ഇൻഫ്ലുവൻസർ അഞ്ജലി ത്സാ പങ്കുവെച്ച ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത്. പൊതുസ്ഥലത്ത് വീഡിയോ ചിത്രീകരിക്കുന്നതിനിടയിൽ ഒരു സ്ത്രീ അഞ്ജലിയുടെ വസ്ത്രധാരണത്തെ ചോദ്യം ചെയ്യുകയായിരുന്നു.

പൊതുസ്ഥലത്ത് വീഡിയോ ഷൂട്ട് ചെയ്യുകയായിരുന്ന ഇൻഫ്ലുവൻസർ അഞ്ജലി ത്സായ്ക്കുണ്ടായ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായി മാറിയിരിക്കുന്നത്. അപ്രതീക്ഷിതമായി ഒരു സ്ത്രീയിൽ നിന്നും വസ്ത്രധാരണത്തെ ചൊല്ലി അവർക്ക് ഉപദേശം കേൾക്കേണ്ടി വരികയായിരുന്നു. അഞ്ജലി ധരിച്ചിരുന്ന വസ്ത്രം തീരെ ചെറുതാണെന്നും അത് മാറ്റണമെന്നും ആവശ്യപ്പെട്ടായിരുന്നു സ്ത്രീ എത്തിയത് .

ഇത് ലണ്ടനോ അമേരിക്കയോ അല്ലെന്നും ഭാരതീയ സ്ത്രീകൾക്ക് ചില മര്യാദകളുണ്ടെന്നുമാണ് സ്ത്രീ വീഡിയോയിൽ പറയുന്നത്. ചുറ്റുപാടുകൾ അത്ര സുരക്ഷിതമല്ലെന്നും വസ്ത്രധാരണം ശരിയല്ലെങ്കിൽ ആളുകൾ മോശമായ രീതിയിൽ നോക്കുമെന്നുമാണ് സ്ത്രീയുടെ വാദം. 'നീ എന്റെ മകളെപ്പോലെയാണ്, പോയി ഡ്രസ്സ് മാറ്റിയിട്ട് വാ. അതിന് ശേഷം സമാധാനമായി വീഡിയോ എടുക്കാമല്ലോ' എന്നായിരുന്നു അവരുടെ ഉപദേശം .

താൻ ദൂരെ നിന്നാണ് വീഡിയോ എടുക്കാൻ വന്നതെന്ന് അഞ്ജലി പറയുന്നു. ഒട്ടും ദേഷ്യപ്പെടാതെ വളരെ ശാന്തമായി പുഞ്ചിരിച്ചുകൊണ്ടാണ് അഞ്ജലി സ്ത്രീയോട് സംസാരിച്ചത്. അഞ്ജലിയുടെ ഈ പെരുമാറ്റവും സോഷ്യൽ മീഡിയയിൽ വലിയ പ്രശംസ പിടിച്ചുപറ്റി. വീഡിയോ വൈറലായതോടെ ആളുകൾ കമന്റുകളുമായി എത്തി. ആ സ്ത്രീ ഒരു അമ്മയുടെ കരുതലോടെയാണ് സംസാരിച്ചതെന്നും ഇന്നത്തെ കാലത്തെ സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ചുള്ള ആശങ്കയാവാം അവരെക്കൊണ്ട് ഇങ്ങനെ പറയിപ്പിച്ചതെന്നുമാണ് അവരെ അനുകൂലിച്ചവർ അഭിപ്രായപ്പെട്ടത് .

 

View post on Instagram
 

 

എന്നാൽ, അതേസമയം തന്നെ വസ്ത്രധാരണം ഓരോരുത്തരുടെയും വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും മറ്റൊരാളുടെ കാര്യത്തിൽ ഇടപെടാൻ ആർക്കും അവകാശമില്ലെന്നും മറുവിഭാഗം പറയുന്നു. 'ചിലരുടെയൊക്കെ ചിന്താഗതികൾ തിരിച്ചെന്തെങ്കിലും പറഞ്ഞ് തിരുത്താനാവില്ല, അതുകൊണ്ട് ശരി ശരി എന്ന് പറഞ്ഞ് അവിടുന്ന് പോകുന്നതാണ് ബുദ്ധി' എന്നായിരുന്നു മറ്റൊരാൾ പറഞ്ഞത്.