നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ച് അസം മന്ത്രി കേശബ് മഹന്തയുടെ മകൾ ദിബിസ മഹന്ത അസമിൽ നടന്ന വിദ്യാർത്ഥി സമരത്തിൽ പങ്കെടുത്തു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട ദിബിസയുടെയും, മകളുടെ നിലപാടിനെ പിന്തുണച്ച അച്ഛന്റെയും പ്രതികരണങ്ങൾ ദേശീയ ശ്രദ്ധ നേടി.

നീറ്റ് പരീക്ഷാ പേപ്പർ ചോർച്ചയിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജിക്കായി ദില്ലിയിലെ ജന്തർ മന്തറിലേക്ക് കൂടുതൽ വിദ്യാർത്ഥികൾ എത്തിച്ചേരുന്നു. ഇതിനിടെ കേന്ദ്ര സർക്കാറിനും മോദിക്കുമെതിരെ മുഖ്യാവാക്യം വിളിയുമായി അസം മന്ത്രിസഭയിലെ മുതിർന്ന മന്ത്രിയുടെ മകൾ പങ്കെടുത്തത് ദേശീയ തലത്തിൽതന്നെ വലിയ രാഷ്ട്രീയ ശ്രദ്ധയാകർഷിച്ചു. ബിജെപി നേതൃത്വത്തിലുള്ള സംസ്ഥാനത്തെ എൻഡിഎ സർക്കാരിൽ റവന്യൂ മന്ത്രിയായ കേശബ് മഹന്തയുടെ മകൾ ദിബിസ മഹന്തയാണ് അസമിൽ നടന്ന വിദ്യാർഥി പ്രതിഷേധത്തിൽ പങ്കെടുത്ത് കേന്ദ്രസർക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ മുദ്രാവാക്യം വിളിച്ചത്. പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ സംഭവം ദേശീയതലത്തിൽ ചർച്ചയായി.

Scroll to load tweet…

'കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കണം'

ചോദ്യപേപ്പർ ചോർച്ചയും പരീക്ഷാ സംവിധാനത്തിലെ ക്രമക്കേടുകളും ചൂണ്ടിക്കാട്ടി നടക്കുന്ന വിദ്യാർത്ഥി സമരത്തിലാണ് ദിബിസ മഹന്ത പങ്കെടുത്തത്. പ്രതിഷേധത്തിനിടെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് ദിബിസ മഹന്ത ആവശ്യപ്പെട്ടു. കേന്ദ്രസർക്കാരിനെ വിമർശിച്ചും മറ്റ് വിദ്യാർഥികൾക്കൊപ്പം മുദ്രാവാക്യം വിളിക്കുന്ന ദിബിസ മഹന്തയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. കാട്ടൺ യൂണിവേഴ്‌സിറ്റി സ്റ്റുഡന്‍റ്സ് യൂണിയന്‍റെ നേതൃത്വത്തിൽ അസമിലെ ഗുഹാവത്തിയിൽ നടന്ന വിദ്യാർഥി പ്രതിഷേധങ്ങളിൽ അവർ പങ്കെടുത്തതായും റിപ്പോർട്ടുകളുണ്ട്.

Scroll to load tweet…

അച്ഛന്‍റെയും മകളുടെയും പ്രതികരണം വൈറൽ

മാധ്യമങ്ങളോട് പ്രതികരിച്ച ദിബിസ മഹന്ത, തന്‍റെ രാഷ്ട്രീയ നിലപാടുകൾ വ്യക്തിപരമാണെന്നും അതിന് അച്ഛന്‍റെ രാഷ്ട്രീയവുമായി ബന്ധമില്ലെന്നും വ്യക്തമാക്കി. ജനാധിപത്യ രാജ്യത്ത് ഓരോ പൗരനും സ്വന്തം അഭിപ്രായം പ്രകടിപ്പിക്കാനും സമാധാനപരമായ പ്രതിഷേധങ്ങളിൽ പങ്കെടുക്കാനും അവകാശമുണ്ടെന്നും ദിബിസ കൂട്ടിച്ചേർത്തു. വിദ്യാർഥികളുടെ ആവശ്യങ്ങൾ ന്യായമാണെന്ന് വിശ്വസിക്കുന്നതിനാലാണ് പ്രതിഷേധത്തിൽ പങ്കെടുത്തതെന്നും ദിബിസ പറഞ്ഞു. അതേസമയം, അസം റവന്യൂ മന്ത്രി കേശബ് മഹന്തയും വിഷയത്തിൽ പ്രതികരിച്ച് രംഗത്തെത്തി. മകൾക്ക് സ്വന്തം അഭിപ്രായങ്ങളും നിലപാടുകളും ഉണ്ടെന്നും അവ പ്രകടിപ്പിക്കാനുള്ള അവകാശം അവൾക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുടുംബാംഗങ്ങളുടെ വ്യക്തിപരമായ അഭിപ്രായങ്ങളെ രാഷ്ട്രീയ വിവാദമാക്കേണ്ടതില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. അച്ഛന്‍റെയും മകളുടെയും പ്രതികരണങ്ങളും സമൂഹ മാധ്യമങ്ങളിൽ വൈറലായി.