വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി വിമാനത്താവളത്തിൽ പാർക്കിംഗ് ഫീസിന്‍റെ പേരിൽ അഴിമതി നടക്കുന്നതായി ഒരു ഡോക്ടർ ആരോപിച്ചു. ഏഴ് മിനിറ്റിനുള്ളിൽ പുറത്തിറങ്ങിയിട്ടും 20 രൂപ പാർക്കിംഗ് ഫീസ് ആവശ്യപ്പെട്ടെന്നും, ഇതിന്‍റെ ഡാഷ്‌ക്യാം ദൃശ്യങ്ങൾ സഹിതം ഡോ. രാഹുൽ കുമാർ സിംഗ് പരാതി നൽകിയിരിക്കുകയാണ്. വിമാനത്താവളത്തിൽ ഇത് സ്ഥിരം സംഭവമാണെന്നും അദ്ദേഹം പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യോധ്യ രാമക്ഷേത്രത്തിലെ അഴിമതിയുടെ പുതിയ പുതിയ കഥകളാണ് ഓരോ ദിവസവും പുറത്ത് വരുന്നത്. ഇതുവരെ കണ്ടെത്തിയതിനെക്കാളും വലിയ അഴിമതി രാമക്ഷേത്ര ട്രസ്റ്റിന്‍റെ കീഴിൽ നടന്നിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകളും ചൂണ്ടിക്കാണിക്കുന്നത്. ഇതിനിടെയാണ് വാരണാസി വിമാനത്താവളത്തിലും അഴിമതിയാണ് നടക്കുന്നതെന്ന ആരോപണവുമായി ഒപു ഡോക്ടർ രംഗത്തെത്തിയത്. പ്രത്യേകിച്ച് പണം അടയ്ക്കാതെ വാഹനങ്ങൾക്ക് അകത്തേക്കും പറത്തേക്കും കടക്കാമെങ്കിലും അനാവശ്യമായി പാർക്കിംഗ് ഫീസ് ആവശ്യപ്പെടുകയാണെന്ന് ഡോക്ടർ ആരോപിക്കുന്നു.

പാർക്കിംഗ് ഫീസ് 20

വാരണാസിയിലെ ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്രോപ്പ് വിൻഡോയിലൂടെ ഏഴ് മിനിറ്റിനുള്ളിൽ സൗജന്യ പിക്ക് - അപ്പ് വഴി വാഹനം പുറത്തിറങ്ങിയെങ്കിലും 20 രൂപ പാർക്കിംഗ് ഫീസ് ആവശ്യപ്പെട്ടെന്ന് വാഹനത്തിന്‍റെ ഡാഷ്‌ക്യാം ദൃശ്യങ്ങൾ തന്‍റെ എക്സ് അക്കൗണ്ടിലൂടെ പങ്കുവച്ച് കൊണ്ട് ഡോ.രാഹുൽ കുമാർ സിംഗ് ആരോപിച്ചു. വാഹനം സൗജന്യ എക്സിറ്റ് പരിധിക്കുള്ളിൽ ഉണ്ടായിരുന്നിട്ടും വിമാനത്താവള ജീവനക്കാർ പണം ആവശ്യപ്പെടുന്ന ഡാഷ്‌ക്യാം ദൃശ്യങ്ങൾ പങ്കുവയ്ക്കപ്പെട്ടതോടെ സമൂഹ മാധ്യമ ഉപയോക്താക്കൾ, വിമാനത്താവള പാർക്കിംഗ് മാനേജ്‌മെന്‍റ് ഇക്കാര്യത്തിൽ കൂടുതൽ സുതാര്യത കാണിക്കണമെന്ന ആവശ്യം ഉയർത്തി. രാഹുൽ കുമാറിന്‍റെ അഭിപ്രായത്തിൽ, ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് വിമാനത്താവളത്തിൽ നിരവധി തവണ സന്ദർശനം നടത്തിയപ്പോഴൊക്കെ അദ്ദേഹം സമാനമായ അനുഭവം നേരിട്ടിരുന്നെന്നും വിശദീകരിച്ചു.

Scroll to load tweet…

വാഹനം സൗജന്യ സമയപരിധിക്കുള്ളിൽ

വിമാനത്താവളത്തിലെ പ്രവേശന കടാവത്തിൽ, പിക്ക്-അപ്പ്, ഡ്രോപ്പ്-ഓഫ് പാത ഉപയോഗിക്കുന്ന വാഹനങ്ങൾക്ക് വിമാനത്താവള പരിസരത്ത് പ്രവേശിക്കുന്നത് മുതൽ പുറത്തുകടക്കുന്നത് വരെയുള്ള സമയം കണക്കാക്കി ഏഴ് മിനിറ്റ് സൗജന്യ പ്രവേശനത്തിന് അർഹതയുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു. തന്‍റെ അവകാശവാദത്തെ പിന്തുണയ്ക്കുന്നതിനായി വാഹനം ഏകദേശം 8:46 ന് വിമാനത്താവളത്തിൽ പ്രവേശിക്കുന്നതിന്‍റെ ഡാഷ്‌ക്യാം ദൃശ്യങ്ങൾ അദ്ദേഹം അപ്‌ലോഡ് ചെയ്തു. പിന്നീട് അദ്ദേഹം രാവിലെ 8:50 ഓടെ എക്സിറ്റ് ഏരിയയിലെത്തി, എക്സിറ്റ് ബാരിയറിന് സമീപമുള്ള ഗതാഗതക്കുരുക്ക് കാരണം അദ്ദേഹം കുറച്ചുനേരം കാത്തിരുന്നു. വീഡിയോയിൽ രാവിലെ 8:52 ന് വാഹനം പേയ്‌മെന്‍റ് ബൂത്തിൽ എത്തുന്നതും കാണാം, പ്രവേശന കവാടത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന ഏഴ് മിനിറ്റ് സൗജന്യ സമയത്തിനുള്ളിലായിരുന്നു വാഹനമെന്നും അദ്ദേഹം പറയുന്നു.

അന്വേഷണം വേണം

അനുവദിച്ച സമയപരിധിക്കുള്ളിൽ ആയിരുന്നിട്ടും എക്സിറ്റ് ബൂത്തിലെ ജീവനക്കാരൻ വാഹനം പോകണമെങ്കിൽ 20 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. ഇത് അദ്ദേഹം ചോദ്യം ചെയ്തു. സൈൻബോർഡിൽ സൂചിപ്പിച്ചിരിക്കുന്ന സൗജന്യ സമയപരിധിക്കുള്ളിലാണ് വാഹനമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഇതോടെ സ്റ്റാഫ് അംഗം പണം വാങ്ങാതെ തന്‍റെ വാഹനത്തെ കടന്ന് പോകാൻ അനുവദിച്ചെന്നും അദ്ദേഹം പറയുന്നു. ഫീസ് നിയമ വിധേയമായിരുന്നെങ്കിൽ താൻ എതിർത്തപ്പോൾ അത് ഒഴിവാക്കേണ്ടിയിരുന്നില്ല. മറിച്ചാണെങ്കിൽ ഇതിനകം എത്ര വാഹനങ്ങൾ അനാവശ്യമായി പണം നൽകിയിട്ടുണ്ടാകുമെന്നും അദ്ദേഹം ചോദിക്കുന്നു. വിമാനത്താവളം തങ്ങളുടെ തന്നെ നിയമം ലംഘിച്ച് അമിത പാർക്കിംഗ് ഫീസ് ഈടാക്കുന്നുണ്ടോയെന്ന് അന്വേഷിക്കണെന്ന ആവശ്യപ്പെട്ട അദ്ദേഹം എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ) ഇക്കാര്യം പരിശോധിക്കണമെന്നും പറ‌ഞ്ഞു.