'ഇത്രയും മനോഹരമായ കാലാവസ്ഥയുള്ളപ്പോൾ ആളുകൾ എന്തിനാണ് വഴക്കിടുന്നത്' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വൻ വിമർശനവും ചർച്ചകളുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

സാന്റിയാഗോയിലെ പ്രശസ്തമായ മിഷൻ ബീച്ചിൽ ഉടമകളും വളർത്തുനായ്ക്കളും തമ്മിൽ കയ്യാങ്കളി. രണ്ടുപേർ തമ്മിലുണ്ടായ വാഗ്വാദമാണ് ഒടുവിൽ കയ്യാങ്കളിയിലും നായ്ക്കളുടെ ആക്രമണത്തിലും കലാശിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വൻതോതിൽ പ്രചരിക്കുകയാണ്. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, മൃഗസ്നേഹികളായ രണ്ടുപേർ തമ്മിലുണ്ടായ തർക്കമാണ് പിന്നീട് ക്രൂരമായ മർദ്ദനത്തിലേക്ക് കടന്നത്. പരസ്പരം അടിപിടി കൂടുകയും മണലിൽ വീണ് ഉരുളുകയും ചെയ്തതോടെ ഇവരുടെ വളർത്തുനായ്ക്കളായ പിറ്റ് ബുളും ജർമ്മൻ ഷെപ്പേർഡും അക്രമാസക്തരായി ഇവർക്കൊപ്പം ചേരുകയായിരുന്നു. അഴിച്ചുവിട്ട നിലയിലായിരുന്ന നായ്ക്കൾ ഭ്രാന്തമായി കുരയ്ക്കുകയും പരസ്പരം കടിച്ചു കീറുകയും ചെയ്തു.

'ക്യാമറയിൽ പകർത്തിയ ഒരു ഭ്രാന്തൻ അടിപിടി. ഇത്രയും മനോഹരമായ കാലാവസ്ഥയുള്ളപ്പോൾ ആളുകൾ എന്തിനാണ് വഴക്കിടുന്നത്' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്. സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെ വൻ വിമർശനവും ചർച്ചകളുമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.

ജർമ്മൻ ഷെപ്പേർഡിനെ അഴിച്ചുവിട്ട നിലയിലായിരുന്നുവെന്നും എന്നാൽ പിറ്റ് ബുളിന് ബെൽറ്റ് ഉണ്ടായിരുന്നുവെന്നും ചിലർ ചൂണ്ടിക്കാണിക്കുന്നു. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പിറ്റ് ബുൾ ഇനത്തിൽപ്പെട്ട നായ്ക്കളെ മാത്രം ആളുകൾ അനാവശ്യമായി കുറ്റപ്പെടുത്തുകയാണെന്ന് ഒരു വിഭാഗം വാദിക്കുന്നു. സ്വന്തം ഉടമകളോടുള്ള കൂറ് കാരണമാണോ നായ്ക്കൾ ഇത്രയും ക്രൂരമായി ആക്രമണം നടത്തിയത് അതോ മറ്റെന്തെങ്കിലും കാരണമാണോ എന്നായിരുന്നു വേറൊരാളുടെ സംശയം.

View post on Instagram

യുഎസ് പോലുള്ള രാജ്യങ്ങളിൽ മാത്രമാണ് ഇത്തരം സംഭവങ്ങൾ നിരന്തരം കാണുന്നതെന്നും ആളുകൾ കുറച്ചുകൂടി പക്വതയോടെ പെരുമാറണമെന്നും, മനുഷ്യരുടെ വിഡ്ഢിത്തം കാരണം നായ്ക്കൾക്ക് പരിക്കേൽക്കുന്നതിൽ സങ്കടമുണ്ടെന്നും മറ്റൊരാൾ കുറിച്ചു. അടിപിടിക്കിടെ ഒരാൾ ജർമ്മൻ ഷെപ്പേർഡിനെ കഴുത്തു ഞെരിച്ച് കീഴ്പെടുത്താൻ നോക്കിയത് ചൂണ്ടിക്കാട്ടി, ഇയാൾ പ്രൊഫഷണൽ മാർഷൽ ആർട്സ് പരിശീലിച്ച ആളാണെന്ന് തോന്നുന്നുവെന്നും എന്നാൽ ദേഷ്യം നിയന്ത്രിക്കാൻ ഇയാൾ പഠിച്ചിട്ടില്ലെന്നും വിമർശനങ്ങൾ ഉയർന്നു.