കൊല്ലം അഞ്ചൽ സ്വദേശിയായ സിവിൽ പോലീസ് ഓഫീസർ വിവേകിന്റെ ബൈക്ക് അജ്ഞാതർ കത്തിച്ചു. സംഭവസ്ഥലത്ത് നിന്ന് രാഷ്ട്രീയ വൈരാഗ്യം സൂചിപ്പിക്കുന്ന ഭീഷണിക്കത്ത് കണ്ടെത്തുകയും വീടിന്റെ ഭിത്തിയിൽ കരി ഓയിൽ ഒഴിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. യുഡിഎഫ് പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന
കൊല്ലം: സിവില്‍ പൊലീസ് ഓഫീസറുടെ ബൈക്ക് കത്തിച്ചു. സമീപത്ത് നിന്ന് ഭീഷണിക്കത്ത് കണ്ടെത്തി. അഞ്ചൽ സ്വദേശിയും ആറന്മുള സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറുമായ വിവേകിന്റെ ബൈക്കാണ് അഗ്നിക്കിരയാക്കിയത്. ആസൂത്രിത അക്രമമെന്നാണ് സംശയം. സംസ്ഥാനത്ത് അധികാരത്തിലേറിയ യുഡിഎഫ് അനുകൂലികളുടേതെന്ന പേരിൽ, പോലീസ് ഉദ്യോഗസ്ഥരെ കൈകാര്യം ചെയ്യും എന്ന ധ്വനിയോടെയുള്ള ഭീഷണി കത്താണ് കത്തിച്ച ബൈക്കിനു സമീപത്തായി കണ്ടത്.

‘നീ സൂക്ഷിച്ചോ, നിൻ്റെ നാറിയ കഥകള്‍ ലോകം അറിയാന്‍ പോകുന്നു. നിന്റെ മാന്യതയുടെ മുഖംമൂടി വലിച്ചുകീറാന്‍ കുറച്ചുനാളുകള്‍ മാത്രം. ഞങ്ങള്‍ ഭരണത്തില്‍ വരില്ലെന്ന് നീ വിചാരിച്ചോ.. നീ കുറച്ച് നാള്‍ ലീവെടുത്തതുള്‍പ്പെടെ നിന്റെ അടൂര്‍ ക്യാമ്പിലെ ഓരോ ചലനവും ഞങ്ങളറിയും. നീ ആ കോളേജിലിട്ട് ഞങ്ങടെ പിള്ളാരെ തൊട്ടത് ഞങ്ങള്‍ മറക്കില്ല’ - കത്തിലെ ഭീഷണികൾ ഇങ്ങനെ നീളുന്നു. വീടിന്റെ ഭിത്തിയില്‍ കരി ഓയിൽ ഒഴിച്ചും വികൃതമാക്കിയിട്ടുണ്ട്. പുനലൂര്‍ എഎസ്പി സ്ഥലത്ത് പരിശോധന നടത്തി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ കണ്ടെത്താനാകുമെന്നാണ് പൊലീസിൻ്റെ പ്രതീക്ഷ.


