ഗോവയിൽ നിന്ന് മുംബൈയിലേക്കുള്ള എയർ ഇന്ത്യ വിമാനയാത്രയിൽ 55,000 രൂപ വിലയുള്ള ട്രൈപോഡ് തകർന്നെന്നും, നഷ്ടപരിഹാരമായി കമ്പനി വെറും 5,000 രൂപ വാഗ്ദാനം ചെയ്തെന്നും യാത്രക്കാരൻ ആരോപിക്കുന്നു. സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഈ അനുഭവം വ്യാപകമായ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

യർ ഇന്ത്യ വിമാനയാത്രയ്ക്കിടെ 55,000 രൂപ വിലയുള്ള തന്‍റെ ക്യാമറ ട്രൈപോഡ് കേടായെന്നും, നഷ്ടപരിഹാരമായി എയർ ഇന്ത്യ വാഗ്ദാനം ചെയ്തത് വെറും 5,000 രൂപമാത്രമാണെന്നും ഒരു യാത്രക്കാരന്‍റെ ആരോപണം. എയർ ഇന്ത്യയിലെ യാത്രയ്ക്കിടെ തനിക്കുണ്ടായ അനുഭവം അദ്ദേഹം സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചപ്പോൾ വ്യാപകമായ ശ്രദ്ധനേടി. ഗോവയിൽ നിന്ന് മുംബൈയിലേക്കുള്ള ആഭ്യന്തര യാത്രയ്ക്കിടെയാണ് തനിക്ക് ഇത്തരമൊരു മോശം അനുഭവം ഉണ്ടായതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

55,000 -ത്തിന്‍റെ വസ്തുവിന് 5,000 നഷ്ടപരിഹാരം!

വിലകൂടിയ ട്രൈപോഡ് ചെക്ക് ഇൻ ചെയ്യുന്നതിനുമുമ്പ് തന്നെ അത് സൂക്ഷിച്ച് കൈകാര്യം ചെയ്യണമെന്ന് വിമാനത്താവളത്തിലെ ഗ്രൗണ്ട് സ്റ്റാഫിനെ അറിയിച്ചിരുന്നുവെന്ന് സമീർ പഞ്ചാബി തന്‍റെ ഇന്‍സ്റ്റാഗ്രാം റീൽലിൽ കുറിച്ചു. "ഫ്രജൈൽ" ബാഗേജായി പരിഗണിക്കണമെന്നും ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ലക്ഷ്യസ്ഥാനത്ത് ബാഗേജ് ലഭിച്ചപ്പോൾ ട്രൈപോഡിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചതായി കണ്ടെത്തി. സംഭവത്തെ തുടർന്ന് എയർ ഇന്ത്യയുടെ കസ്റ്റമർ സർവീസുമായി ബന്ധപ്പെട്ടെങ്കിലും തൃപ്തികരമായ പരിഹാരം ലഭിച്ചില്ലെന്ന് സമീ‍ർ ആരോപിച്ചു. 55,000 രൂപയുടെ വസ്തുവിന് നഷ്ടപരിഹാരമായി വെറും 5,000 രൂപ മാത്രമാണ് കമ്പനി വാഗ്ദാനം ചെയ്തത്. അത് യഥാർത്ഥ നഷ്ടവുമായി താരതമ്യം ചെയ്യുമ്പോൾ വളരെയേറെ കുറഞ്ഞ തുകയാണെന്നും അദ്ദേഹം പറയുന്നു. പരാതിയുമായി ബന്ധപ്പെട്ട് കമ്പനി വക്താക്കളുമായി ആശയവിനിമയത്തിനിടെ ഉദ്യോഗസ്ഥരിൽ നിന്ന് തികച്ചും അവഗണയും മര്യാദയില്ലാത്ത സമീപനവുമാണ് നേരിടേണ്ടി വന്നതെന്നും അദ്ദേഹം ആരോപിച്ചു.

View post on Instagram

പ്രതികരിക്കാതെ കമ്പനി

യാത്രക്കാരൻ പങ്കുവെച്ച പോസ്റ്റിന് പിന്നാലെ നിരവധി സമൂഹ മാധ്യമ ഉപയോക്താക്കൾ പ്രതികരണവുമായി രംഗത്തെത്തി. വിലപിടിപ്പുള്ള ഉപകരണങ്ങൾ വിമാനത്തിൽ ചെക്ക്-ഇൻ ചെയ്യുമ്പോൾ യാത്രക്കാർ നേരിടുന്ന അപകട സാധ്യതകളെക്കുറിച്ചും വിമാനക്കമ്പനികൾ ബാഗേജ് കൈകാര്യം ചെയ്യുന്ന രീതിയെക്കുറിച്ചും, നഷ്ടപരിഹാര നടപടിക്രമങ്ങൾ കൂടുതൽ സുതാര്യമാക്കേണ്ടതിന്‍റെ ആവശ്യകതയെയും കുറിച്ച് പലരും എഴുതി. ചിലർ മുമ്പ് തങ്ങൾക്കുണ്ടായ സമാന അനുഭവങ്ങൾ പങ്കുവെച്ചു. സമീറിന്‍റെ ആരോപണം സമൂഹ മാധ്യമങ്ങളിൽ വൈറലായെങ്കിലും സംഭവത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രതികരിക്കാൻ എയർ ഇന്ത്യ ഇതുവരെ തയ്യാറായിട്ടില്ല.