'എന്റെ 45 -ാം വയസ്സിൽ ഞാൻ മനസ്സിൽ കണ്ട ജീവിതമല്ല ഇത്. എങ്കിലും ജീവിതത്തിൽ ചിലപ്പോൾ കാര്യങ്ങൾ മെച്ചപ്പെടുന്നതിന് മുൻപ് അസ്വസ്ഥതകളും സഹിക്കേണ്ടി വരും. ഇടയ്ക്കുള്ള ഇത്തരം പ്രതിസന്ധി ഘട്ടങ്ങളെ നമുക്ക് തിരഞ്ഞെടുക്കാനാകില്ല, എന്നാൽ അതിനെ നമ്മൾ എങ്ങനെ നേരിടുന്നു എന്നത് നമ്മുടെ തീരുമാനമാണ്.'

നെതർലൻഡ്‌സിൽ നിന്നുള്ള 45 -കാരിയായ കാമില വാലിം എന്ന യുവതിയുടെ ജീവിതകഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. മാർക്കറ്റിം​ഗ് ഡയറക്ടറായി കോർപ്പറേറ്റ് ബോർഡ് റൂമുകളിൽ പ്രധാനപ്പെട്ട മീറ്റിം​ഗുകളടക്കം നയിച്ചിരുന്ന കാമില ഇപ്പോൾ ജീവിക്കാനായി ഇ-ബൈക്കിൽ ഊബർ ഈറ്റ്‌സ് ഫുഡ് ഡെലിവറി ചെയ്യുകയാണ്. ജോലി നഷ്ടപ്പെട്ടതിനെ തുടർന്നാണ് പുതിയ തൊഴിൽ കണ്ടെത്തുന്നത് വരെ ഉപജീവനത്തിനായി അവൾക്ക് ഒരു ഡെലിവറി പാർട്ണർ ആവേണ്ടി വന്നത്. തന്റെ ഇൻസ്റ്റാഗ്രാം പേജായ 'ജോയ് ഇൻ ഓർഗനൈസിംഗി'ലൂടെയാണ് കാമില തന്റെ ഈ പുതിയ ജീവിതാനുഭവം പങ്കുവെച്ചത്. 'സ്വപ്നങ്ങളിൽ കാണുന്ന പോലെയല്ല യഥാർത്ഥ ജീവിതം, തിരിച്ചടികളിൽ നിന്ന് എങ്ങനെ വീണ്ടും തുടങ്ങാമെന്ന് ലോകത്തിന് കാണിച്ചുകൊടുക്കാനാണ് താൻ ഈ വീഡിയോ പങ്കുവെക്കുന്നത്' എന്ന് കാമില കുറിച്ചു.

ഒരു സിംഗിൾ മദറും കുടുംബത്തിന്റെ ഏക അശ്രയവുമാണ് കാമില. 'എന്റെ 45 -ാം വയസ്സിൽ ഞാൻ മനസ്സിൽ കണ്ട ജീവിതമല്ല ഇത്. എങ്കിലും ജീവിതത്തിൽ ചിലപ്പോൾ കാര്യങ്ങൾ മെച്ചപ്പെടുന്നതിന് മുൻപ് അസ്വസ്ഥതകളും സഹിക്കേണ്ടി വരും. ഇടയ്ക്കുള്ള ഇത്തരം പ്രതിസന്ധി ഘട്ടങ്ങളെ നമുക്ക് തിരഞ്ഞെടുക്കാനാകില്ല, എന്നാൽ അതിനെ നമ്മൾ എങ്ങനെ നേരിടുന്നു എന്നത് നമ്മുടെ തീരുമാനമാണ്' എന്നും കാമില പറയുന്നു.

View post on Instagram

തന്റെ ഡെലിവറി ഷിഫ്റ്റ് ചിത്രീകരിക്കുന്ന വീഡിയോയും അവർ പങ്കുവെച്ചിട്ടുണ്ട്. വൈകുന്നേരം 4 മണിക്ക് ജോലി ആരംഭിക്കുന്നത് മുതൽ തണുപ്പിൽ ഇ-ബൈക്കിൽ നഗരത്തിലുടനീളം സഞ്ചരിച്ച് ആറോളം ഡെലിവറികൾ പൂർത്തിയാക്കുന്നത് വരെയുള്ള ദൃശ്യങ്ങൾ ഇതിൽ കാണാം. ഇതിനിടയിൽ കാലിന് ചെറിയ പരിക്കേൽക്കുന്നുണ്ടെങ്കിലും ചിരിയോടെയാണ് കാമില ഷിഫ്റ്റ് അവസാനിപ്പിക്കുന്നത്. ഡെലിവറിക്കിടെ സൗജന്യമായി ലഭിച്ച ചിക്കൻ ടെൻഡർ ചൂണ്ടിക്കാട്ടി 'എന്റെ എംപ്ലോയി ബോണസ്' എന്ന് പറയുന്നതും കാണാം. തോൽക്കാൻ മനസ്സിലാതെ മുന്നോട്ട് പോകുന്ന കാമിലയ്ക്ക് ആശംസകളുമായി നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിൽ കമന്റുകൾ നൽകുന്നത്.