബഹുമാനിക്കണം എന്നതിനെ കുറിച്ചുമെല്ലാം ആളുകൾ കമന്റ് നൽകുന്നുണ്ട്. റോഡുകൾ വിജനമായി കാണുമ്പോൾ കാൽനടയാത്രക്കാരും വാഹനമോടിക്കുന്നവരും പലപ്പോഴും സിഗ്നലുകൾ അവഗണിക്കുന്ന ഇന്ത്യയിലെ രീതികളെ പലരും ഇതിനോട് താരതമ്യം ചെയ്യുന്നുമുണ്ട്.
ഇത്തരം അച്ചടക്കത്തോടെയുള്ള പെരുമാറ്റമാണ് പല രാജ്യങ്ങളെയും മികച്ച രാജ്യങ്ങൾ എന്ന് വിശേഷിപ്പിക്കുന്നതിലേക്ക് നയിക്കുന്നത് എന്നും ആളുകൾ കമന്റ് നൽകി. 'ഇന്ത്യയിലാണെങ്കിൽ, ഭൂരിഭാഗം ആളുകളും ഇടത്തോട്ടും വലത്തോട്ടും നോക്കി റോഡ് ശൂന്യമാണെന്ന് കണ്ടാൽ പെട്ടെന്ന് മുറിച്ചുകടക്കും' എന്നാണ് മറ്റൊരു കമന്റ്. 'ഇതൊരു വീഡിയോ മാത്രമല്ല, സിവിക് സെൻസിനെ കുറിച്ചുള്ള പാഠം കൂടിയാണ്' എന്നാണ് മറ്റൊരാൾ അഭിപ്രായപ്പെട്ടത്.
