ടോക്കിയോയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ യുവതി തങ്ങളുടെ മൂന്നംഗ കുടുംബത്തിന് പ്രതിമാസം 2.9 ലക്ഷം രൂപ ചെലവാകുന്നുവെന്ന് വെളിപ്പെടുത്തി. വാടക, ഡേ കെയർ, പലചരക്ക് സാധനങ്ങൾ തുടങ്ങിയവയുടെ ഉയർന്ന ചെലവുകളാണ് അവർ ചൂണ്ടിക്കാണിച്ചത്. ഈ കണക്കുകൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കും സമ്മിശ്ര പ്രതികരണങ്ങൾക്കും കാരണമായി.

പ്പാനിലെ ടോക്കിയോയിൽ താമസിക്കുന്ന ഒരു ഇന്ത്യൻ യുവതി, തന്‍റെ കുടുംബത്തിന്‍റെ പ്രതിമാസ ചെലവുകളെ കുറിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച വിവരങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. മൂന്ന് അംഗങ്ങളുള്ള തങ്ങളുടെ കുടുംബത്തിന് ടോക്കിയോയിൽ ജീവിക്കാൻ പ്രതിമാസം ഏകദേശം 2.9 ലക്ഷം രൂപ ചെലവാകുന്നുണ്ടെന്നാണ് സുനക്ഷി ശർമ്മ എന്ന യുവതി തന്‍റെ വീഡിയോയിൽ വ്യക്തമാക്കിയത്. വാടക, ഡേ കെയർ, പലചരക്ക് സാധനങ്ങൾ, ഗതാഗതം എന്നിങ്ങനെ നീളുന്നു പണച്ചെലവിന്‍റെ ഈ കണക്കുകൾ, ഇന്ത്യയിലെ മെട്രോ നഗരങ്ങളിലെ വർധിച്ചു വരുന്ന ജീവിതച്ചെലവുമായി പലരും ഇതിനെ താരതമ്യം ചെയ്യുകയാണ്.

ജപ്പാനിൻ വൻ ചെലവെന്ന് വീഡിയോ

കുടുംബത്തിന്‍റെ ഏറ്റവും വലിയ ചെലവ് വാടക ഇനത്തിലാണ്. ഏകദേശം 2,00,000 യെൻ (ഏകദേശം 1.16 ലക്ഷം രൂപ). മകന്‍റെ ഡേ കെയർ ചെലവ് ഏകദേശം 1,00,000 യെൻ (ഏകദേശം 58,000 രൂപ). ജപ്പാനിൽ സുലഭമല്ലാത്ത ഇന്ത്യൻ പലചരക്ക് സാധനങ്ങൾ വാങ്ങുന്നത് കൊണ്ട് പ്രതിമാസം 1,00,000 മുതൽ 1,50,000 യെൻ വരെ (ഏകദേശം 58,000 മുതൽ 87,000 രൂപ വരെ) ചെലവാകുന്നു. കാർ മെയിന്‍റനൻസ്, ഇന്ധനം, ടോൾ, പാർക്കിംഗ് എന്നിവയ്ക്കായി 50,000 മുതൽ 1,00,000 യെൻ വരെ (ഏകദേശം 29,000 മുതൽ 58,000 രൂപ വരെ) ചെലവാകുന്നു. 'ഇന്ത്യൻ മെട്രോ നഗരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ചെലവേറിയതാണോ?' എന്ന ചോദ്യത്തോടെയാണ് അവർ വീഡിയോ പങ്കുവെച്ചത്.

View post on Instagram

ചെലവ് കണക്കിൽ തർക്കിച്ച് നെറ്റിസെൺസ്

ഈ വീഡിയോയെക്കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്. ജപ്പാനിലെ ഉയർന്ന ജീവിതച്ചെലവിനെക്കുറിച്ച് ധാരണയുള്ള ചിലർ, വിദേശികളായത് കൊണ്ട് തങ്ങൾക്ക് ചെലവ് കൂടുതലാണെന്നും ഇതൊരു സാധാരണ കാര്യമാണെന്നും അഭിപ്രായപ്പെട്ടു. ഒരു യൂണിഫോം ഷർട്ടിന് പോലും ഏകദേശം 5,000 യെൻ (ഏകദേശം 2,900 രൂപ) ചെലവാകുന്നുണ്ടെന്ന് ഇവർ ചൂണ്ടിക്കാട്ടി. എന്നാൽ, പലരും ഈ കണക്കുകൾ വിശ്വസിക്കാൻ തയ്യാറായില്ല. പ്രത്യേകിച്ച് ഭക്ഷണത്തിനും ഇന്ധനത്തിനും നൽകിയ കണക്കുകൾ അതിശയോക്തിപരമാണെന്ന് ഒരു വിഭാഗം വാദിക്കുന്നു.

"ജപ്പാനിൽ ഇന്ധനത്തിന് വില കുറവാണ്, എന്തിനാണ് ഇത്രയധികം തുക?" എന്ന് ചിലർ ചോദിക്കുന്നു. ജപ്പാനിൽ താമസിക്കുന്ന മറ്റൊരു മലയാളി ദമ്പതികൾ ഈ കണക്കുകൾ തെറ്റാണെന്ന് വാദിക്കുന്നു. തങ്ങൾക്ക് പ്രതിമാസം 20,000 യെൻ മാത്രമേ ഇന്ത്യൻ പലചരക്ക് സാധനങ്ങൾക്കായി ചെലവാകുന്നുള്ളൂവെന്നും, ഒരു ലക്ഷം യെൻ കാർ ചെലവുകൾക്ക് ചെലവാകുന്നത് അവിശ്വസനീയമാണെന്നും അവർ അഭിപ്രായപ്പെട്ടു. ചുരുക്കത്തിൽ, ഉയർന്ന ജീവിത നിലവാരമുള്ള ടോക്കിയോ പോലുള്ള നഗരങ്ങളിൽ താമസിക്കുന്നവരുടെ സാമ്പത്തിക ബജറ്റിനെക്കുറിച്ച് വലിയൊരു തർക്കത്തിനാണ് ഈ വീഡിയോ തുടക്കമിട്ടിരിക്കുന്നത്.