ഐഎഫ്എസ് ഉദ്യോഗസ്ഥൻ പങ്കുവെച്ച, അമ്മയുടെ സംരക്ഷണയിൽ ചളിയിൽ കളിക്കുന്ന കുഞ്ഞൻ കണ്ടാമൃഗത്തിന്‍റെ ഡ്രോൺ വീഡിയോ വൈറലായി. അമ്മ കണ്ടാമൃഗത്തിന്‍റെ സംരക്ഷണയിൽ ചളിയിൽ ഉരുണ്ട് മറിയുന്ന കുഞ്ഞ് കണ്ടാമൃഗത്തിന്‍റെ വീഡിയോയായിരുന്നു അത്. കണ്ടാമൃഗങ്ങളുടെ കൊമ്പിനായുള്ള വേട്ട തടയാൻ വനംവകുപ്പ് ഡ്രോണുകൾ ഉപയോഗിച്ച് നിരീക്ഷണം ശക്തമാക്കുന്നതിനെക്കുറിച്ചും ലേഖനം പറയുന്നു.
വൈവിദ്ധ്യമുള്ള പക്ഷി മൃഗാദികളാൽ സമ്പന്നമാണ് ഇന്ത്യൻ കാടുകൾ. തെക്ക് - കിഴക്കൻ ഇന്ത്യയിൽ ആനകൾ സജീവമാണെങ്കിൽ പടിഞ്ഞാറൻ സംസ്ഥാനമായ ഗുജറാത്തിൽ സിംഹങ്ങളാണ് കൂടുതൽ. അതേസമയം കിഴക്കൻ സംസ്ഥാനങ്ങളിൽ കണ്ടാമൃഗങ്ങളാണ് രാജാക്കന്മാർ. ഇന്ത്യൻ ഫോറസ്റ്റ് സർവസ് ഉദ്യോഗസ്ഥനായ പ്രവീൺ കസ്വാൻ പങ്കുവച്ച കാസിരംഗ നാഷണൽ പാർക്കിൽ നിന്നുള്ള കണ്ടാമൃഗത്തിന്‍റെയും കുഞ്ഞിന്‍റെയും വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.
അമ്മയുടെ കാവൽ
അമ്മയുടെ കാവലിൽ ചളിയിൽ കളിക്കുന്ന കുഞ്ഞ് കണ്ടാമൃഗത്തിന്‍റെ ഒരു ഡ്രോണ്‍ വീഡിയോയായിരുന്നു അത്. വീഡിയോ പങ്കുവച്ച് കൊണ്ട് പ്രവീൺ കസ്വാൻ ഐഎഫ്എസ് കണ്ടാമൃഗങ്ങൾക്കെതിരെ ഇന്നും തുടരുന്ന വേട്ടയെ കുറിച്ചും എഴുതി. "നമ്മുടെ ദേശീയ പാർക്കിൽ ഒരു പതിവ് ഡ്രോൺ നിരീക്ഷണം പകർത്തിയ മനോഹരമായ നിമിഷം ; അമ്മയുടെ സംരക്ഷണയിൽ ഒരു കുഞ്ഞ് കാണ്ടാമൃഗം വളഞ്ഞുപുളയുന്നു." അദ്ദേഹം വീഡിയോ പങ്കുവച്ച് കൊണ്ട് എഴുതി.
ഇന്ത്യൻ വനങ്ങളിലെ വീദൂരമായ ആവാസ വ്യവസ്ഥകൾ നിരീക്ഷിക്കാൻ ഇന്ന് മൈക്രോ ഡ്രോണുകൾ ഉപയോഗിക്കുന്നു. ശക്തമായ വേട്ടയാടൽ ഗ്രൂപ്പുകൾ ഇന്നും കണ്ടാമൃഗങ്ങളെ വേട്ടയാടുന്നു. അവയുടെ കൊമ്പിന് ഇന്നും വലിയ വിലയാണ് വിപണിയിൽ ലഭിക്കുന്നത്. അതിനാൽ കണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിനായി എല്ലാത്തരത്തിലുള്ള നടപടികളും വനംവകുപ്പ് നടത്തുന്നു. ഉയരത്തിൽ പറന്ന് നിരീക്ഷണങ്ങൾ നടത്താൻ മൈക്രോ ഡ്രോണുകൾ ഉപയോഗിക്കുന്നു. ഇത്തരത്തിൽ ചിത്രീകരിക്കുന്ന ദൃശ്യങ്ങൾ സൂം ചെയ്യാനായി പ്രത്യേകം ഉപകരണങ്ങളും ഉപയോഗിക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
വൈറലായി അമ്മയും കുഞ്ഞും
കാണ്ടാമൃഗങ്ങളുടെ വലിയ ശരീരത്തെ തണുപ്പിക്കാനും സൂര്യപ്രകാശത്തിൽ നിന്ന് സെൻസിറ്റീവ് ചർമ്മത്തെ സംരക്ഷിക്കാനും അവ ചെളിയിൽ കിടന്നുറങ്ങാൻ ഇഷ്ടപ്പെടുന്നു. കണ്ടാമൃഗങ്ങൾക്ക് ചെളി ഒരു സ്വാഭാവിക കവചമായി പ്രവർത്തിക്കുന്നു. ഇത് ഇവയെ അക്രമിക്കുന്ന ചെറിയ പ്രാണികൾ തുടങ്ങിയ പരാദങ്ങളിൽ നിന്ന് രക്ഷപ്പെടാനും അവയെ സഹായിക്കുന്നതായി അദ്ദേഹം എഴുതി. പ്രവീൺ കസ്വാൻ പങ്കുവച്ച വീഡിയോ വളരെ പെട്ടെന്ന് തന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഏതാണ്ട് മുപ്പതിനായിരത്തോളം പേരാണ് വീഡിയോ മണിക്കൂറുകൾക്കുള്ളിൽ കണ്ടത്. തൊട്ട് പിന്നാലെ അതിദാരുണമായ മറ്റൊരു ചിത്രമായിരുന്നു അദ്ദേഹം പങ്കുവച്ചത്. കണ്ടാമൃഗ വേട്ടക്കാർ മ്യാന്മാർ വഴി ചൈനയിലേക്ക് കടത്താനായി കൊലപ്പെടുത്തിയ ഒരു കണ്ടാമൃഗത്തിന്‍റെ ചിത്രമായിരുന്നു അത്. കൊമ്പ് മാത്രം മുറിച്ചെടുത്ത നിലയിൽ മരിച്ച് കിടക്കുന്ന കണ്ടാമൃഗത്തിന്‍റെ ഒരു പഴയ ചിത്രമായിരുന്നു അത്.


