അജ്മീർ ഷെരീഫ് ദർഗയിലെ പ്രസാദ പാത്രമായ 'ബഡി ദേഗി'ലേക്ക് പണത്തിനായി ചാടിയെന്ന് കരുതുന്ന യുവാവിന് ക്രൂരമർദ്ദനം. ദർഗ ജീവനക്കാരും വിശ്വാസികളും ചേർന്ന് യുവാവിനെ മർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ സംഭവം വലിയ ചർച്ചയായി. ആരാധനാലയങ്ങളിലെ അക്രമങ്ങളെയും പണത്തിന്റെ സ്ഥാനത്തെയും കുറിച്ചാണ് ചർച്ചകൾ നടക്കുന്നത്.

ഓരോ ദിവസവും പതിനായിരക്കണക്കിന് വിശ്വാസികളെത്തുന്ന ആരാധനാലയങ്ങളിലൊന്നാണ് അജ്മീർ ഷെരീഫ് ദർഗ. ലോകപ്രശസ്തമായ അജ്മീർ ഷെരീഫ് ദർഗയിലെ പ്രസാദ പാത്രമായ 'ബഡി ദേഗ്' ലേക്ക് ഇന്നലെ (10.5.'26 ) എടുത്ത് ചായി യുവാവിനെ ദർഗയിലെ ജീവനക്കാർ പാത്രത്തിനുള്ളിലിട്ട് മർദ്ദിക്കുകയും പിന്നാലെ പുറത്തേക്ക് വലിച്ചെടുക്കുകയും ചെയ്യുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പാത്രത്തിന് പുറത്ത് വച്ചും യുവാവിനെ നിരവധി പേർ ചേർന്ന് മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായത്.
പ്രസാദ പാത്രത്തിലേക്ക് എടുത്ത് ചാടി യുവാവ്
അജ്മീർ ദർഗയിലെത്തുന്ന വിശ്വാസികൾക്ക് ഭക്ഷണം നൽകാനായി 4,800 കിലോ ഭക്ഷണമാണ് ഓരോ ദിവസവും തയ്യാറാക്കുന്നത്. ഇത്തരത്തിൽ ഭക്ഷണം തയ്യാറാക്കുന്ന വലിയ പാത്രത്തെയാണ് 'ബഡി ദേഗ്' എന്ന് വിളിക്കുന്നത്. ബഡി ദേഗിന് സമീപത്ത് നിരവധി പേർ നിൽക്കുന്നത് കാണാം. ഇതിനിടെയാണ് കൂട്ടത്തിലുണ്ടായിരുന്ന ഒരു യുവാവ് അപ്രതീക്ഷിതമായി ബഡി ദേഗിലേക്ക് എടുത്ത് ചാടിയത്. പാചകം ചെയ്യാൻ ഉപയോഗിക്കുന്ന ഈ വലിയ പാത്രത്തിലേക്ക്. ഭക്ഷണം വിതരണം ചെയ്ത ശേഷം ഭക്തർ പണവും ആഭരണങ്ങളും നേർച്ചയായി നിക്ഷേപിക്കാറുണ്ട്. ഇത്തരത്തിൽ ഭക്തർ നിക്ഷേപിക്കുന്ന പണം എടുക്കാനായാണ് യുവാവ് ബഡി ദേഗിലേക്ക് ചാടിയതെന്ന് കരുതുന്നു. യുവാവ് ബഡി ദേഗിലേക്ക് ഇറങ്ങിയതിന് പിന്നാലെ ദർഗയിലെ ജീവനക്കാരും ബഡി ദേഗിലേക്ക് ഇറങ്ങി. അതിന് ഉള്ളിൽ വച്ച് തന്നെ യുവാവിനെ മർദ്ദിക്കുകയും പിന്നാലെ മുകളിലേക്ക് വലിച്ച് കയറ്റുകയും ചെയ്യുന്നതും കാണാം. യുവാവിനെ പുറത്ത് എത്തിച്ചതിന് പിന്നാലെ വിശ്വാസികളും ജീവനക്കാരും കൂട്ടം ചേർന്ന് യുവാവിനെ മർദ്ദിക്കുന്നതും വീഡിയോയിൽ കാണാം. അതേസമയം യുവാവിനെ മാനസികാസ്വാസ്ഥ്യമുണ്ടെന്നും ചിലർ അവകാശപ്പെട്ടു.
ആർക്കാണ് പണം? ദൈവങ്ങൾക്കോ പുരോഹിതർക്കോ?
വീഡിയോ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ നിരവധി പേരാണ് ഇരുപക്ഷം പിടിച്ച് രംഗത്തെത്തിയത്. ചിലർ ആത്മീയ അഭയവും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും പേരുകേട്ട സ്ഥലത്ത് പെട്ടെന്നെങ്ങനെ അക്രമം നടന്നുവെന്ന് ചോദിച്ചു. യുവാവിനെ ക്രൂരമായാണ് മർദ്ദിക്കുന്നതെന്ന് ചിലർ ചൂണ്ടിക്കാട്ടി. അയാൾ പണത്തിനാണ് ബഡി ദേഗിലേക്ക് ചാടിയതെങ്കിൽ അതിൽ കുറച്ച് പണം അയാൾക്ക് കൊടുക്കാമായിരുന്നില്ലേയെന്ന് ചിലർ ചോദിച്ചു. ആരാധനാലയങ്ങളെല്ലാം ഇന്ന് ചിലർക്ക് വരുമാന മാർഗ്ഗം മാത്രമാണെന്നും ക്ഷേത്രത്തിലും പള്ളികളിലും ദർഗകളിലും പണം നൽകുന്നത് നിർത്തണമെന്നും ദൈവങ്ങൾക്ക് പണം ആവശ്യമില്ലെന്നും മറ്റ് ചിലർ ചൂണ്ടിക്കാട്ടി. ആരാധനാലയങ്ങളിലെ പുരോഹിതർക്കാണ് പണത്തിന്‍റെ ആവശ്യം അല്ലാതെ ദൈവങ്ങൾക്കല്ലെന്നും ക്ഷേത്രങ്ങളും ദർഗകളും പള്ളികളും ഇതിൽ നിന്നും വ്യത്യസ്തമല്ലെന്നായിരുന്നു മറ്റൊരു കുറിപ്പ്.


