പാകിസ്ഥാനി യുവാവിനെ വിവാഹം കഴിച്ച കനേഡിയൻ യുവതിയായ കാസി, തനിക്ക് നേരിടേണ്ടി വന്ന സാംസ്കാരിക വ്യത്യാസങ്ങളെക്കുറിച്ച് ഒരു വീഡിയോയിൽ പങ്കുവെക്കുന്നു. ഭർതൃവീട്ടിലെ അതിഥി സൽക്കാര രീതികളും കുടുംബത്തിനുള്ളിൽ അതിവേഗം വാർത്തകൾ പ്രചരിക്കുന്നതും തന്നെ അമ്പരപ്പിച്ചതായി അവർ പറയുന്നു. ഈ സാംസ്കാരിക പൊരുത്തപ്പെടൽ ഒരു തുടർ പഠനമാണെന്നും കാസി കൂട്ടിച്ചേർക്കുന്നു.
ഓരോ നാടിനും ഒരു സംസ്കാരവുണ്ടാകും. മറ്റ് പ്രദേശങ്ങളിൽ നിന്നുള്ളവർക്ക് അത്തരം സംസ്കാരങ്ങളിൽ പലതും മനസിലാവണമെന്ന് പോലുമില്ല. ഈയൊരു പ്രതിസന്ധി ഏറ്റവും കൂടുതൽ അനുഭവിക്കുന്നത് സ്ത്രീകളാണ്. കാരണം, മിക്ക സമൂഹങ്ങളിലും വിവാഹം കഴിഞ്ഞാൽ സ്ത്രീ അതുവരെ അജ്ഞതമായിരുന്ന ഒരു കുടുംബത്തിലേക്ക് കയറിച്ചെല്ലുകയാണ്. സ്വന്തം വീട്ടിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു അന്തരീക്ഷമായിരിക്കും അവിടെ അവരെ വരവേൽക്കുക. ഭർതൃവീട്ടിലെ അന്തരീക്ഷവുമായി ഒത്തു പോകാൻ ചിലപ്പോൾ വധുക്കൾ ഏതാനും ദിവസങ്ങൾ വരെ എടുക്കുന്നു. എന്നാൽ, ഭർതൃ വീട്ടിലെ പാരമ്പര്യങ്ങൾ തന്നെ കോമയിലേക്ക് തള്ളിവിട്ടെന്ന് ഒരു സമൂഹ മാധ്യമ ഉള്ളടക്ക സൃഷ്ടാവും കാനഡക്കാരിയുമായ കാസി പങ്കുവച്ചു. പിന്നാലെ വീഡിയോ വൈറലായി.
'എല്ലാം വീട്ടിൽ, ഹോട്ടൽ വേണ്ട'
കാസി വിവാഹം കഴിച്ചത് പാകിസ്ഥാനിയായ യുവാവിനെയാണ്. മനുഷ്യ ബന്ധങ്ങളെ കുറിച്ച് പഠിക്കുന്നത് മുതൽ ദക്ഷിണേഷ്യൻ ഹോസ്പിറ്റാലിറ്റിയിലേക്ക് കടന്ന് ചെല്ലുന്നത് വരെ തന്നെ അമ്പരപ്പിച്ച സാംസ്കാരിക വ്യത്യാസങ്ങളെ കുറിച്ച് കാസി വീഡിയോയിൽ പറയുന്നു. വിവാഹത്തിന് മുമ്പ് ആദ്യമായി ഡേറ്റിംഗ് ആരംഭിച്ചപ്പോൾ തന്നെ ഈ സാംസ്കാരിക വ്യത്യാസങ്ങൾ തന്നെ അമ്പരപ്പിച്ചിരുന്നെന്ന് അവർ ചൂണ്ടിക്കാണിച്ചു. തന്‍റെ കുടുംബത്തിലുള്ളവർ പലപ്പോഴും ഹോട്ടലുകൾ സന്ദർശിക്കാൻ ഇഷ്ടപ്പെടുന്നവരാണെന്ന് കാസി പറയുന്നു. എന്നാൽ ഭർത്താവിന്‍റെ കുടുംബം അങ്ങനെയല്ല. "തവിട്ട് നിറമുള്ള ആളുകൾ ഒരിക്കലും അങ്ങനെ ചെയ്യില്ല," എന്നാണ് കാസി പറയുന്നത്. "സന്ദർശിക്കാൻ വരുന്ന ആളുകൾ ഹോട്ടൽ ബുക്ക് ചെയ്യില്ല. അവർ കുടുംബത്തോടൊപ്പം താമസിക്കുന്നു." ആരെങ്കിലും ഒരു ഹോട്ടൽ ബുക്ക് ചെയ്താൽ, "എന്തുകൊണ്ടാണ് നിങ്ങൾ ഞങ്ങളോടൊപ്പം താമസിക്കാത്തത്?" എന്ന് ബന്ധുക്കൾ പരിഭവം പറയാറുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
'എല്ലാവർക്കും എല്ലാം അറിയാം, വാട്സാപ്പ് വഴിയാകും'
തവിട്ടുനിറത്തിലുള്ള കുടുംബങ്ങളിൽ വാർത്തകൾ വളരെ വേഗത്തിലാണ് പ്രചരിക്കുന്നത്. "എല്ലാവർക്കും എല്ലാവരെയും അറിയാം, അക്ഷരാർത്ഥത്തിൽ എല്ലാവരെയും, വാർത്തകൾ വേഗത്തിലാണ് സഞ്ചരിക്കുന്നത്," അവർ പറഞ്ഞു. വിവരങ്ങൾ എങ്ങനെയാണ് ഇത്രയും വേഗത്തിൽ പ്രചരിക്കുന്നുവെന്ന് കാസി അത്ഭുതപ്പെട്ടു. "ഇത് വാട്ട്‌സ്ആപ്പ് വഴിയാണെന്ന് ഞാൻ കരുതുന്നു." എന്ന് കാസി തമാശയായി കൂട്ടിച്ചേർത്തു. തന്നെ അത്ഭുതപ്പെടുത്തിയ ചില സാംസ്കാരിക വ്യത്യാസങ്ങൾ മാത്രമാണിവയെന്ന് പറഞ്ഞ കാസി, ഇത്തരത്തിൽ 50 സാംസ്കാരിക വ്യത്യാസങ്ങളെങ്കിലും തനിക്ക് ചൂണ്ടിക്കാണിക്കാൻ കഴിയുമെന്നും പറഞ്ഞു. ഇത്തരത്തിൽ വ്യത്യസ്തമായ ഒരു പുതിയ സംസ്കാരവുമായി പെരുത്തപ്പെടുന്നത് തുടർച്ചയായ ഒരു പഠന പ്രവർത്തനം ആണെന്നും അവർ കൂട്ടിച്ചേർത്തു.


