വടക്കൻ വെനസ്വേലയെ തകർത്തെറിഞ്ഞ ഇരട്ട ഭൂകമ്പത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും നായ്ക്കുട്ടിയെ അത്ഭുതകരമായി രക്ഷപ്പെടുത്തുന്ന കാരക്കാസ് ഫയർ ഡിപ്പാർട്ട്മെന്റിന്‍റെ വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. 

മരണത്തിന്റെ കരിനിഴൽ വീണ വെനസ്വേലൻ മണ്ണിൽ നിന്ന് പ്രത്യാശയുടെയും അതിജീവനത്തിന്റെയും അപൂർവ ദൃശ്യങ്ങൾ പുറത്ത്. വടക്കൻ വെനസ്വേലയെ തകർത്തെറിഞ്ഞ ശക്തമായ ഇരട്ട ഭൂകമ്പത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും മിണ്ടാപ്രാണികളെ അഗ്നിരക്ഷാസേന അത്ഭുതകരമായി ജീവനോടെ പുറത്തെടുത്തു. നൂറുകണക്കിന് മനുഷ്യജീവനുകൾ പൊലിഞ്ഞ ദുരന്തഭൂമിയിൽ, തകർന്നടിഞ്ഞ കോൺക്രീറ്റ് പാളികൾക്കിടയിൽ നിന്നും നായ്ക്കളെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങൾ ലോകമെമ്പാടുമുള്ള മനുഷ്യർക്ക് ഇപ്പോൾ പ്രത്യാശയുടെ വലിയൊരു പ്രതീകമായി മാറിയിരിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജൂൺ 24-ന് റിക്ടർ സ്കെയിലിൽ 7.5, 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പങ്ങളിൽ തകർന്നുവീണ കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിപ്പോയ നിരവധി നായ്ക്കളെയാണ് കാരക്കാസ് ഫയർ ഡിപ്പാർട്ട്മെന്റ് അടിയന്തിര രക്ഷാപ്രവർത്തനങ്ങളിലൂടെ രക്ഷപ്പെടുത്തിയത്. തകർന്നുവീണ ഒരു വീടിനുള്ളിലെ തിരച്ചിൽ പൂർത്തിയാക്കി മടങ്ങാൻ തയ്യാറെടുക്കുന്നതിനിടയിലാണ്, കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് നേർത്ത രീതിയിലുള്ള കുര കേട്ടതെന്ന് കാരക്കാസ് ഫയർ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ പറഞ്ഞു.

ശബ്ദം കേട്ട ഉടൻ തന്നെ രക്ഷാപ്രവർത്തകർ അങ്ങോട്ട് തിരിച്ചെത്തി പരിശോധന നടത്തി. കുടുങ്ങിക്കിടക്കുന്ന ജീവന് യാതൊരുവിധ ആപത്തും വരാത്ത രീതിയിൽ അതീവ ജാഗ്രതയോടെയാണ് അവർ ഭാരമേറിയ കോൺക്രീറ്റ് പാളികളും വളഞ്ഞുപോയ ഇരുമ്പ് കമ്പികളും മറ്റ് അവശിഷ്ടങ്ങളും കൈകൊണ്ട് മാറ്റിമാറ്റി തിരച്ചിൽ നടത്തിയത്.

സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു വീഡിയോയിൽ, ഭയന്നുവിറച്ച നായയ്ക്ക് അവശിഷ്ടങ്ങൾക്കിടയിലെ ചെറിയൊരു വിടവിലൂടെ രക്ഷാപ്രവർത്തകർ കുടിവെള്ളം എത്തിച്ചുനൽകുന്നത് കാണാം. ഒടുവിൽ അതിനെ അവർ സുരക്ഷിതമായി പുറത്തെടുത്തു. മറ്റൊരു വീഡിയോയിൽ, തകർന്നടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഭയന്നുവിറച്ച ഒരു നായ്ക്കുട്ടിയെ ജീവനോടെ പുറത്തെടുക്കുന്ന വൈകാരികമായ നിമിഷവുമുണ്ട്.

Scroll to load tweet…

'ദുരന്തഭൂമിയിലുള്ള ഏവർക്കും പ്രത്യാശ പകരുന്ന ഒന്നാണ് ഈ അത്ഭുതകരമായ കണ്ടെത്തൽ' കാരക്കാസ് ഫയർ ഡിപ്പാർട്ട്മെന്റ് തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ കുറിച്ചു. 'ഞങ്ങളുടെ അടിയന്തിര രക്ഷാപ്രവർത്തക സംഘം ജീവനുകൾ രക്ഷിക്കുന്നതിനായുള്ള തങ്ങളുടെ ദൗത്യം വിശ്രമമില്ലാതെ തുടർന്നുപോകുന്നു. പൂർണ്ണമായ ഐക്യദാർഢ്യത്തോടും കരുത്തോടും കൂടി ഞങ്ങൾ മുന്നോട്ട് പോവുക തന്നെ ചെയ്യും' എന്നും അവർ വ്യക്തമാക്കി.