ബീജിംഗിലെ ഒരു പ്രദർശനത്തിനിടെ കുട്ടി അബദ്ധത്തിൽ തട്ടി രണ്ട് കിലോയുള്ള സ്വർണ വിവാഹ കിരീടം തകർന്നു. സമൂഹമാധ്യമ ഇന്‍ഫുവൻസറായ ഷാങ് കൈയിയുടെ കിരീടത്തിന് ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു. കുട്ടിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കില്ലെന്ന് ഉടമകൾ അറിയിച്ചു.
ബീജിംഗിലെ നടന്ന ഒരു പ്രദർശനം കാണാനെത്തിയ കുട്ടി അബദ്ധത്തിൽ തട്ടി ഗ്ലാസ് ഡിസ്പ്ലേയിൽ ഇടിച്ചതിന് പിന്നാല കൈകൊണ്ട് നിർമ്മിച്ച സ്വർണ വിവാഹ കിരീടം താഴെ വീണ് തകർന്നു. ഫീനിക്സ് ആകൃതിയിലുള്ള, 2 കിലോഗ്രാം ശുദ്ധമായ സ്വർണത്തിലായിരുന്നു കിരീടം നിർമ്മിച്ചത്. ഷാങ് കൈയിക്ക് എന്ന സമൂഹ മാധ്യമ ഇന്‍ഫുവൻസർക്ക് വേണ്ടി ആർട്ടിസ്റ്റ് ഷാങ് യുഡോങ് രൂപകൽപ്പന ചെയ്ത വിവാഹ സമ്മാനമായിരുന്നു ആ സ്വർണ കിരീടം. കിരീടത്തിന്‍റെ അറ്റകുറ്റ പണിക്കായി ഏതാണ്ട് 51.50 ലക്ഷം രൂപ ചെവലാകുമെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
രണ്ട് കിലോ ഭാരം ശുദ്ധമായ സ്വർണം
പ്രദർശനത്തിനായി ഒരു സ്റ്റാന്‍ഡിൽ ചില്ല് കൂട്ടിനുള്ളിലായിരുന്നു സ്വർണ കിരീടം സന്ദർശകർക്കായി ഒരുക്കിയിരുന്നത്. രണ്ട് കുട്ടികൾ കിരീടത്തിന്‍റെ പടമെടുക്കാൻ ശ്രമിക്കുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാം. അതിൽ ഒരു കുട്ടി സ്വർണ കിരീടം വച്ച സ്റ്റാന്‍റിൽ കെട്ടിപ്പിടിക്കുന്നത് കാണാം. ഇതിനിടെ അബദ്ധത്തിൽ അവന്‍റെ കൈ തട്ടി ഗ്ലാസും കിരീടവും താഴെ വീഴുന്നു.
ഏകദേശം രണ്ട് കിലോ ഭാരവും ശുദ്ധമായ സ്വർണ്ണം കൊണ്ടാണ് വിവാഹ കിരീടം നിർമ്മിച്ചത്. ചൈനീസ് സമൂഹ മാധ്യമ സ്വാധീനമുള്ള ഷാങ് കൈയിയുടേതാണ് കിരീടം. അവരുടെ ഭർത്താവും കലാകാരനുമായ ഷാങ് യുഡോങ് വിവാഹ സമ്മാനമായി വ്യക്തിപരമായി രൂപകൽപ്പന ചെയ്ത് സമ്മാനിച്ചതാണ് കിരീടം. ദമ്പതികൾ തന്നെയാണ് പ്രദർശനം സംഘടിപ്പിച്ചതും.
നഷ്ടപരിഹാരം ആവശ്യപ്പെടില്ല
വിദഗ്ദരുടെ അഭിപ്രായത്തിൽ ഇത്രയും വലിപ്പമുള്ള ഒരു സ്വർണ്ണ കിരീടം നിർമ്മിക്കുന്നതിനുള്ള തൊഴിൽ ചെലവ് മാത്രം 23,000 മുതൽ 57,000 ഡോളർ (ഏകദേശം 20,80,000 മുതൽ 51,55,000 രൂപവരെ ) വരെയാകാം. ഇത് ജോലിയുടെ സങ്കീർണ്ണതയും കേടുപാടുകളുടെ വ്യാപ്തിയും അനുസരിച്ച് വ്യത്യാസപ്പെടാം. കിരീടത്തിന് കേടുപാട് സംഭവിച്ചത് വ്യക്തിപരമായി ഏറെ വേദനിപ്പിച്ചെന്ന് ഷാങ് കൈയി സമൂഹ മാധ്യമത്തിലെഴുതി. ഒപ്പം അബദ്ധം പറ്റിയ കുട്ടിക്കെതിരെ താന്‍ കുറ്റം ചുമത്താൻ തയ്യാറല്ലെന്നും കിരീടം ഇന്‍ഷുർ ചെയ്തിരുന്നതിൽ കുട്ടിയിൽ നിന്നും നഷ്ടപരിഹാരം ആവശ്യപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


