സാധനങ്ങൾ വാങ്ങാത്ത ആളുകളുടെ പേരിൽ വിമാനത്താവളത്തിന് പുറത്തേക്ക് സാധനങ്ങൾ കള്ളക്കടത്തായി കടത്തിക്കൊണ്ടുപോകാൻ ഈ പാസ്‌പോർട്ട് വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നാണ് ഇവരുടെ സംശയം.
ഡെൽഹിയിലെ ഇന്ദിരാഗാന്ധി ഇന്റർനാഷണൽ എയർപോർട്ടിൽ ഡ്യൂട്ടി ഫ്രീ ഷോപ്പിൽ തട്ടിപ്പ് നടക്കുന്നതായി അമേരിക്കയിൽ നിന്നുള്ള ഇന്ത്യൻ ദമ്പതികളുടെ ആരോപണം. കുടുംബാംഗങ്ങളുടെയെല്ലാം പാസ്‌പോർട്ടുകൾ അനുവാദമില്ലാതെ സ്കാൻ ചെയ്തെടുത്തുവെന്നാണ് പൂജ തോമർ സിക്കർവാർ എന്ന യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നത്. അമേരിക്കയിൽ നിന്ന് ഡെൽഹിയിലെത്തിയ ശേഷം ടർമിനൽ 3 -ലെ ഡ്യൂട്ടി ഫ്രീ കടയിൽ നിന്ന് ഇവർ ഒരു കുപ്പി മദ്യം വാങ്ങിയിരുന്നു. സാധനം വാങ്ങുന്ന ആളുടെ പാസ്‌പോർട്ട് മാത്രം സ്കാൻ ചെയ്യേണ്ട സ്ഥാനത്ത്, കടയിലെ ജീവനക്കാർ പൂജയുടെയും ഭർത്താവിന്റേയും ഒപ്പം ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന്റെയും മൂത്ത കുട്ടിയുടെയും പാസ്‌പോർട്ടുകൾ സ്കാൻ ചെയ്തെടുത്തു.
ഇതിനെക്കുറിച്ച് ഭർത്താവ് ചോദിച്ചപ്പോൾ 'ഓഫറുകൾ' പരിശോധിക്കാനാണ് പാസ്‌പോർട്ടുകൾ സ്കാൻ ചെയ്തതെന്ന വിചിത്ര മറുപടിയാണ് ജീവനക്കാരിൽ നിന്നുണ്ടായത്. 'ഒരു ചോക്ലേറ്റ് വാങ്ങിയാൽ രണ്ടാമത്തെ ചോക്ലേറ്റിന് 10% വിലക്കുറവ് ലഭിക്കുമെന്ന ഓഫർ പരിശോധിക്കാനാണ് ഇതെന്നാണ് അവർ പറഞ്ഞത്'- ഭർത്താവ് വീഡിയോയിൽ വ്യക്തമാക്കി. എന്നാൽ, ഇതിനു പിന്നിൽ വലിയ ദുരൂഹതയുണ്ടെന്നാണ് ദമ്പതികളുടെ സംശയം.
സാധനങ്ങൾ വാങ്ങാത്ത ആളുകളുടെ പേരിൽ വിമാനത്താവളത്തിന് പുറത്തേക്ക് സാധനങ്ങൾ കള്ളക്കടത്തായി കടത്തിക്കൊണ്ടുപോകാൻ ഈ പാസ്‌പോർട്ട് വിവരങ്ങൾ ദുരുപയോഗം ചെയ്യുന്നുണ്ടോ? യാതൊരു അനുവാദവുമില്ലാതെ ആളുകളുടെ പേഴ്സണൽ വിവരങ്ങൾ ചോർത്തി ഡാറ്റാബേസ് ഉണ്ടാക്കുന്ന വലിയൊരു തട്ടിപ്പാണോ ഇവിടെ നടക്കുന്നത് തുടങ്ങിയ സംശയങ്ങളാണ് ദമ്പതികൾക്ക്. ഇത്തരം പ്രവൃത്തികൾ രാജ്യത്തിന്റെ പ്രതിച്ഛായയെ സാരമായി ബാധിക്കുമെന്നും വിദേശികളായ യാത്രികർക്കിടയിൽ മോശം സന്ദേശം നൽകുമെന്നും അവർ ചൂണ്ടിക്കാണിച്ചു.
അധികാരികളുടെ മറുപടി
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഡെൽഹി വിമാനത്താവളത്തിന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജ് ഇതിന് മറുപടിയുമായി രംഗത്തെത്തി. യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിൽ ഖേദം പ്രകടിപ്പിച്ച അധികൃതർ, സംഭവത്തെക്കുറിച്ച് അന്വേഷിക്കുന്നതിനായി കൂടുതൽ വിവരങ്ങളും കോൺടാക്റ്റ് നമ്പറും പാസ്‌പോർട്ട് വിവരങ്ങളും ഔദ്യോഗിക വെബ്‌സൈറ്റ് വഴി പങ്കിടാൻ അഭ്യർത്ഥിച്ചിട്ടുണ്ട്.
