വഴിയൊന്ന് മാറി, മുത്തശ്ശി കയറിപ്പോയത് എയർപോർട്ടിലെ 'ലഗേജ് കൺവെയർ ബെൽറ്റി'ലൂടെ; വീഡിയോ വൈറല്‍
എയർപോട്ടിലെ കണ്‍വെയർ ബെല്‍റ്റ് സംവിധാനത്തില്‍ പുറത്തേക്കുള്ള വഴിയാണെന്ന് തെറ്റിദ്ധരിച്ച് കയറിയ മുത്തശ്ശി ലഗേജ് സ്കാനിംഗ് സംവിധാനത്തിലൂടെ താഴേക്ക് വീഴുന്നതിന്‍റെ വീഡിയോ വൈറല്‍.

ഏറെ നാളുകൾക്ക് ശേഷം നഗരത്തിലേക്കോ അല്ലെങ്കില്‍ ഏറെക്കാലം ജീവിച്ചൊരു പ്രദേശത്തേക്ക് വർഷങ്ങൾക്ക് ശേഷം പോകുമ്പോഴോ നമ്മുക്ക് സ്ഥലകാലഭ്രമം അനുഭവപ്പെടാറുണ്ട്. അല്പ നിമിഷത്തേയ്ക്കാണെങ്കിലും, 'ഇത് അത് അല്ലായിരുന്നോ' എന്ന തരത്തില്‍ ചെറിയൊരു സംശയം പോലൊന്ന്. അതേസമയം, സാധാരണക്കാരടക്കം എത്തുന്ന, ഓരോ ദിവസവും പുത്തുക്കിക്കൊണ്ടിരിക്കുന്ന മാളുകൾ, എയർപോട്ടുകൾ തുടങ്ങിയ സ്ഥലങ്ങളിലാണെങ്കില്‍ ഇത്തരത്തിലുള്ള സ്ഥലകാലഭ്രമം നമ്മെ വല്ലാതെ പിടികൂടും. ഓരോ മാളുകളും എയർപോട്ടുകളും ഒന്നിനൊന്ന് വ്യത്യസ്തമാണെന്നത് പ്രശ്നം കുട്ടുന്നു. അത്തരത്തില്‍ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഒരു സ്ത്രീ നടപ്പാതയാണെന്ന് തെറ്റിദ്ധരിച്ച് ലഗേജ് കൊണ്ടുപോകുന്ന ബാഗേജ് കൺവെയർ ബെൽറ്റിലൂടെ കടന്ന് പോയി. അസാധാരണമായ ഈ സംഭവത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി.
എസ് 7 എയർലൈന്‍സ് വിമാനത്തിൽ വ്ളാഡികാവ്കാസിൽ നിന്ന് മോസ്കോയിലെ ഡൊമോഡെഡോവോ വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന സ്ത്രീക്കാണ് ഈ ദുരിതം നേരിടേണ്ടിവന്നത്. സിസിടിവി കാമറകളില്‍ മഞ്ഞ രോമ കോട്ടും പിങ്ക് തൊപ്പിയും നീളമുള്ള കറുത്ത ഷർട്ടും ധരിച്ച ഒരു സ്ത്രീ ഏറെ ശ്രമപ്പെട്ട് ബാഗേജ് കൺവെയർ ബെൽറ്റിലേക്ക് കയറുന്നതും ശ്രമകരമായി നടക്കാന്‍ ശ്രമിക്കുന്നതും കാണാം. ഈ സമയം തൊട്ടടുത്ത് രണ്ട് വിമാനത്താവള ഉദ്യോഗസ്ഥര്‍ ഒരു യാത്രക്കാരിയുമായി സംസാരിക്കുന്നതും വീഡിയോയില്‍ കാണാം. സംസാരത്തിനിടെ സ്ത്രീ കണ്‍വെയര്‍ ബെല്‍റ്റില്‍ കയറിയത് മൂന്ന് പേരും കണ്ടില്ല. കണ്‍വെയർ ബെൽറ്റിന് കുറുകെയുണ്ടായിരുന്ന കർട്ടന്‍ നീക്കി ഉള്ളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെ സ്ത്രീ അടിതെറ്റി ബാഗേജ് ഹാൻഡ്ലിംഗ് സിസ്റ്റത്തിന്‍റെ സുരക്ഷാ സ്ക്രീനിംഗ് ഉപകരണത്തിന് ഇടയിലൂടെ ലഗേജ് ചെക്ക്-ഇൻ ഏരിയലേക്ക് വീഴുന്നു.
പ്രാങ്ക് വിവാഹം യഥാര്‍ത്ഥ വിവാഹമാണെന്ന് അറിഞ്ഞത് പിന്നീട്, കോടതിയെ സമീപിച്ച് യുവതി
ഈ സമയം ശബ്ദം കേട്ട് മൂന്ന് പേരും നോക്കുന്നതിനിടെ ഒരു സ്ത്രീ ആരോ അത് വഴി വീണെന്നും പറഞ്ഞ് വരുമ്പോൾ വീഡിയോ അവസാനിക്കുന്നു. 'ലഗേജിനുള്ള കൺവെയർ ബെൽറ്റ് വിമാനത്തിലേക്കുള്ള വഴിയാണെന്ന് ഒരു മുത്തശ്ശി കരുതി. അങ്ങനെ അവർ അതിൽ കയറി 10 മിനിറ്റ് സവാരിക്ക് പോയി. പിന്നീട് ബാഗുകളോടൊപ്പം അവരെ കണ്ടെത്തി. സുരക്ഷിതമായി വിമാനത്തിന്‍റെ ഗേറ്റിലേക്കെത്താന്‍ സഹായിച്ചു. അവര്‍ക്ക് പരിക്കൊന്നും പറ്റിയില്ല.' ഇബ്ര എന്ന എക്സ് ഹാന്‍റിലില്‍ നിന്നും വീഡിയോ പങ്കുവച്ച് കൊണ്ട് കുറിച്ചു, 'അവര്‍ക്ക് ഒരു ഫ്രീ എക്സറേ ലഭിച്ചു' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. അതേസമയം ഇത്തരം അത്യാധുനീക പൊതു സംവിധാനങ്ങള്‍ സാധാരണക്കാര്‍ക്ക് കൂടി വ്യക്തമാകുന്ന രീതിയില്‍ അടയാളപ്പെടുത്തി വയ്ക്കേണ്ടതിന്‍റെ ആവശ്യം വീഡിയോ ചൂണ്ടിക്കാട്ടി.