നേപ്പാളിലെ പ്രളയത്തിൽപ്പെട്ട് ഇന്ത്യയിലെത്തിയ അഞ്ച് കാട്ടാനകളുടെ അതിജീവനത്തിന്‍റെ കഥ. ശക്തമായ ഒഴുക്കിലും കുട്ടിയാനകളെ കൈവിടാതെ പൊരുതിയ ആനക്കൂട്ടത്തെ വനംവകുപ്പ് ഉദ്യോഗസ്ഥർ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ രക്ഷപ്പെടുത്തി. ഈ രക്ഷാപ്രവർത്തനത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

നേപ്പാളിലെ പ്രളയത്തിൽ ശക്തമായ വെള്ളപ്പാച്ചിലിൽപ്പെട്ട അഞ്ച് കാട്ടാനകളുടെ അതിജീവനത്തിന്‍റെയും രക്ഷാപ്രവർത്തനത്തന്‍റെയും ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടി. മൂന്ന് മുതിർന്ന ആനകളും രണ്ട് കുട്ടിയാനകളും ഉൾപ്പെട്ടയുള്ള ആനക്കൂട്ടമാണ് നേപ്പാളിലെ പ്രളയജലത്തിൽപ്പെട്ട് ഒഴുകി ഇന്ത്യയിലെ ഉത്തർപ്രദേശിലെത്തിയത്. ആനക്കൂട്ടത്തിന്‍റെ അതിജീവന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ ശ്രദ്ധനേടി.

കുട്ടിയാനകളെ ഉപേക്ഷിക്കാതെ ആനക്കൂട്ടം

നേപ്പാളിൽ കനത്ത മഴയെ തുടർന്നുണ്ടായ അതിശക്തമായ വെള്ളപ്പാച്ചിലിലാണ് ആനകൾ അപകടത്തിൽപ്പെട്ടതെന്ന് കരുതുന്നു. ഒഴുക്കിൽപ്പെട്ട ഇവർ ഒടുവിൽ ബഹ്റൈച്ചിലെ ഗിരിജാപുരി ബാരേജിന് സമീപമുള്ള കുത്തിയൊഴുകുന്ന ജലാശയത്തിലെത്തി. ശക്തമായ ഒഴുക്കിനിടയിലും മുതിർന്ന ആനകൾ കുട്ടിയാനകളെ ഉപേക്ഷിക്കാൻ തയ്യാറായില്ല. തങ്ങളുടെ ജീവൻ പോലും അപകടത്തിലായിരുന്നിട്ടും മുതിർന്ന ആനകൾ തങ്ങളുടെ കുട്ടികൾക്കൊപ്പം തന്നെ തുടരുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.

Scroll to load tweet…

രക്ഷാപ്രവർത്തനവുമായി വനം വകുപ്പ്

ആനകൾ ബാരേജിന് സമീപം കുടുങ്ങിയതോടെ വനംവകുപ്പും ജലസേചനവകുപ്പും സംയുക്തമായി രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടകരമായ സാഹചര്യത്തിൽ ആനകളെ സുരക്ഷിതമായി കരയിലെത്തിക്കാനുള്ള ശ്രമങ്ങൾ മണിക്കൂറുകളോളം നീണ്ടു. ഒടുവിൽ അഞ്ച് ആനകളെയും സുരക്ഷിതമായി രക്ഷപ്പെടുത്താൻ ഉദ്യോഗസ്ഥർക്ക് സാധിച്ചു. സംഭവത്തിന്‍റെ വീഡിയോ പങ്കുവച്ചതോടെ ആനകളുടെ കുടുംബബന്ധവും പരസ്പര സംരക്ഷണവും സമൂഹ മാധ്യമങ്ങളിൽ ചർച്ചയായി. മനുഷ്യർക്ക് പോലും മാതൃകയാകുന്ന ധൈര്യവും കൂട്ടായ്മയുമാണ് ആനകൾ പ്രകടിപ്പിച്ചതെന്നായിരുന്നു പലരുടെയും പ്രതികരണം. നേപ്പാളിലെ പ്രളയം വലിയ നാശനഷ്ടങ്ങൾക്കിടയാക്കിയ സാഹചര്യത്തിലാണ് ഈ ആനക്കൂട്ടത്തിന്‍റെ രക്ഷപ്പെടൽ പ്രതീക്ഷ പകരുന്ന അപൂർവ ദൃശ്യമായി മാറിയത്. സംഭവത്തെക്കുറിച്ച് തമിഴ്നാട് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വനം വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുപ്രിയ സാഹു ഐഎഎസ് വീഡിയോ പങ്കുവച്ച് കൊണ്ട് കുറിച്ചത് 'അസാധാരണ ധൈര്യശാലി' എന്നായിരുന്നു.