പാക് ഉള്ളടക്ക സൃഷ്ടാവായ സന ഖാദിർ യാതൊരു സുരക്ഷയുമില്ലാതെ ഇന്ത്യയിലേക്ക് കടന്നുവെന്ന അവകാശവാദമുന്നയിച്ച വീഡിയോ വൈറലായി. എന്നാൽ, ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ അവർ പാകിസ്ഥാനിൽ തന്നെയാണെന്ന് തെളിഞ്ഞതോടെ യുവതിക്കെതിരെ രൂക്ഷ വിമർശനമുയർന്നു.

പാകിസ്ഥാനിലെ കസൂറിലെ ഗന്ധ സിംഗ് ബോർഡറിന് സമീപത്ത് വച്ച് ഇന്ത്യയിലേക്ക് യാതൊരു സുരക്ഷാ പരിശോധനയുമില്ലാതെ നടന്ന് കയറിയെന്ന് അവകാശപ്പെട്ട് പാക് ഉള്ളടക്ക സൃഷ്ടാവും അന്വേഷണാത്മക പത്രപ്രവർത്തകനുമായ സന ഖാദിർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ വൈറലായി. ഇന്ത്യൻ സമൂഹ മാധ്യമ ഉപയോക്താക്കളിൽ വലിയ ആശങ്ക ഉണ്ടാക്കിയ വീഡിയോയ്ക്ക് രൂക്ഷ വിമർശനം. അതേസമയം അവർ പാകിസ്ഥാന്‍റെ അതിർത്തിക്ക് ഉള്ളിൽ തന്നെയാണെന്നും അതിർത്തിയിൽ നിന്നും ഏറെ ദൂരെയാണെന്നും ആരോപിച്ച് ചിലർ രംഗത്തെത്തി. തെറ്റായ വിവരങ്ങളാണ് സന ഖാദിർ അവകാശപ്പെടുന്നതെന്ന കുറപ്പുകൾ വന്നതോടെ യുവതിക്കെതിരെ രൂക്ഷ വിമർശനമുയർന്നു.
ഇന്ത്യയിലേക്ക് കടക്കാൻ കാലെടുത്ത് വച്ചാൽ മതി
സന ഖാദിർ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിൽ, കസൂർ അതിർത്തിക്കടുത്തുള്ള പ്രദേശം അവർ കാണിക്കുന്നത് കാണാം. രണ്ട് രാജ്യങ്ങളുടെയും അതിർത്തിയിൽ നിൽക്കുകയാണെന്നും ഇന്ത്യാ- പാക് അതിർത്തി ഏതാനും മുളകളും ഒരു തുണി ചരടും കൊണ്ട് 'സുരക്ഷിത'മാണെന്നും അവർ അവകാശപ്പെട്ടു. പിന്നീട്, ഇന്ത്യയിലാണെന്ന് അവകാശപ്പെട്ട് ഒരു നിർമ്മാണ സ്ഥലത്തേക്ക് അവർ വിരൽ ചൂണ്ടുന്നതും കാണാം. ഇന്ത്യ ഇപ്പോഴും പ്രദേശത്ത് വികസനം തുടരുകയാണെന്നും അതേസമയം പാകിസ്ഥാൻ വളരെയധികം വികസിതമാണെന്നും അവർ അവകാശപ്പെട്ടു. പിന്നാലെ താൽക്കാലിക അതിർത്തി കടന്ന് നിർമ്മാണ മേഖലയിലേക്ക് അവർ പ്രവേശിക്കുന്നു. ഒപ്പം താൻ ഇന്ത്യയിലേക്ക് കാലെടുത്ത് വയ്ക്കുകയാണെന്നും അവർ പറയുന്നു.
സന പാകിസ്ഥാനിൽ തന്നെ
സന ഖാദിറിന്‍റെ വീഡിയോ വൈറലായതിന് പിന്നാലെ അതിർത്തി കടക്കാൻ ഇത്രയും എളുപ്പമാണോയെന്ന് ചോദിച്ച് കൊണ്ട് നിരവധി ഇന്ത്യക്കാർ ഇന്ത്യൻ സൈന്യത്തെ ടാഗ് ചെയ്ക് വീഡിയോകൾ പങ്കുവച്ചു. എന്നാൽ, മറ്റ് ചിലർ ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ സന നിന്നിരുന്നത് കസൂർ അതിർത്തിയിൽ പാകിസ്ഥാന്‍റെ പ്രദേശത്താണെന്നും അതിർത്തി ചെക് പോസ്റ്റിലെ ഇന്ത്യൻ പ്രദേശം ഏറെ വികസിതവും അതേസമയം പാക് പ്രദേശം ഇപ്പോഴും അവികസിതായി തുടരുകയാണെന്നും കുറിച്ചു. എന്നാൽ ഈ പ്രദേശത്ത് ഫെൻസിംഗുകളോ മറ്റ് മതിലുകളോ ഇല്ലെന്നും മറിച്ച് അതിർത്തി നിശ്ചയിച്ചിരിക്കുന്നതിന് ഇരു രാജ്യങ്ങളുടെയും സൈന്യത്ത് സഞ്ചരിക്കാനായി റോഡുകൾ പോകുന്നുണ്ടെന്നും മറ്റ് ചിലരും ചൂണ്ടിക്കാട്ടി. വീഡിയോയിൽ പാക് അതിർത്തിയിലെ ഗേറ്റ് സനയുടെ പിന്നിൽ കാണാണെന്നും അതിനർത്ഥം അവർ പാകിസ്ഥാനിലാണ് നിൽക്കുന്നതെന്നും മറ്റ് ചിലരും ചൂണ്ടിക്കാണിച്ചു.


