എൻഐടി ഭോപ്പാലിലെ വിദ്യാർത്ഥിനിയായ പൂജ പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്. വിശാലമായ ക്യാംപസുകൾ പുറമെ നിന്ന് കാണാൻ മനോഹരമാണെങ്കിലും അവിടെ പഠിക്കുന്നവർക്ക് അതൊരു ശാപമാണെന്നാണ് പൂജയുടെ പക്ഷം.
വളരെ വിശാലമായ ക്യാംപസ്, ഇഷ്ടം പോലെ മരങ്ങൾ, എത്രനേരം വേണമെങ്കിലും വെറുതെ നടക്കാവുന്ന വിശാലത... ഇങ്ങനെയൊക്കെ ഒരിടത്ത് പഠിക്കണമെന്നാവും പലരുടേയും ആഗ്രഹം. എന്നാൽ, ഇവിടെ പഠിക്കുന്ന ആളുകൾക്കെല്ലാം അതേ അഭിപ്രായമില്ല എന്നാണ് ഈ വിദ്യാർത്ഥിനി പറയുന്നത്. എൻഐടി ഭോപ്പാലിലെ പൂജ എന്ന വിദ്യാർത്ഥിനിയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്. ഐഐടി, എൻഐടി കാമ്പസുകളുടെ വലിപ്പവും വിശാലതയും പുറമേ നിന്ന് നോക്കുമ്പോൾ മനോഹരമായി തോന്നുമെങ്കിലും, വിദ്യാർത്ഥികൾ പലപ്പോഴും വളരെ വ്യത്യസ്തമായ യാഥാർത്ഥ്യത്തിലൂടെയാണ് കടന്നു പോകുന്നത് എന്നാണ് പൂജ പറയുന്നത്.

'ഐഐടികളിലും എൻഐടികളിലും പഠിക്കുന്നവർക്ക് മാത്രമേ വലിയ ക്യാമ്പസ് ഒരു അനുഗ്രഹമല്ല, അതൊരു ശാപമാണെന്ന് അറിയൂ. ഞാൻ എൻഐടി ഭോപ്പാലിലാണ് പഠിക്കുന്നത്, 600+ ഏക്കർ വിസ്തൃതിയുള്ള ഈ ക്യാമ്പസിനുള്ളിൽ എന്തൊക്കെയുണ്ടെന്ന് ഞാൻ നിങ്ങൾക്ക് കാണിച്ചുതരാം' എന്ന് പൂജ പറയുന്നത് കാണാം. തുടർന്ന് അവൾ തന്റെ ഹോസ്റ്റലിന് ചുറ്റുമുള്ള പ്രദേശം കാണിച്ചുതരുന്നു. അത് വനത്താൽ ചുറ്റപ്പെട്ടതാണ് എന്ന് പറയുന്നതും കാണാം. 'ഇത് എന്റെ ഹോസ്റ്റലാണ്, ഈ പ്രദേശം മുഴുവൻ വെറും കാടാണ്. കാട് മാത്രം. മറ്റൊന്നുമില്ല. ഹോസ്റ്റലിൽ നിന്ന് ക്ലാസിലേക്ക് പോകാൻ അക്ഷരാർത്ഥത്തിൽ 20 മിനിറ്റ് എടുക്കും' എന്നും അവൾ പറയുന്നു.
പെൺകുട്ടികളുടെ ഹോസ്റ്റൽ കുറച്ചുകൂടി ക്ലാസുകൾക്ക് അടുത്താണെങ്കിലും ആൺകുട്ടികളുടേത് അര കിലോമീറ്ററെങ്കിലും ദൂരെയാണ്. അതുപോലെ ക്യാംപസിനകത്ത് വാഹനങ്ങൾ അനുവദിക്കില്ല. നടന്നുനടന്ന് തങ്ങളുടെ എനർജിയെല്ലാം ചോരുന്നുവെന്നും ക്ലാസിൽ വൈകിയെത്തുന്നതിനാൽ അതിന് വേറെ ക്ലാസ് കേൾക്കേണ്ടി വരുന്നുവെന്നുമാണ് പൂജയുടെ പരാതി. ഈ കാടൊക്കെ ഒന്ന് കുറച്ച് ഇത് ഒരു ചെറിയ ക്യാംപസാക്കി മാറ്റിക്കൂടേ എന്നും അവൾ ചോദിക്കുന്നു. നിരവധിപ്പേരാണ് പൂജയുടെ വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. വലിയ ക്യാംപസ് പുറമേ നിന്ന് നോക്കുമ്പോൾ സംഗതി രസമാണെങ്കിലും അവിടെ പഠിക്കുന്നവർക്ക് ഇതിത്തിരി പാടുള്ള കാര്യം തന്നെ എന്നാണ് പല അനുഭവസ്ഥരും കമന്റ് നൽകിയത്.
