ഡ്രൈവർക്ക് സമ്മാനമായി പണം നൽകാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അത് സ്വീകരിക്കാൻ തയ്യാറായില്ല. ഈ ലോകം നല്ല മനുഷ്യരുള്ളതാണെന്നും ആരെയും മുൻവിധിയോടെ വിലയിരുത്തരുതെന്നും ഹർഷിത് ഓർമ്മിപ്പിക്കുന്നു.
പെരുമഴയത്ത് നഷ്ടപ്പെട്ട രണ്ടു ലക്ഷം രൂപ വിലയുള്ള മാക്ബുക്കും വിലപ്പെട്ട രേഖകളും അടങ്ങിയ ടോപ് ബോക്സ് തിരികെ ലഭിച്ച സന്തോഷം പങ്കുവെച്ച് കണ്ടന്റ് ക്രിയേറ്ററായ ഹർഷിത് സുരേഖ. ജിമ്മിൽ നിന്നും മടങ്ങുമ്പോൾ രാത്രി 10 മണിയോടെയാണ് ഹർഷിതിന്റെ ബൈക്കിൽ ഉണ്ടായിരുന്ന ടോപ് ബോക്സ് നിലത്തുവീണത്. നല്ല മഴയുമായിരുന്നു. പിറ്റേദിവസം ഒരു യാത്ര പുറപ്പെടേണ്ടതിന്റെ തിരക്കിലും കൂടിയായിരുന്ന ഹർഷിത് വീട്ടിലെത്തിയപ്പോഴാണ് ബോക്സ് നഷ്ടപ്പെട്ട വിവരം അറിയുന്നത്.
രണ്ട് ലക്ഷത്തിന്റെ മാക്ബുക്കും പേഴ്സണൽ ഡയറിയും ഒക്കെ അടങ്ങുന്നതായിരുന്നു ടോപ് ബോക്സ്. ഉടൻ തന്നെ തിരിച്ചുപോയി 3 - 4 കിലോമീറ്റർ ദൂരം തിരച്ചിൽ നടത്തിയെങ്കിലും അത് എവിടെയും കണ്ടെത്താനായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഒരു ഇ - റിക്ഷാ ഡ്രൈവർ ബോക്സ് എടുത്തതായി വിവരം ലഭിച്ചു. എന്നാൽ, സ്റ്റേഷനിൽ പരാതി നൽകാൻ ഇരിക്കുമ്പോഴാണ് ബോക്സിൽ തന്റെ ഇൻസ്റ്റാഗ്രാം, യൂട്യൂബ് ഹാൻഡിലുകളുടെ സ്റ്റിക്കറുകൾ പതിച്ചിട്ടുണ്ടെന്ന കാര്യം അദ്ദേഹത്തിന്റെ ഓർമ്മയിൽ വന്നത്.
ഇൻസ്റ്റഗ്രാം മെസ്സേജ് പരിശോധിച്ചാൽ ചിലപ്പോൾ ടോപ് ബോക്സ് എടുത്തയാൾ മെസ്സേജ് അയച്ചിട്ടുണ്ടാകും എന്ന തോന്നലിന്റെ പുറത്ത് ഹർഷിത് അപ്പോൾ തന്നെ മെസ്സേജ് പരിശോധിച്ചു. ആ തോന്നൽ ശരിയായിരുന്നു. ഡ്രൈവർ തന്റെ ഫോൺ നമ്പർ അടക്കം മെസ്സേജ് അയച്ചിട്ടുണ്ടായിരുന്നു. ഇത് കിട്ടിയ ഉടൻ തന്നെ അദ്ദേഹത്തെ ഹർഷിത് ബന്ധപ്പെടുകയായിരുന്നു. തുടർന്ന് മറ്റൊരു സ്ഥലത്തെത്തി ഡ്രൈവറെ കണ്ട് ഹർഷിത് തന്റെ സാധനങ്ങൾ സുരക്ഷിതമായി തിരിച്ചുവാങ്ങി.
ഡ്രൈവർക്ക് സമ്മാനമായി പണം നൽകാൻ ശ്രമിച്ചെങ്കിലും അദ്ദേഹം അത് സ്വീകരിക്കാൻ തയ്യാറായില്ല. ഈ ലോകം നല്ല മനുഷ്യരുള്ളതാണെന്നും ആരെയും മുൻവിധിയോടെ വിലയിരുത്തരുതെന്നും ഹർഷിത് ഓർമ്മിപ്പിക്കുന്നു. ഡ്രൈവറുടെ സത്യസന്ധതയെ പ്രശംസിച്ച് നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റ് നൽകിയിരിക്കുന്നത്.
